ഭയാനകം ഞെട്ടിച്ചു..!
Saturday, July 21, 2018 10:13 AM IST
സ്നേഹം നിറഞ്ഞ പോസ്റ്റുമാൻ...

ചില കാര്യങ്ങൾ അറിയിക്കാനാണ് ഈ കത്തെഴുതുന്നത്. "ഭയാനകം' കണ്ടശേഷമാണ് നിങ്ങളോട് ബഹുമാനം തോന്നിയത് എന്നതാണ് അതിൽ പ്രധാനം. ഇതുവരെ "പോസ്റ്റുമാൻ' എന്നു പറഞ്ഞാൽ കത്തു കൊണ്ടുവരുന്നയാൾ മാത്രമായിരുന്നു. അതിവിടെ തീരുകയാണ്. ഇനി താങ്കളെ അങ്ങനെ കാണാൻ ആർക്കും കഴിയില്ല...

ന്യൂജനറേഷൻ കാലത്ത് ഇങ്ങനെയൊരു കഥ പറഞ്ഞാൽ എത്രപേർ ഉൾക്കൊള്ളുമെന്ന് അറിയില്ല. രണ്ടാം ലോകമഹായുദ്ധ കാലത്തെ പോസ്റ്റുമാന്‍റെ അവസ്ഥ മാലോകർ അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്. ജയരാജ്, താങ്കൾ ആ ദൗത്യം വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.

ഭയം മനസിൽ ഇപ്പോഴും തളംകെട്ടി നിൽക്കുകയാണ്. ഭയാനകം എന്നു പേരുകേട്ടപ്പോൾ ഇത്രത്തോളം ഭയപ്പാട് ചിത്രത്തിൽ കാണുമെന്ന് കരുതിയില്ല. തകഴിയുടെ "കയറി'ലെ രണ്ട് അധ്യായങ്ങൾക്ക് ജയരാജ് ചലച്ചിത്രഭാഷ്യം രചിച്ചപ്പോൾ അതിന്‍റെ അന്തഃസത്ത ഒരിറ്റു പോലും ചോർന്നുപോയില്ല എന്നത് അഭിനന്ദനാർഹമാണ്.



ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമുള്ള കുട്ടനാടും രണ്ടാം ലോകമഹായുദ്ധ കാലത്തെ കുട്ടനാടുമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. രണ്‍ജി പണിക്കർ പോസ്റ്റുമാനായി വേഷമിട്ട് ഭയാനകത്തിന്‍റെ നെടുംതൂണായി നിന്നപ്പോൾ ഒഴുകിയെത്തിയ ഫ്രെയിമുകളത്രയും പ്രേക്ഷകരോട് കഥ പറഞ്ഞുകൊണ്ടേയിരുന്നു.

ഭയാനകം എന്നാൽ ശബ്ദവിന്യാസം കൊണ്ടുള്ള മായാജാലം മാത്രമല്ല, മനുഷ്യന്‍റെ അവസ്ഥകളുടെ ഇടയിൽ പെട്ടുകിടക്കുന്ന ഒരുതരം മരവിപ്പ് കൂടിയാണ്. അത് തിരിച്ചറിഞ്ഞ കഥാകാരനായിരുന്നു തകഴി. ആ മനസ് തിരിച്ചറിഞ്ഞാവും സംവിധായകൻ ചിത്രത്തിന് ഭയാനകം എന്ന പേര് നൽകിയതും.



രണ്‍ജി പണിക്കർ, താങ്കളുടെ സിനിമാ ജീവിതം എന്നെന്നും ഓർത്തിരിക്കാൻ ഈ കഥാപാത്രം ധാരാളം. ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നു കഷ്ടിച്ച് രക്ഷപെട്ട താങ്കളുടെ പേരില്ലാ കഥാപാത്രത്തിന്‍റെ മുഖത്ത് ഭയം തളംകെട്ടി നിന്നിരുന്നു. പട്ടാളത്തിലേക്ക് പോകുകയെന്നാൽ മരണത്തിലേക്കുള്ള യാത്രയെന്ന് താങ്കളുടെ കഥാപാത്രം കണ്ണുകൾകൊണ്ട് പറഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ ആ കണ്ണുകളിൽ തെളിഞ്ഞ ഭയം ഉറച്ച ശബ്ദമായി പുറത്തുവരികയും ചെയ്തു. പക്ഷേ ആരു കേൾക്കാൻ... വിശപ്പിന്‍റെ വിളിക്ക‌ു മുന്നിൽ ഗ്രാമങ്ങളിലെ ചെറുപ്പക്കാരെല്ലാം പട്ടാളത്തിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു.



ഒരു പോസ്റ്റുമാന്‍റെ കണ്ണുകളിലൂടെ യുദ്ധത്തിന്‍റെ ഭീകരതയെ വിളിച്ചറിയിക്കുകയായിരുന്നു സംവിധായകൻ ജയരാജ്. പട്ടാളത്തിൽ പോയ മക്കളുടെ മണി ഓർഡറിനും കത്തിനുമായി കാത്തിരിക്കുന്ന നിരവധി അനവധി കുടുംബങ്ങളെ ചിത്രത്തിൽ കാണിച്ചുതന്നു. സന്തോഷത്തിന്‍റെ നിഴലാട്ടം ഒന്നാം പകുതിയിൽ നിറയുന്പോഴും വരാൻ പോകുന്ന നാളുകളിലെ ഭയം പോസ്റ്റുമാന്‍റെ കണ്ണിൽ നിറഞ്ഞിരുന്നു. പട്ടാളത്തിൽ പോയ രണ്ടു മക്കളെ കാത്തിരിക്കുന്ന അമ്മമാരുടെ കൂട്ടത്തിൽ ആശാ ശരത്തുമുണ്ടായിരുന്നു. മക്കൾ വീരന്മാരാണെന്നും യുദ്ധം ജയിച്ച് അവർ തിരിച്ചെത്തുമെന്നും അവർ പറയുന്പോൾ മുഖത്ത് വിരിഞ്ഞ "വീരഭാവം' കാണേണ്ടത് തന്നെയാണ്.



യുദ്ധത്തെ തൊട്ടറിഞ്ഞ പോസ്റ്റുമാന്‍റെ രണ്ടു അവസ്ഥകളാണ് ചിത്രത്തിൽ നിഴലിക്കുന്നത്. യുദ്ധമില്ലാത്ത കാലത്ത് മണി ഓർഡറിനായി കാത്തിരിക്കുന്ന കുടുംബങ്ങളിലേക്ക് പോസ്റ്റുമാൻ കയറിച്ചെന്നപ്പോൾ അയാൾ ഐശ്വര്യത്തിന്‍റെ പ്രതീകമായിരുന്നു. ഇതേ പോസ്റ്റുമാൻ യുദ്ധകാലത്ത് വീട്ടിലെത്തുമ്പോൾ ദുശകുനമായി മാറുകയാണ്. ഈ രണ്ട് അവസ്ഥകളെയും രൺജി പണിക്കരിലെ നടൻ ഭാവവ്യത്യാസങ്ങളോടെ ഉൾക്കൊള്ളുകയായിരുന്നു.

ഗ്രാമത്തിന്‍റെ ഭംഗി ആവോളം ഒപ്പിയെടുത്ത് ഫ്രെയിമുകളിൽ നിറയ്ക്കാൻ ഛായാഗ്രാഹകൻ നിഖിൽ എസ്. പ്രവീണ്‍ ശ്രമിച്ചിട്ടുണ്ട്. ഇടയ്ക്കിടെ എത്തിയ ഗാനങ്ങൾ കഥയുടെ ഗതിക്കൊപ്പം തന്നെയാണ് നീങ്ങിയത്.



രണ്‍ജി പണിക്കർ, നിങ്ങൾ പോസ്റ്റുമാനായി ജീവിക്കുകയായിരുന്നു... നിങ്ങളുടെ മുഖത്തെ ചിരിയും ഭയപ്പാടും ഉത്കണ്ഠയുമെല്ലാം പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. രണ്ടാം പകുതി തുടങ്ങുന്പോൾ മുതൽ ആ മനസിൽ ആളത്തുടങ്ങിയ ഭയം കത്തുകളെ കളിവഞ്ചിയാക്കി കായലിൽ ഒഴുക്കും വരെ മനസിൽ നിന്നു.

എത്ര ഇടങ്ങളിലാണ് നിങ്ങൾ മരണം അറിയിക്കാൻ ചെന്നത്. ആട്ടും തുപ്പും ആവോളം കിട്ടി. എത്രയോ പേർ നിങ്ങളെ കണ്ട് ഓടിയൊളിച്ചു. എന്നിട്ടും അനിഷ്ടമൊന്നും കാട്ടാതെ നിങ്ങൾ കത്തുകൾ നൽകിക്കൊണ്ടേയിരുന്നു. അതാണല്ലോ നിങ്ങളുടെ തൊഴിൽ...

ഒടുവിൽ മരണവാർത്തകൾ ആരെയും അറിയിക്കാതെ, പല കുടുംബങ്ങളുടെയും പ്രതീക്ഷാനാളം അണയ്ക്കാതെ നിങ്ങൾ വഞ്ചി തുഴഞ്ഞുപോയപ്പോൾ പ്രേക്ഷക മനസിലും ആശ്വാസം നിഴലിച്ചു. ആ ആശ്വാസമാണ് ഭയാനകത്തിന്‍റെ വിജയം.

(രണ്‍ജി പണിക്കരും പ്രകൃതിയുമാണ് ഭയാനകത്തിന്‍റെ പ്ലസ് പോയിന്‍റുകൾ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.