ഫാമിലി ഹിറ്റിന്‍റെ മധുരക്കൂട്ടുമായി ഷൈജു അന്തിക്കാട്
Wednesday, August 23, 2017 5:34 AM IST
“അടുത്തകാലത്ത് ഇറങ്ങിയവയിൽ എവിടെനിന്നും നെഗറ്റീവ് റിവ്യൂസ് ഒന്നും ഇല്ലാത്ത ഒരു സിനിമ ഇതാണെന്നു തോന്നുന്നു. അസ്കറിന്‍റെയും ലിജോമോളുടെയും കെമിസ്ട്രി ആളുകൾക്ക് ഏറെ ഇഷ്ടമായിട്ടുണ്ട്. അതിഭാവുകത്വമില്ലാത്ത ഒരു പ്രണയം, വളരെ സത്യസന്ധമായ ഒരു പ്രണയം. അതു വളരെ സ്വഭാവികതയോടെ വർക്കൗട്ടായി എന്ന തരത്തിലാണ് ലഭിച്ചുകൊണ്ടിരിക്കുന്ന കമന്‍റ്സ്. യൂത്തും ഫാമിലിയും ഒരേപോലെ എൻജോയ് ചെയ്യുന്നുണ്ട്. ഹണിബീ 2 ന്‍റെ കഥയുമായി ഈ സിനിമയ്ക്കു യാതൊരു ബന്ധവുമില്ലെന്ന് അറിഞ്ഞതോടെ കുടുംബ പ്രേക്ഷകരും ഇപ്പോൾ തിയറ്റുകളിലേക്ക് എത്തുന്നുണ്ട്. ഹണിബീ 2 ന്‍റെ ലൊക്കേഷനിൽ സംഭവിക്കുന്ന മറ്റൊരു കഥയാണ്, മറ്റൊരു സിനിമയാണ്, മറ്റൊരു പ്രണയകഥയാണ് ഹണിബീ 2.5...” ലാൽ നിർമിച്ച ഹണിബീ 2.5 ന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ഷൈജു അന്തിക്കാട്.



സിനിമയിലേക്കുള്ള വഴി....?

ആദ്യകാലങ്ങളിൽ നാടകങ്ങൾ ചെയ്തിരുന്നു. പിന്നീട് സംവിധായകരായ അക്കു അക്ബർ, അക്ബർ ജോസ്, അനിൽ സി. മേനോൻ, പ്രിയനന്ദനൻ എന്നിവർക്കൊപ്പം സഹസംവിധായകനായി വർക്ക് ചെയ്തിട്ടുണ്ട്. ഷേക്സ്പിയർ എംഎ മലയാളമാണ് എന്‍റെ ആദ്യ ചിത്രം. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം, സീൻ ഒന്ന് നമ്മുടെ വീട് എന്നിവയാണ് തുടർന്നു ചെയ്തത്. സലാം കാഷ്മീരിന്‍റെ കഥ എന്‍റതാണ്. ഉത്സാഹകമ്മിറ്റി - തിരക്കഥ, സംഭാഷണം ഞാനാണു ചെയ്തത്. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിൽ ലാലേട്ടനായിരുന്നു(നടൻ ലാൽ) നായകൻ. ആ ബന്ധമാണ് ഈ സിനിമയുടെ സംവിധാനം എന്നെ ഏൽപ്പിക്കുന്നതിലേക്ക് എത്തിയത്.




ഹണിബീ 2.5ലേക്ക് എത്തിയത്...?

ഹണീബി 2ന്‍റെ സെറ്റിലേക്ക് ചാൻസ് ചോദിച്ചു വരുന്ന വിഷ്ണു എന്ന ചെറുപ്പക്കാരൻ; അയാൾ അവിടെ നേരിടേണ്ടിവരുന്ന ചില ആകസ്മിക സംഭവങ്ങളും മറ്റും കോർത്തിണക്കി ഒരു സിനിമ ഡയറക്ട് ചെയ്യാമോ എന്ന് ലാലേട്ടൻ എന്നോടു ചോദിച്ചു. ലാലേട്ടന്‍റെ ആ ഐഡിയ എനിക്കിഷ്ടമായി. അത്തരം ഒരാശയം വ്യത്യസ്തമാണെന്നു തോന്നി. ഹണിബീ 2 തുടങ്ങാൻ രണ്ടാഴ്ച മാത്രം സമയമുള്ളപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

മൂന്നു നാലു ദിവസത്തിനകം ഫസ്റ്റ് ഹാഫ് തിരക്കഥയെഴുതി ലാലേട്ടനെ വായിച്ചുകേൾപ്പിച്ചു; പിന്നീടു സെക്കൻഡ് ഹാഫും. ഹണീബി 2 ന്‍റെ തിരക്കിലായതിനാൽ തിരക്കഥാചർച്ചകളിൽ ഫുൾടൈം അദ്ദേഹം ഉണ്ടായിരുന്നില്ല. എങ്കിലും ട്വിസ്റ്റ് സംബന്ധിച്ചു ചില നിർദേശങ്ങൾ തന്നിരുന്നു. സ്പോട്ടിൽ ഇംപ്രോവൈസ് ചെയ്ത എഴുതിയ സീനുകളും സംഭാഷണങ്ങളുമൊക്കെ ഈ സിനിമയിലുണ്ട്. ജെ. പള്ളാശേരിയാണു ഡയലോഗ്സ് എഴുതിയത്.



അസ്കറിലേക്ക് എത്തിയത്...‍?

ചാൻസ് അന്വേഷിച്ചുവരുന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നയാൾ പുതുമുഖമാകണമെന്നു ലാലേട്ടനും ഞാനും തീരുമാനിച്ചിരുന്നു. വേറെ കഥാപാത്രങ്ങളുടെ ബാധ്യതയില്ലാത്ത ഒരാൾ നായകനാകുന്നതു നല്ലതാണെന്നും അപ്പോൾ ആളുകൾക്കു ഫ്രഷ്നസ് ഫീൽ ചെയ്യുമെന്നും ചിന്തയുണ്ടായി. പല തരത്തിലുള്ള അന്വേഷണങ്ങൾ ക്കൊടുവിൽ ആസിഫിന്‍റെ അനിയൻ അസ്കറിന്‍റെ പേര് ലാലേട്ടൻ നിർദേശിച്ചു. അസ്കറുമായി നേരിട്ടു സംസാരിച്ചു. അസ്കർ പറഞ്ഞ പല കാര്യങ്ങളും ഇതിലെ കഥാപാത്രം വിഷ്ണുവുമായി ബന്ധമുള്ളവയായിരുന്നു. സിനിമാമോഹം മൂത്ത് അസ്കർ ചെന്നൈയിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാജീവ് മേനോന്‍റെ അസിസ്റ്റന്‍റായി വർക്ക് ചെയ്തിരുന്നു. സിനിമയോടു വലിയ പാഷനായി നടക്കുന്ന ചെറുപ്പക്കാരൻ.



വിഷ്ണുവുമായി സാമ്യതകൾ ഏറെയായിരുന്നു അസ്കറിന്. അസ്കറിനെ കാസ്റ്റ് ചെയ്തതിനുശേഷമാണ് വാസ്തവത്തിൽ ആസിഫ് പോലും അറിയുന്നത്. അസ്കറിന്‍റെ കാരക്ടർ വളരെ പോസിറ്റീവാണ്. മാത്രമല്ല അസ്കർ നന്നായി ബിഹേവ് ചെയ്തിട്ടുമുണ്ട്. അസ്കറിന്‍റെ രൂപത്തോടും രീതികളോടും ചേർന്നുനിൽക്കുന്ന കാരക്ടർ തന്നെയായിരുന്നു വിഷ്ണു.



ലിജോമോളിലേക്ക് എത്തിയത്...?

തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്പോൾ മുതൽ ലിജോമോളുടെ മുഖമാണു മനസിൽ വന്നിരുന്നത്. ഭാവനയുടെ ടച്ചപ്പ് ഗേളായി നിൽക്കുന്ന, സിനിമയുടെ ഗ്ലാമറില്ലാത്ത ഒരാൾ - നമ്മുടെ അടുത്തുള്ള ഒരു കുട്ടി തന്നെ വേണ്ടിയിരുന്നു. അങ്ങനെ ലിജോമോളോടു കഥ പറഞ്ഞു. വളരെ സന്തോഷത്തോടെ ലിജോമോൾ കണ്‍മണി എന്ന കഥാപാത്രമായി. വാസ്തവത്തിൽ വരുംകാല മലയാള സിനിമയ്്ക്കുള്ള വാഗ്ദാനമാണ് ലിജോമോൾ.



ചിത്രീകരണത്തിലെ വെല്ലുവിളികൾ...‍?

സാധാരണയായി ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു പ്ലാനുണ്ടാക്കിയ ശേഷമാണ് ഷൂട്ടിംഗിനു പോവുക. സെറ്റിലെത്തിയശേഷം ചെറിയ തോതിലുള്ള മാറ്റങ്ങളും ഇംപ്രോവൈസേഷനുമാണ് സാധാരണ ഉണ്ടാവുക. ഈ സിനിമയെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു പ്ലാനിംഗ് ഇല്ല. ഒന്നും നടക്കില്ല. കാരണം, ഹണിബീ 2 ന്‍റെ ഒരു സീൻ കണ്ടതിനുശേഷമേ നമ്മുടെ സിനിമയുടെ സീൻ പ്ലാൻ ചെയ്യാൻ പറ്റുമായിരുന്നുള്ളൂ.



സീൻ മുൻകൂട്ടി അറിഞ്ഞാലും എങ്ങനെയാണ് അത് അവർ വർക്കൗട്ട് ചെയ്യുന്നതെന്ന് അറിയാനാവില്ലല്ലോ. ആ സീൻ അവർ എടുത്തുതീരുംമുന്പേ നമ്മുടെ സീൻ പ്ലാൻ ചെയ്ത് അതും ഷൂട്ട് ചെയ്തു തീർക്കണം. അതായിരുന്നു വെല്ലുവിളി. ക​ല്യാ​ണ പ​ന്ത​ൽ ഉ​ൾ​പ്പെ​ട്ട സെ​റ്റ് അ​തി​മ​നോ​ഹ​ര​മാ​യി ഒ​രു​ക്കി​യ​തു ക​ലാ​സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് മാ​ധ​വ്. 150 ജൂണിയർ ആർട്ടിസ്റ്റുകൾ, 45 ആർട്ടിസ്റ്റുകൾ, പിന്നെ ധാരാളം ടെക്നീഷൻസ്... ഒക്കെയുള്ള ഒരു സിനിമാസെറ്റായിരുന്നു അത്. അതിനിടയിലായിരുന്നു ഹണിബീ 2.5ന്‍റെ ഷൂട്ട്. നമ്മുടെ ആർട്ടിസ്റ്റുകളോ നമ്മുടെ കാമറയോ ഒന്നും അവരുടെ കാമറയിൽ വരാൻ പാടില്ല എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ഈ സിനിമയുടെ ലൈറ്റ് അപ്പ് പോലും അവരുടെ ഫീൽഡിലേക്കു കയറിവരാൻ പാടില്ല.



ഹണിബീ 2.5ൽ ആസിഫ്, ഭാവന എന്നിവരുടെ റോൾ...‍?

ഹണിബീ 2 ന്‍റെ ഡയറക്ടർ മുതൽ പ്രൊഡക്‌ഷൻ ബോയ് വരെ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ആസിഫിനും ലാലേട്ടനും ഭാവനയ്ക്കും ബാബുവേട്ടനുമൊക്കെ കൃത്യമായ റോളുകൾ ഉണ്ട്. വാസ്തവത്തിൽ ഭാവനയെക്കൊണ്ട് അതിൽ അഭിനയിപ്പിച്ചിട്ടില്ല. ഭാവനയോടു സിറ്റ്വേഷൻ മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഭാവന എങ്ങനെയാണോ പെരുമാറുക അങ്ങനെമാത്രം മതി എന്നാണു പറഞ്ഞത്. ഡബ്ബ് ചെയ്യാൻ വന്നപ്പോഴാണ് ഭാവന ഇത്രമാത്രം ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് അറിയുന്നത്. അസ്കറും ലിജോമോളും നായകനും നായികയുമാകുന്ന ഈ സിനിമയിൽ ആസിഫും ഭാവനയുമൊക്കെ ചില സീനുകളിൽ പാസിംഗ് ആർട്ടിസ്റ്റുകളായും വരുന്നുണ്ട്.



ഹരീഷ് പേങ്ങന്‍റെ മുത്തച്ഛൻ കഥാപാത്രം... ?

ഏറെ പരിചിതനായ ഒരാർട്ടിസ്റ്റിനെ വേണമെങ്കിൽ ആ വേഷത്തിലേക്ക് പരിഗണിക്കാമായിരുന്നു. അപ്പോൾ ഒരു സിനിമയുടെ ഫീൽ തന്നെയായിരിക്കും ആളുകൾക്കു വരിക. ‘ഇത് ഏതാ ഈ മുത്തച്ഛൻ’ എന്നൊക്കെ തോന്നാവുന്ന രീതിയിലുള്ള ഒരാളെ തന്നെയാണു തേടിയത്. അത്ര പരിചിതനല്ലാത്ത ഒരാൾ. അങ്ങനെയാണു ഹരീഷ് പേങ്ങനിലേക്കു വന്നത്. ആ കഥാപാത്രത്തെ ആളുകൾ നന്നായി എൻജോയ് ചെയ്തിട്ടുണ്ട്. മഹേഷിന്‍റെ പ്രതികാരത്തിലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തത്. ഈ സിനിമയിലാണ് മുഴുനീള കാരക്ടർ റോൾ ചെയ്തത്. ഏറെ രസകരമായ പെരുമാറ്റ രീതികളുള്ള മുത്തച്ഛന്‍റെ റോൾ സ്ക്രിപ്റ്റിംഗിൽ തന്നെ വന്നിരുന്നു.



ദീലീഷ് പോത്തന്‍റെ വേഷം... ‍?

കഥയിലെ സംവിധായകന്‍റെ റോളിലേക്ക് ആലോചിച്ചപ്പോൾ പെട്ടെന്ന് ദിലീഷിന്‍റെ മുഖമാണു മനസിൽ വന്നത്. ദിലീഷ് ചെയ്യുമോ എന്ന് അറിയില്ലായിരുന്നു. വളരെ സന്തോഷത്തോടെ ദിലീഷ് ആ വേഷം സ്വീകരിച്ചു. സെറ്റിലെത്തി രണ്ടു മണിക്കൂറിനകം സീൻ തീർത്ത് അദ്ദേഹം മടങ്ങി.



‘ആമിനത്താത്താടെ...’ എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടുവല്ലോ....?

പഴയ ഒരു നാടകത്തിനുവേണ്ടി ശ്രീമൂലനഗരം വിജയൻ എഴുതിയ ഒരു പാട്ടാണത്. എ. എം. ജോസിന്‍റെ സംഗീതം. മ്യൂസിക് റീപ്രൊഡ്യൂസ് ചെയ്തത് ദീപക് ദേവ്. ലാലേട്ടൻ(നടൻ ലാൽ) അതു വീണ്ടും പാടിയിരിക്കുന്നു. സന്തോഷ് വർമ എഴുതി ദീപക് ദേവ് മ്യൂസിക് ചെയ്ത് അദ്ദേഹം തന്നെ പാടിയ മറ്റൊരു പാട്ടുമുണ്ട് ഈ സിനിമയിൽ.




അടുത്ത പ്രോജക്ട്...?

ഈ സിനിമയുടെ വിതരണ കന്പനിയായ ടൈം ആഡ്സാണ് ഞാൻ അടുത്തതായി ചെയ്യുന്ന സിനിമ നിർമിക്കുന്നത്. അത് ഒരു കാന്പസ് ചിത്രമാണ്. സ്ക്രിപ്റ്റിംഗ് പുരോഗമിക്കുന്നു. കാന്പസ് പശ്ചാത്തലത്തിലാണു കഥ സംഭവിക്കുന്നത്. ഒരു കോളജിൽ വച്ചു സംഘടിപ്പിക്കുന്ന യൂണിവേഴ്സിറ്റി സോണൽ മത്സരങ്ങൾക്കിടയിൽ സംഭവിക്കുന്ന കഥയാണ്. ഇപ്പോഴത്തെ കോളജ് കുട്ടികൾക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താവുന്ന ഒരു സബ്ജക്ടായിരിക്കും അത്. എന്നാൽ നമ്മുടെ കോളജ് കാലത്തെ ഓർമിപ്പിക്കുന്ന ഒരു ചിത്രം കൂടിയാവും അത്. നാലു നായകന്മാരാണ് ചിത്രത്തിൽ. ഹണിബീ 2.5ലെ വിഷ്ണുവിന്‍റെ ജീവിതവുമായി അനുഭവ സാമ്യമുള്ള ഒരാളാവും ആ നാലുപേരിൽ ഒരാൾ. അത്തരം സാമ്യതകൾ ഉള്ളവർ അവരുടെ സാമ്യതകളും ബയോഡേറ്റയും ഫോട്ടോയും dzone465@ gmail ലേക്ക് അയക്കുക. ഹീറോയിൻ തീരുമാനമായിട്ടില്ല. നവംബറിൽ ഷൂട്ട് തുടങ്ങാനാകുമെന്നു കരുതുന്നു.



വീട്ടുവിശേഷങ്ങൾ...‍?

തൃശൂർ അന്തിക്കാട്ടാണു വീട്. അച്ഛൻ ധർമൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അമ്മ ചന്ദ്രിക. ഭാര്യ അജിതാഭായി. മക്കൾ അനുപല്ലവി, ഋതുപല്ലവി.

സത്യൻ അന്തിക്കാടുമായി അടുത്ത സൗഹൃദമാണോ...‍?

സത്യൻ അന്തിക്കാട് സാറിനൊപ്പം വർക്ക് ചെയ്തിട്ടില്ല. ചാൻസ് ചോദിച്ച് അദ്ദേഹത്തിനടുത്തു പോയിട്ടില്ല എന്നതാണു സത്യം. ഞങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്. നല്ല ബന്ധമാണ്. മിക്കവാറും വിളിക്കാറുണ്ട്. ഞാൻ അദ്ദേഹത്തെ മുന്പു കണ്ടിട്ടുണ്ടെങ്കിലും ഷേക്സ്പിയർ എംഎ മലയാളം കഴിഞ്ഞതിനുശേഷമാണ് സത്യേട്ടൻ എന്നെ കണ്ടതും സംസാരിച്ചതുമൊക്കെ. പേരിനൊപ്പമുള്ള അന്തിക്കാട് കണ്ടിട്ട് ‘മകനാണോ അനിയനാണോ’ എന്നൊക്കെ പലരും തന്നോടു ചോദിക്കാറുള്ളതായി സത്യേട്ടൻ പറഞ്ഞിട്ടുണ്ട്. അല്ല എന്നു താൻ പറയാറില്ലെന്നും കാരണം ഷൈജു തനിക്ക് അതുപോലെയൊക്കെയാണ് എന്നുമാണ് അദ്ദേഹം അവരോടു പറയാറുള്ളത്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.