Star Chat |
Back to home |
|
ജീവിതഗന്ധിയാണു കാംബോജി: ഹരീഷ് പേരടി |
|
|
"" മലയാളി നിർബന്ധമായും ചെയ്യേണ്ട ഒരു സാംസ്കാരിക പ്രവർത്തനമാണു കാംബോജി കാണുക എന്നുള്ളത്. കാരണം, അതു കലാപരമായ സിനിമയാണ്. കലാപരമെന്നു പറഞ്ഞാൽ ആളുകൾക്കു മനസിലാകാത്ത സിനിമ എന്നല്ല, ജീവിതം പറയുന്ന സിനിമ എന്നാണ്. കലയിൽ പ്രവർത്തിക്കുന്ന ആളുകൾ തമ്മിലുള്ള മനുഷ്യബന്ധങ്ങളെക്കുറിച്ചു സംസാരിക്കുന്ന സിനിമയാണു കാംബോജി. പ്രേക്ഷകൻ ഈ സിനിമയെ ഏറ്റെടുക്കുമെന്നു തന്നെയാണു ഞാൻ വിചാരിക്കുന്നത്. കാരണം അത്രയും നല്ല ജീവിതഗന്ധിയായ ഒരു സിനിമയാണിത്... '' വിനോദ് മങ്കരയുടെ കാംബോജിയിൽ രാവുണ്ണി എന്ന കഥകളിയാശാനെ അവതരിപ്പിക്കാനായതിന്റെ സംതൃപ്തിയിലാണ് നടൻ ഹരീഷ് പേരടി. കാംബോജിയിലെ കഥാപാത്രത്തെക്കുറിച്ച്...? കാംബോജിയിൽ വളരെ ശക്തമായ ഒരു കഥാപാത്രമാണ്. വിനീത് അവതരിപ്പിക്കുന്ന നായക കഥാപാത്രം കുഞ്ഞുണ്ണിയെ കഥകളി പഠിപ്പിക്കുന്ന ആശാന്റെ വേഷം. ഈ ആശാൻ ജീവിച്ചിരുന്ന ഒരാളാണ്. പട്ടിക്കാംതൊടി ആശാൻ എന്നു പേര്. ഒരു സംഭവകഥയാണല്ലോ ഈ സിനിമയ്ക്കു പിന്നിലുള്ള പ്രചോദനം. പൂർണമായും കലയ്ക്കു വേണ്ടി ജീവിതം സമർപ്പിക്കുകയും എന്നാൽ അതിലൂടെ പ്രത്യേകിച്ച് ഒന്നും നേടിയിട്ടില്ലാത്തതുമായ പഴയ കലാകാരന്മാരുടെ പ്രതിനിധി. കലയ്ക്കുവേണ്ടി മാത്രം ജീവിതം സമർപ്പിച്ചു മുന്നോട്ടു പോകുന്ന ഒരു കഥാപാത്രം. ഒരുപാടു നല്ല ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രം. ആശാനു കുഞ്ഞുണ്ണിയോടു വലിയ സ്നേഹമാണ്. ഒരു കലാകാരനെന്ന നിലയിലുള്ള സ്നേഹം. രാവുണ്ണിയാശാന് ഒരു മകളുണ്ട്. ആശാന് ഈ മകൾ മാത്രമേയുള്ളൂ. മകൾ ഒരു പ്രത്യേക സന്ദർഭത്തിൽ ഒറ്റപ്പെട്ടു പോകുന്പോൾ കഥകളിയൊക്കെ നിർത്തിയിട്ട് ആശാൻ വീട്ടിലേക്കു മടങ്ങുകയാണ്. അതിനുശേഷം വിനീതിന്റെ കഥാപാത്രം ആശാനെ കാണാനെത്തുന്ന ഒരു സീനുണ്ട്. ആ സീനൊക്കെ വാക്കുകൾ കൊണ്ടു പറഞ്ഞുതീർക്കാവുന്നതിനപ്പുറമാണ്. ആശാന്റെ മകളെ പെങ്ങളുടെ സ്ഥാനം നല്കി ഇഷ്ടപ്പെടുന്ന ഒരു ഏട്ടൻ- അതാണു വിനീതിന്റെ കഥാപാത്രം. കാംബോജിക്ക് അഭിനയജീവിതത്തിലുള്ള പ്രാധാന്യം...? ഇപ്പോൾ ഹൈദരാബാദിൽ എ. ആർ. മുരുകദോസിന്റെ തെലുങ്കുപടത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലും ഒരു കഥാപാത്രമാണ്. എല്ലാ സിനിമകളിലും ഓരോരോ കഥാപാത്രങ്ങളെയാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്. ആ കഥാപാത്രങ്ങളൊക്കെയും ഏതെങ്കിലുമൊരു തരത്തിൽ നമ്മളെ സ്പർശിക്കുന്നുണ്ട്. എല്ലാ കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടു തന്നെയാണു ചെയ്യുന്നതെങ്കിലും ചില കഥാപാത്രങ്ങൾ അഭിനയിച്ചുകഴിഞ്ഞാലും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അത്തരം കുറച്ചു കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ആ വിഭാഗത്തിൽ പെട്ട ഒരു കഥാപാത്രമാണ് കാംബോജിയിലെ ആശാൻ. ന്യൂജനറേഷൻ കാലത്ത് കാംബോജിയുടെ പ്രസക്തി...? കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിലെ മലയാളിയുടെ ജീവിത സംസ്കാരത്തിൽ നിന്നുകൊണ്ട് മനുഷ്യബന്ധങ്ങൾക്കിടയിലുണ്ടാകുന്ന ചില വിഷയങ്ങൾ പറയുകയാണ് കാംബോജി. ഈ കാലഘട്ടത്തിന്റെ കൂടെ തുള്ളണമെന്നില്ലല്ലോ. ഏതു കാലഘട്ടത്തിലെ കുട്ടികളും സത്യം പറഞ്ഞാൽ കേൾക്കുമല്ലോ. ജീവിതം പറഞ്ഞാൽ കേൾക്കാത്ത ആരുമില്ലല്ലോ. എല്ലാവർക്കും ഇതു മനസിലാകുമെന്നു തന്നെയാണു പ്രതീക്ഷ. സംഗീതത്തിനു വളരെ പ്രാധാന്യമുള്ള സിനിമയാണിത്. നല്ല സംഗീതം സിനിമയിൽ നിന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഇങ്ങനെ ഒരു സിനിമ വരുന്നത്. ഒഎൻവി സാറിനെപ്പോലെയുള്ള ഒരാൾ ആശുപത്രി കിടക്കയിൽ വച്ച് അവസാനമായി എഴുതിക്കൊടുത്ത വരികൾ. ഇതൊക്കെത്തന്നെയാവും ഈ സിനിമയെ മനോഹരമാക്കുന്ന ഘടകങ്ങൾ. വീനീത്, ലക്ഷ്മി ഗോപാലസ്വാമി...എന്നിവർക്കൊപ്പമുള്ള അനുഭവം...? വീനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരുമായി ഞാൻ ആദ്യമായിട്ടാണു വർക്ക് ചെയ്യുന്നത്. എന്നേക്കാൾ എത്രയോ മുന്‍പു സിനിമയിൽ നിറഞ്ഞു നിൽക്കുന്നവർ. വീനീത് സിനിമാ നടൻ മാത്രമല്ല, ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. വിനീതിനെപ്പോലെ ഒരു നടനു കലയോടുള്ള ഒരു സമർപ്പണമുണ്ടല്ലോ. അത് ഒരുപാടു സ്റ്റേജുകളിൽ കണ്ടതാണ്. ഞാൻ ഗുരുകുല നാടകസന്പ്രദായത്തിലൂടെ വന്നതാണ്. ക്ലാസിക്കൽ കലകളെ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ ഭാര്യ ക്ലാസിക്കൽ ഡാൻസ് ടീച്ചറുമാണ്. ഭരതമുനി പറഞ്ഞ നാട്യശാസ്ത്രത്തിൽപ്പെട്ട കുടുംബാംഗങ്ങൾ തന്നെയാണ് നാടകക്കാരും ക്ലാസിൽ ഡാൻസേഴ്സുമെല്ലാം. കലകൾകൊണ്ടും ക്ലാസിക്കൽ ആർട്ടിന്റെ സംസ്കാരങ്ങൾകൊണ്ടും സന്പന്നമായിരുന്നു കാംബോജിയുടെ സെറ്റ്. ഒരിക്കലും മറക്കാനാവില്ല. ക്ലാസിക്കൽ ആർട്ടുകളുമായി ബന്ധപ്പെട്ടു നിൽക്കുന്നവർക്കു മനുഷ്യനുമായി ബന്ധമുണ്ടാവും. അവരുടെ എല്ലാ ഇടപെടലുകളും ജൈവപരമായിരിക്കും. അതുകൊണ്ടു തന്നെ പരസ്പരം ബന്ധപ്പെടാനൊക്കെ ഏറെ സുഖമാണ്. എനിക്കു നൃത്തം അറിയില്ലെങ്കിലും നാട്യപരമായ സാധനങ്ങളൊക്കെ ചെയ്യുന്നതിൽ വളരെ കൊതിയുള്ള ഒരാളുമാണ്. എനിക്കറിയാത്ത കുറേ കാര്യങ്ങൾ ഇവരിൽ നിന്നൊക്കെ പഠിക്കാൻ ഇത്തരം സംഗമങ്ങൾ ഇടയാക്കിയിട്ടുണ്ട്. വിനോദ് മങ്കരയുമൊത്തുള്ള അനുഭവം...? കാംബോജിയിലെ എന്റെ കഥാപാത്രങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ ആശാനെക്കുറിച്ചു പറഞ്ഞതുപോലെ തന്നെ... കലയ്ക്കു വേണ്ടു സമർപ്പിച്ചതാണു വിനോദിന്റെ ജീവിതം. നല്ല സിനിമയുണ്ടാക്കുക, നല്ല കലകളുണ്ടാക്കുക എന്നതിനൊക്കെ വേണ്ടി മാത്രം അധ്വാനിക്കുന്ന ഒരാൾ. അദ്ദേഹത്തിന്റെ ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം എല്ലാ മേഖലകളിലും പെട്ട നല്ല കലാകാരന്മാരുമായാണ്. അഭിനയം - നാടകത്തിലും സിനിമയിലും; താരതമ്യം ചെയ്താൽ... നാടകത്തിൽ അപ്പപ്പോൾ റിസൾട്ട് കിട്ടുമല്ലോ. കുറച്ചു വെയ്റ്റ് ചെയ്യണമെന്നുള്ളതാണ് സിനിമയുടെ ഇൻസ്പിറേഷൻ. കുറച്ചു കഴിഞ്ഞിട്ടേ ഇതിന്റെ ഫലം അറിയാനാവുകയുള്ളു. പ്രസവം പോല തന്നെ. മറ്റേതു ലൈവാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏത് വലുത് ഏതു ചെറുത് എന്നൊന്നുമില്ല. ഓരോന്നും വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളാണ്. നാടകം കളിക്കുന്പോൾത്തന്നെ വ്യത്യസ്തങ്ങളായ പരീക്ഷണ നാടകങ്ങളാണ് കളിച്ചിരുന്നത്. എപ്പോഴോ ചെയ്തുവെച്ച ഒരു കാര്യം കുറേക്കാലം കഴിഞ്ഞു റിലീസായി അതിനെക്കുറിച്ച് ആളുകൾ പറയുന്നതു മറ്റൊരുതരം അനുഭവമാണ്. ഒരോന്നും പുതിയ പുതിയ അനുഭവങ്ങളാണ്. ഏതു വലുത് ഏതു ചെറുത് എന്നൊന്നുമില്ല. നാടകപശ്ചാത്തലം ഗുണകരമായി എന്നു തോന്നുന്നുണ്ടോ ? തീർച്ചയായും. നാടകത്തിന്റെ എനർജിയും പോസിറ്റിവിറ്റിയും സിനിമയിൽ നിരന്തരമായി ഉപയോഗിക്കപ്പെടാൻ സഹായകമാണ്. അതുകൊണ്ടാണല്ലോ നാടകങ്ങളിൽ നിന്നും സിനിമകളിലേക്ക് ആളുകളെ സംവിധായകൻ തേടുന്നത്. ഹിന്ദിയിലും തമിഴിലുമെന്നതുപോലെ അതു മലയാളത്തിലും സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. കമ്മട്ടിപ്പാടത്തിലെ മണികണ്ഠൻ.. തിയറ്ററിൽ നിന്നു വന്ന ആളല്ലേ. അഭിനയം ഗൗരവതരമായ പ്രവൃത്തിയാണെന്നു പുതിയ സിനിമാസംവിധായകർക്കു ബോധ്യമുണ്ട്. അത്തരം ബോധ്യമുള്ള ആളുകളെ സെലക്ട് ചെയ്യണമെന്നും അത്തരം ബാക്ക്ഗ്രൗണ്ട് വേണമെന്നും അവർ നിശ്ചയിക്കുന്നതുകൊണ്ടാണ് നാടകത്തിൽ നിന്ന് ആളുകളെ തിരഞ്ഞുകൊണ്ടിരിക്കുന്നത്. രഞ്ജിയേട്ടനൊക്കെയാണ് വാസ്തവത്തിൽ അതിനു തുടക്കംകുറിച്ചത്. രാജീവ് രവി, ആഷിക് അബു, ദിലീഷ് പോത്തൻ... അങ്ങനെ പലരും അതു തുടർന്നു. നമ്മുടെ സംവിധായകരിൽ പലരും തിയറ്റർ അനുഭവമുള്ളവരാണ്. തിയറ്ററിന്റെ ഒരു സാധ്യത കൃത്യമായി അറിയുന്ന ആളുകൾ കൂടി വന്നുകഴിഞ്ഞപ്പോൾ സിനിമയും നാടകവും തമ്മിലുള്ള ദൂരമാണ് ഇല്ലാതെയായത്. അതുകൊണ്ടു തന്നെ എല്ലാവർക്കും അതു തമ്മിലുള്ള വ്യത്യാസങ്ങളുമറിയാം. രണ്ടിലും എങ്ങനെയാണ് അഭിനയം പ്രയോഗിക്കേണ്ടതെന്നും എല്ലാവർക്കും കൃത്യമായി അറിയാം. നമ്മുടെ നല്ല നടന്മാരൊക്കെ നാടകക്കാരല്ലേ. പി.ജെ. ആന്റണി, ഭരത്ഗോപി, നെടുമുടി വേണു, തിലകൻ ചേട്ടൻ.. മമ്മൂട്ടിയും ലാലേട്ടനും വരെ ഇവരെയൊക്കെ അംഗീകരിക്കുന്നവരുമാണ്. നാടകത്തെ ബഹുമാനിക്കാത്തവരായി ആരുമില്ല. മോഹൻലാൽ നാടകങ്ങൾ ചെയ്തിട്ടുണ്ട്. നാടകക്കാരെന്നു പറഞ്ഞാൽ മമ്മൂക്കയ്ക്കു വളരെ താത്പര്യമാണ്.. നാടകത്തെപ്പറ്റിയാണ് കാണുന്പോഴൊക്കെ സംസാരിക്കുന്നത്. അതിനെ സീരിയസായിട്ടാണു കാണുന്നത്. ഈ സിനിമയിൽ അഭിനയിച്ച ശിവജി ചേട്ടനും നാടകക്കാരനാണ്. മുന്നൊരുക്കത്തിന്റെ ആവശ്യം ഉണ്ടാകാറുണ്ടോ...? നാടകം ശാസ്ത്രീയമായി അഭ്യസിച്ച ഒരാൾക്കു പെട്ടെന്ന് ഒരു കഥാപാത്രം കിട്ടിയാലും വലിയ കുഴപ്പമൊന്നും ഉണ്ടാകാറില്ല. ഈ കഥാപാത്രം ഏതു കാറ്റഗറിയിൽപ്പെട്ടതാണെന്നു തിരിച്ചറിയാൻ നാടകക്കാർക്കു പറ്റും. ഇത് അഹങ്കാരമായി പറയുന്നതല്ല. അതു നാടകത്തിന്റെ ഗുണമാണ്. വീട്ടിൽ പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടും നാടകം കളിക്കാൻ പോവുകയെന്നതു വലിയ സമരം തന്നെയല്ലേ ഇക്കാലത്ത്. സാന്പത്തികമായിട്ടും നമുക്ക് ഇഷ്ടപ്പെട്ട അഭിനയം എന്ന രീതിയിലും നാടകക്കാർക്കു കിട്ടുന്ന ഒരു പ്രമോഷൻ തന്നെയല്ലേ സിനിമ. അതിനാൽ നാടകത്തിന്റെ പവർ ഒരിക്കലും പോവില്ല. റോളുകൾ സ്വീകരിക്കുന്നതിന്റെ മാനദണ്ഡം...? വ്യക്തിപരമായി അങ്ങനെ ഒരു മാനദണ്ഡം മുന്നോട്ടുവയ്ക്കുന്ന ആളല്ല. ഏതു വേണമെങ്കിലും ചെയ്യാം എന്ന മൂഡാണ് എന്നെ സംബന്ധിച്ചിടത്തോളം. വാസ്തവത്തിൽ സെലക്ടീവാകുന്നതു ഞാനല്ല, ഡയറക്ടേഴ്സാണ്. എന്റെ എല്ലാ ഡയറക്ടേഴ്സിനെയും അന്ധമായി വിശ്വസിക്കുന്ന ഒരാളാണു ഞാൻ. അവരെ ഒരിക്കലും സംശയിക്കാറില്ല. അങ്ങനെയുള്ള ബന്ധമാണ് എന്റെ എല്ലാ സംവിധായകരുമായും ഞാൻ ഉണ്ടാക്കുന്നത്. അവരെന്നെ നല്ല കാര്യത്തിനു വേണ്ടി മാത്രമേ വിളിക്കുകയുള്ളൂ. അത് ഒരൊറ്റ ഷോട്ടാണെങ്കിലും വെറുതേ വിളിക്കില്ല എന്ന ഉറപ്പ് എനിക്കുണ്ട്. റോളിന്റെ പ്രാധാന്യം കൃത്യമായി ബോധ്യപ്പെടുത്തി തന്നതിനുശേഷമാണ് അവർ വിളിക്കുന്നത്. അടുത്ത റിലീസുകൾ.....? കാംബോജി കഴിഞ്ഞാൽ മലയാളത്തിൽ ഏഴോളം പടങ്ങൾ റിലീസിംഗിനു കാത്തുനിൽക്കുന്നു. എബി, ഗോദ, അയാൾ ജീവിച്ചിരിപ്പുണ്ട്, ഒരു മെക്സിക്കൻ അപാരത, പ്രേതമുണ്ട് സൂക്ഷിക്കുക, മൈ സ്കൂൾ തുടങ്ങിയവ. വ്യാസേട്ടന്റെ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിൽ ഗോവൻ മലയാളം സമാജം സെക്രട്ടറി ഗോപാലൻ നന്പ്യാർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഹ്യൂമർ ടച്ചുള്ള ഉഗ്രൻ കഥാപാത്രം. എബി, ഗോദ എന്നിവയിലും ശ്രദ്ധിക്കപ്പെടാവുന്ന കഥാപാത്രങ്ങൾ തന്നെ. പ്രിയദർശൻ സാറിന്റെ അസോസിയേറ്റ് ആയിരുന്ന ശ്രീകാന്ത് മുരളി ആദ്യമായി ചെയ്യുന്ന സിനിമയാണ് എബി. എബിയിൽ വിനീതിനെ നല്ല ഒരു അംഗീകാരം തേടിവരുമെന്നാണു തോന്നുന്നത്. അത്ര നല്ല കാരക്ടറാണ്. സ്ക്രിപ്റ്റ് സന്തോഷ് എച്ചിക്കാനം. തമിഴിലും തെലുങ്കിലും സജീവം..? ആണ്ടവൻ കട്ടളൈ എന്ന പടം തമിഴിൽ റിലീസായി. അതിൽ വിജയ് സേതുപതിയായിരുന്നു നായകൻ. കാക്കമുട്ടൈ സംവിധാനം ചെയ്ത മണികണ്ഠന്റെ ചിത്രം. അതിൽ എന്റെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. തമിഴ് മാധ്യമങ്ങളൊക്കെ ഏറെ സപ്പോർട്ട് ചെയ്തു. വളരെ വിജയമായിരുന്നു. തമിഴിൽ നിരവധി ഓഫറുകൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നു. രണ്ടു പ്രോജക്ട് ചെയ്തുകൊണ്ടിരിക്കുന്നു. മൂന്നു പ്രോജക്ട് കഴിഞ്ഞു. വിജയ് സേതുപതി, മാധവൻ, സമുദ്രക്കനി എന്നിവരൊക്കെയാണ് അതിലെ നായകന്മാർ. പുതിയ പ്രോജക്ടുകളുടെ ചർച്ച നടക്കുന്നു.ഇപ്പോൾ ഡേറ്റ് നല്കിയിരിക്കുന്നതിൽ ഏറെയും തമിഴ് തെലുങ്ക് പ്രോജക്ടുകളാണ്. സമുദ്രക്കനി നായകനാകുന്ന താമിര ഡയറക്ട് ചെയ്യുന്ന ആൺദേവതൈ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിലായിരുന്നു. തമിഴിലും തെലുങ്കിലുമായി എ.ആർ. മുരുകദോസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടരുന്നു. തെലുങ്കിലെ സൂപ്പർ സ്റ്റാറായ മഹേഷ് ബാബുവാണ് നായകൻ. പേരിട്ടിട്ടില്ല. അതിലും എനിക്കു കാരക്ടർ റോളാണ്. വിജയ് സേതുപതിയും മാധവനും നായകന്മാരായ വിക്രംവേദയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന പുതിയ വിക്രം പടത്തിന്റെ സെറ്റിലാണ് ഇപ്പോൾ. ധ്രുവ നക്ഷത്തിരത്തിനു ശേഷം വിക്രം ചെയ്യുന്ന ചിത്രം. അതിൽ എനിക്കു കാരക്ടർ റോളാണ്. ഏറ്റവും സംതൃപ്തി നല്കിയ കഥാപാത്രം...? എല്ലാ കഥാപാത്രങ്ങളും വളരെ ഇഷ്ടപ്പെട്ടു തന്നെയാണു ഞാൻ ചെയ്യാറുള്ളത്. എല്ലാം എന്റെ കുട്ടികളാണ്. എന്നാലും അതിൽത്തന്നെ കുറച്ചു പ്രാധാന്യമുള്ള ചില കഥാപാത്രങ്ങളുണ്ട്. ഉദാഹരണത്തിനു ലൈഫ് ഓഫ് ജോസൂട്ടിയിലെ ദിലീപിന്റെ അച്ഛനായ ജോസഫേട്ടൻ എന്ന കഥാപാത്രം, പ്രേതത്തിലെ ഫാദർ, റിലീസ് ചെയ്യാനിരിക്കുന്ന അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലെ ഗോപാലേട്ടൻ, എബി, ഗോദ എന്നിവയിലെ കഥാപാത്രങ്ങൾ. പുലിമുരുകനിലെ വില്ലൻ റോൾ... എന്നെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ട ഒരു സംവിധായകനാണു വൈശാഖ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനുശേഷം വിശുദ്ധൻ എന്ന സിനിമയിൽ എനിക്കു ഗംഭീരമായ ഒരു വില്ലൻ കഥാപാത്രത്തെ സമ്മാനിച്ചയാളാണു വൈശാഖ്. ആ ചിത്രം കളക്ഷൻ വച്ച് വിജയമായിരുന്നില്ലെങ്കിലും ഒരുപാട് ആളുകൾ നല്ല അഭിപ്രായം പറഞ്ഞ ഒരു സിനിമയാണ്. സാധാരണഗതിയിൽ വിജയിക്കാത്ത സിനിമയിൽ അഭിനയിച്ചു പോയ ആളുകളെ ആരും വിളിക്കില്ല. പക്ഷേ, വൈശാഖ് പുലിമുരുകൻ ചെയ്തപ്പോൾ സെക്കൻഡ് വില്ലൻ റോൾ എന്നെ വിളിച്ചു തന്നു എന്നതാണ് വൈശാഖിനോടുള്ള സന്തോഷം. ജഗപതി ബാബു കഴിഞ്ഞാൽ അടുത്ത വില്ലൻ. പുലിമുരുകൻ മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. തെലുങ്കിൽ അതു മന്യം പുലി എന്ന പേരിൽ റിലീസായി. ഞാനിവിടെ ഹൈദരാബാദ് എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ടാക്സിഡ്രൈവർ വരെ എന്നെ തിരിച്ചറിഞ്ഞു. മന്യം പുലി കാരണമാണ് എന്നെ അവർ തിരിച്ചറിയുന്നത്. അങ്ങനെയൊരു സന്തോഷമുണ്ട്. വീട്ടുവിശേഷങ്ങൾ.. കോഴിക്കോടാണ് സ്വദേശം. 10 വർഷമായി എറണാകുളം ചോറ്റാനിക്കരയിലാണു താമസം. ഭാര്യ ബിന്ദു. ക്ലാസിക്കൽ ഡാൻസ് ടീച്ചറാണ്. സ്കൂളിൽ ജോലി ചെയ്യുന്നു. ഒപ്പം ഡാൻസ് ക്ലാസുകൾ നടത്തുന്നു. മക്കൾ വിഷ്ണു പേരടി, വൈദി പൈരടി. വിഷ്ണു ബിടെക് രണ്ടാം വർഷ വിദ്യാർഥി. വൈദി ആറാം ക്ലാസിൽ. വിഷ്ണുവിനു സംഗീതത്തോടാണു താത്പര്യം. വൈദി നാടകം ചെയ്തു തുടങ്ങിയിരിക്കുന്നു. നന്നായി ചിത്രം വരയ്ക്കും, അഭിനയിക്കും. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|