Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
തീവണ്ടിയും ലില്ലിയും - സിനിമ തന്നതു കിടിലൻ അനുഭവങ്ങൾ: സംയുക്ത മേനോൻ
Monday, April 30, 2018 6:56 PM IST
യാത്രയും വായനയും നൃത്തവും സ്കേറ്റിംഗും ഇഷ്ടപ്പെടുന്ന യുവതാരം സംയുക്ത മേനോന്റെ രണ്ടു ചിത്രങ്ങൾ തിയറ്ററുകളിലേക്ക് - തീവണ്ടിയും ലില്ലിയും. ആദ്യം ചിത്രീകരണം പൂർത്തിയായതു പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലില്ലിയാണെങ്കിലും ആദ്യം തിയറ്ററുകളിലെത്തുന്നത് ഫെല്ലിനി ടി.പി. സംവിധാനം ചെയ്ത തീവണ്ടിയാണ്. ത്രില്ലർമൂഡിലുള്ള ലില്ലിയിൽ ടൈറ്റിൽ ലീഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംയുക്ത പൊളിറ്റിക്കൽ സറ്റയറായ തീവണ്ടിയിൽ ടോവിനോയുടെ നായികാവേഷത്തിലാണ് സ്ക്രീനിലെത്തുന്നത്. ജീവിതത്തിലും സിനിമയിലും അനിശ്ചിതത്വം ഇഷ്ടപ്പെടുന്ന സംയുക്തയുടെ പ്രധാന ആഗ്രഹം നല്ലൊരു കലാകാരിയായി അറിയപ്പെടണം എന്നതാണ്. കഥയാണു സിനിമയിൽ പ്രധാനമെന്ന് വിശ്വസിക്കുന്ന സംയുക്തയുടെ സിനിമാവിശേഷങ്ങളിലേക്ക്...
സിനിമയിലേക്കുള്ള വഴി...?
2016 ഓണത്തിന് ഒരു വനിതാ മാഗസിനുവേണ്ടി ഫോട്ടോഷൂട്ട് ചെയ്തിരുന്നു. തുടർന്നു ‘പോപ്കോണ്‍’എന്ന പടത്തിൽ ഒരു വേഷം ചെയ്തു. സി.വി.സാരഥിയുടെ ഇ ഫോർ എന്റർടെയ്ൻമെന്റ് നിർമിച്ച് പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലില്ലി എന്ന പടത്തിലെത്തിയപ്പോഴാണ് ഞാൻ സിനിമയെ സീരിയസായി കാണുന്നത്. പ്രശോഭിനും എനിക്കും ഒരു കോമണ്‍ ഫ്രണ്ട് ഉണ്ടായിരുന്നു. അങ്ങനെയാണ് പ്രശോഭ് എന്നോടു ലില്ലിയുടെ കഥ പറഞ്ഞത്. കഥ എനിക്ക് ഏറെ ഇഷ്ടമായി. ആ സിനിമ ചെയ്യണമെന്നു തോന്നി. സ്ത്രീകഥാപാത്രത്തിനു പ്രാധാന്യമുള്ള സിനിമയാണ്. ഒരു ഗർഭിണി മൂന്നുപേരുടെ തടങ്കലിലാവുന്നതും അവരെങ്ങനെ അതിനെ അതിജീവിക്കുന്നു എന്നുള്ളതുമാണ് അതിന്റെ ത്രഡ്. ജൂലൈ റിലീസാണത്. ലില്ലിയിൽ എല്ലാവരും പുതുമുഖങ്ങളാണ്. പൂർണമായും ഇതൊരു പരീക്ഷണചിത്രമാണ്. അതു ജയിച്ചാൽ തീർച്ചയായും ഒരു നാഴികക്കല്ലു തന്നെയാവും.
തീവണ്ടിയിലെത്തിയത്....?
ലില്ലി കഴിഞ്ഞിട്ടേ എനിക്ക് അടുത്ത സിനിമ കിട്ടുകയുള്ളൂ എന്നാണു വിചാരിച്ചിരുന്നത്. പക്ഷേ, അതിനിടെയിലാണ് ഫെല്ലിനി ടി.പി.യുടെ ‘തീവണ്ടി’ എന്ന സിനിമയിൽ നിന്നു പെട്ടെന്നു കോൾ വന്നത്. അങ്ങനെ അതു ചെയ്തു. ലില്ലിയുടെ എഡിറ്ററാണ് അപ്പു ഭട്ടതിരി. അപ്പു തന്നെയാണ് തീവണ്ടിയുടെ എഡിറ്ററും. അപ്പുവഴിയാണ് വാസ്തവത്തിൽ ഞാൻ തീവണ്ടിയിലേക്കു വന്നത്.
തീവണ്ടി എന്ന പേരിനു പിന്നിൽ...?
ടോവിനോയാണ് തീവണ്ടിയിലെ നായകൻ. ഈ സിനിമയിൽ ടോവിനോയുടെ കഥാപാത്രം ബിനീഷ് ദാമോദരന്റെ ഇരട്ടപ്പേരാണു തീവണ്ടി. സിഗരറ്റുവലിക്കാരനായ ഒരാളുടെ കഥയാണു തീവണ്ടി. തുടർച്ചയായി പുകവലിച്ചുകൊണ്ടിരിക്കുന്ന ഒരാൾ. പഴയ കൽക്കരിവണ്ടിപോലെ പുകച്ചുകൊണ്ടിരിക്കുന്ന ഒരാൾ. അതുകൊണ്ടാണ് അത്തരം ഒരു ഇരട്ടപ്പേരു വീണത്. സിഗരറ്റുവലിയാണ് അയാളുടെ ജീവിതത്തിൽ എല്ലാം. നാട്ടിൻപ്രദേശത്തു സംഭവിക്കുന്ന കഥയാണിത്. ബിനീഷിനു കൃത്യമായ ജോലിയൊന്നുമില്ല. സുഹൃത്തുക്കളുമായുള്ള ജീവിതം, 24 മണിക്കൂറും സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുക... ഇതൊക്കെയാണ് ബിനീഷിന്റെ പശ്ചാത്തലം.
സന്ദേശം നല്കുന്ന സിനിമയാണോ തീവണ്ടി...?
ഈ സിനിമ കണ്ടിറങ്ങുന്പോൾ എല്ലാവരുടെ മനസിലും സന്തോഷമുണ്ടാവും. ഇതൊരു ഫീൽഗുഡ് മൂവിയാണ്. ജീവിതവുമായി ബന്ധപ്പെടുത്താനാവുന്ന ഒരു സിനിമ. പുകവലിയുടെ ദൂഷ്യവശങ്ങൾ ഡോക്യുമെന്ററി പോലെ പറയുന്ന സിനിമയൊന്നുമല്ല. സിഗരറ്റുവലിയാണ് ഈ സിനിമയുടെ ഇതിവൃത്തം. പക്ഷേ, സിഗരറ്റ്വലിയെ സപ്പോർട്ട് ചെയ്തുകൊണ്ടല്ല ഈ സിനിമ ചെയ്തിരിക്കുന്നത്. സിഗരറ്റ് വലി കാരണം ബിനീഷിന്റെ ജീവിതത്തിലുണ്ടാകുന്ന അതിഭീകരമായ ഒരു പ്രശ്നമല്ല ഈ സിനിമ കാണിച്ചുകൊടുക്കുന്നത്.
അയാൾപോലുമറിയാതെ അയാൾപോലും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് അയാളുടെ ജീവിതത്തിലേക്ക് ഒരു സംഭവം കയറിവരുന്നു. അങ്ങനെ പോകുന്ന കഥയാണ്. ഇതിനിടയിൽ ഇയാളുടെ കാമുകിയുണ്ട്, വീട്ടുകാരുണ്ട്. ഇയാൾ ബിഎസ്സിഎൽ എന്ന പാർട്ടിയുടെ പ്രവർത്തകനാണ്. സൈജുകുറുപ്പ്, ഷമ്മിതിലകൻ, സുരാജ് വെഞ്ഞാറമൂട്, സുരഭിലക്ഷ്മി ..ഇവരുടെയെല്ലാം കഥാപാത്രങ്ങളും ഈ പാർട്ടിയുടെ പ്രവർത്തകരാണ്. സിനിമ നടക്കുന്ന പുള്ളിനാട് എന്ന ഗ്രാമത്തിൽ എവിടെയും കൊടിയായും ഫ്ളക്സായും മറ്റും ബിഎസ്സിഎൽ എന്ന പാർട്ടിയുടെ സ്വാധീനം കാണാനാവും.
രാഷ്ട്രീയം പറയുന്ന സിനിമയാണോ തീവണ്ടി..?
ടോവിനോയുടെ കഥാപാത്രം ബിനീഷിന്റെ ജീവിതത്തിൽ റൊമാൻസുണ്ട്. ബിനീഷിനൊരു കുടുംബമുണ്ട്. പക്ഷേ അടിസ്ഥാനപരമായി ആക്ഷേപഹാസ്യമാണ് തീവണ്ടി എന്ന സിനിമ. സന്ദേശം പോലെ എന്നു പറയാനാവില്ലെങ്കിലും രാഷ്ട്രീയ ആക്ഷേപഹാസ്യം തന്നെയാണു തീവണ്ടിയും. രസകരമായ ധാരാളം മുഹൂർത്തങ്ങളും സിറ്റ്വേഷണൽ കോമഡിയും ഈ സിനിമയിൽ വരുന്നുണ്ട്. ആക്ഷേപഹാസ്യം എന്നതിനപ്പുറം ഈ സിനിമയുടെ രാഷ്ട്രീയമാനങ്ങൾ നേരിട്ടു കണ്ടുതന്നെയറിയാം.
കഥാപാത്രത്തെക്കുറിച്ച്...?
ദേവി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥയാണു ദേവി. ദേവിയൊരു സാധാരണ പെണ്‍കുട്ടിയാണ്. ദേവിക്കൊരു ജോലിയുണ്ട്, കാമുകനുണ്ട്. വളരെ കർശനക്കാരനാണ് ദേവിയുടെ അച്ഛൻ. ദേവിയുടെ കാമുകനാണു ബിനീഷ്. സ്കൂൾകാലം മുതലുള്ള അടുപ്പമാണ്. കേരളത്തിലെ ഏതൊരു കാമുകിയും കാമുകനോടു പലപ്പോഴും പറയുന്നതുപോലെ വലി നിർത്താനാണ് ദേവിയും ബിനീഷിനോടു പറയുന്നത്. ബിനീഷ് എങ്ങനെ വലി തുടങ്ങുന്നു എന്നുള്ളതും ഈ സിനിമയിലെ ഏറ്റവും രസകരമായ കാര്യങ്ങളിലൊന്നാണ്.
ദേവിയോട് അടുത്തുനിൽക്കുന്ന വ്യക്തിയാണോ സംയുക്ത? ദേവിയിലേക്ക് എത്തിയത്...?
ദേവിയും സംയുക്തയും തമ്മിൽ ഏറെ വ്യത്യാസങ്ങളുണ്ട്. ദേവിയുടെ ഡ്രസിംഗ് സ്റ്റൈൽ ഉൾപ്പെടെ പല കാര്യങ്ങൾക്കും എന്റേതുമായി യാതൊരു ബന്ധവുമില്ല. ഈ സിനിമയുടെ ഡയറക്ടർ ഫെല്ലിനി ആ കഥാപാത്രത്തെ വളരെ അനായാസമായി നമ്മുടെ ഉള്ളിലേക്കു കടത്തിവിടുകയായിരുന്നു. അതിനാൽ കാരക്ടറിലേക്ക് എത്താൻ ഏറെ പ്രയാസപ്പെട്ടില്ല. ദേവി വളർന്ന സാഹചര്യം, ദേവിയുടെ ജോലി, ഡ്രസിംഗ്...ഇതിൽ തന്നെ ആ കാരക്ടറിന്റെ രൂപം കിട്ടി. അവരുടെ സംസാരരീതിയിലും ഡയലോഗിലുമുള്ള കാര്യങ്ങളൊക്കെ ഫെല്ലിനി പറഞ്ഞുതന്നു. വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ചെയ്യാൻ പറ്റിയ കഥാപാത്രമായിരുന്നു ദേവി.
സുരാജ് വെഞ്ഞാറമൂടിനൊപ്പം...?
ദേവിയുടെ അച്ഛനായി അഭിനയിക്കുന്നത് സുരാജേട്ടനാണ്. മധുവേട്ടനെന്നാണ് എല്ലാവരും വിളിക്കുന്നത്. സുരാജേട്ടൻ ഇതിൽ കോമഡി കൈകാര്യം ചെയ്യുന്നില്ല. മധുവേട്ടനും ബിനീഷുമെല്ലാം ഒരേ പാർട്ടിയിലുള്ളവരാണ്. സുരാജേട്ടൻ ഏറെ അനുഭവസന്പത്തുള്ള നടനാണ്. വളരെ അനായാസമായി കാര്യങ്ങൾ ചെയ്യും. വളരെ സീരിയസായിട്ടുള്ള ഒരച്ഛന്റെ വേഷമാണ് അദ്ദേഹം ഇതിൽ ചെയ്തിരിക്കുന്നത്. ഒട്ടും ടൈം ഡിലേ ഇല്ലാതെ, ശരീരഭാഷയൊക്കെ പ്രയോജനപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത്. ജീവാംശമെന്ന പാട്ടിൽ അതു വ്യക്തമാണ്. അതൊരു റൊമന്റിക് സോംഗ് ആണെങ്കിലും അതിനിടയിൽ ഒരു ഷോട്ടിൽ അദ്ദേഹത്തിന്റെ ഒരു നോട്ടം വരുന്നുണ്ട്. ആ ഒരു നോട്ടത്തിൽ എന്താണു മധുവേട്ടൻ എന്നു വ്യക്തമാണ്. സിനിമയിലുനീളം അദ്ദേഹം അങ്ങനെ തന്നെയാണ്.
ടോവിനോയ്ക്കൊപ്പമുള്ള അഭിനയം, അനുഭവം...?
ധാരാളം പേർ ടോവിനോയെ കാണാൻ കണ്ണൂരിൽ നിന്നു പയ്യോളിയിലെ ലൊക്കേഷനിൽ എത്തിയിരുന്നു. മെക്സിക്കൻ അപാരത, ഗോദ, മായാനദി... ടോവിനോയുടെ അടുത്തിറങ്ങിയ മിക്ക പടങ്ങളും നൂറു ദിവസം ഓടിയിട്ടുണ്ട്.ഒരു സ്റ്റാറിന്റെ കൂടെ അഭിനയിക്കുന്പോൾ ഒരു സീൻ ചെയ്യാൻ നമ്മൾ ഒരുപാടു സമയമെടുത്താലോ മറ്റോ ടോവിനോയ്ക്കു ദേഷ്യം വരുമോ എന്നൊക്കെ എനിക്കു നേരത്തേ ടെൻഷനുണ്ടായിരുന്നു. പക്ഷേ, ഒരിക്കലും അങ്ങനെയൊന്നും ഉണ്ടായില്ല. ടോവിനോയെ ഒരു സാധാരണ മനുഷ്യനായി സെറ്റിൽ കാണാം. ഷൂട്ടില്ലാത്തസമയത്ത് വിനിയേട്ടനും മറ്റെല്ലാവരുമായും സംസാരിച്ചിരിക്കും. ഒരു ഷൂട്ടിംഗ് ലൊക്കേഷന്റെ ടെൻഷനുകളൊന്നും ഒരാൾക്കും ഉണ്ടായിരുന്നില്ല. എല്ലാവരും ഏറെ ഹാപ്പിയായിരുന്നു. സീൻ വരുന്ന സമയത്ത് അതു പ്രസന്റ് ചെയ്യുന്നു എന്നല്ലാതെ അതു വലിയ ഒരു പ്രോസസാണ് എന്ന മട്ടിലുള്ള ടെൻഷനൊന്നും തന്നിട്ടില്ല. വളരെ പ്രഫഷണലായ ആക്ടറാണു ടോവിനോ. ബിനീഷ് ദാമോദരനിൽ ടോവിനോ എന്ന വ്യക്തിയെ കാണാനാവില്ല.പൂർണമായും മറ്റൊരു ശരീരഭാഷയും ലുങ്കിയും ഷർട്ടും ധരിച്ചുള്ള രൂപവും...നമ്മുടെ നാട്ടിലുള്ള ഒരു പയ്യൻ എന്ന ഫീൽ വരും.
ടോവിനോയിൽ പോസിറ്റീവായി തോന്നിയത്...?
ടോവിനോ എല്ലാവരെയും ഒരുപോലെ കാണുന്നയാളാണ്. എല്ലാവരെയും ഒരേപോലെ കണ്ട് മനുഷ്യരെന്ന രീതിയിൽ ബഹുമാനം നല്‍കിയാണു ടോവിനോ പെരുമാറുന്നത്.
ഫെല്ലിനിയുടെ പിന്തുണയെക്കുറിച്ച്...?
സംവിധായകൻ ഫെല്ലിനി ടി.പി, തിരക്കഥാകൃത്ത് വിനി വിശ്വലാൽ, കാമറാമാൻ ഗൗതം ശങ്കർ തുടങ്ങി അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഉൾപ്പെടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടായിരുന്നു. വർഷങ്ങളായി ഇവരെല്ലാം സുഹൃത്തുക്കളാണ്. സെക്കൻഡ് ഷോയുടെയും കൂതറയുടെ റൈറ്ററാണ് വിനി വിശ്വലാൽ. ഫെല്ലിനി സെക്കൻഡ് ഷോയിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു. വിനിയേട്ടൻ സ്ക്രിപ്റ്റെഴുതിയ കൂതറയിൽ ടൊവിനോ വർക്ക് ചെയ്തിട്ടുണ്ട്. അതു 2013 റിലീസാണ്. ഇത്രയും വർഷത്തെ ഫ്രണ്ട്ഷിപ്പിലാണ് ഈ സിനിമ വരുന്നത്. മ്യൂസിക് ഡയറക്ടർ കൈലാസ് മേനോൻ ഉൾപ്പടെ ഈ സിനിമയിൽ വർക്ക് ചെയ്ത എല്ലാവരും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്. ആ കൂട്ടുകെട്ടിലേക്ക് പുറത്തുനിന്നു വരുന്നതു ഞാൻ മാത്രമാണ്. സൗഹൃദത്തിന്റെ റിസൾട്ടാണ് ഈ സിനിമ. സുഹൃത്തുക്കൾ എന്നനിലയിൽ ഇവർ തമ്മിലുള്ള ധാരണ ഈ സിനിമയുടെ മേക്കിംഗ് അനായാസമാക്കിയിട്ടുണ്ട്. ഫെല്ലിനി വളരെ സമാധാനമായി കാര്യങ്ങൾ കാണുന്ന ഒരാളാണ്. ഒരിക്കലും യാതൊരുവിധ ടെൻഷനും നമുക്കു തന്നിട്ടില്ല.
തീവണ്ടിയിലെ മറ്റ് അഭിനേതാക്കൾ...?
നീനാകുറുപ്പാണ് എന്റെ അമ്മയായി അഭിനയിക്കുന്നത്. സൈജു കുറുപ്പ്, ഷമ്മി തിലകൻ, സുരഭിലക്ഷ്മി തുടങ്ങിയവരുമുണ്ട്. എല്ലാവർക്കും അവരുടേതായ കഥാപാത്രത്തിന്റെ പ്രാധാന്യമുണ്ട്. സെക്കൻഡ് ഷോയിലും കൂതറയിലും അഭിനയിച്ച, ഈ സിനിമയുടെ പോസ്റ്റർ ഡിസൈനർ കൂടിയായ അനീഷ് ഗോപാൽ വളരെ രസകരമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനീഷിന്റെ സുഹൃത്തായി അഭിനയിച്ചതു മനുപിള്ള എന്ന പുതുമുഖമാണ്. ബീനീഷിന്റെകൂടെ എപ്പോഴുമുണ്ടാകുന്നതു സുഹൃത്തുക്കളാണ്. അനീഷ് ഗോപാലും മനുപിള്ളയുമാണ് ടൊവിനോയുടെ സുഹൃത്തുക്കളായി അഭിനയിച്ചത്. ഇരുവരുടെയും സിനിമയിലെ പേരുകൾ രസകരമാണ്. അതു സർപ്രൈസായിരിക്കട്ടെ.
തീവണ്ടിയിലെ പാട്ടുകൾ...?
ഒന്നിനൊന്നു മികച്ച അഞ്ചുപാട്ടുകളുണ്ട് ഇതിൽ. ജോബ് കുര്യൻ പാടിയ ‘താ തിന്നം..’ എന്ന നാടൻശൈലിയിലുള്ള പാട്ടും ശ്രേയാഘോഷാലും ഹരിശങ്കറും ചേർന്നുപാടിയ റൊമാൻസായിട്ടുള്ള ‘ജീവാംശമായ്..’ എന്ന മെലഡിയുമാണ് റിലീസായിരിക്കുന്നത്. പുതുമുഖം കൈലാസ് മേനോനാണ് പാട്ടുകൾക്കു സംഗീതം ചെയ്തത്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബി.കെ.ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് പാട്ടുകളെഴുതിയത്. വിനിവിശ്വലാലിന്റെ സഹോദരൻ നിവി വിശ്വലാൽ ഒരു പാട്ടു ചെയ്തിട്ടുണ്ട്. അദ്ദേഹം ഇതിൽ അഭിനയിച്ചിട്ടുമുണ്ട്.
ജീവാംശമായ്.. എന്ന പാട്ട് ഹിറ്റാണല്ലോ...?
ഈ സിനിമയുടെ പശ്ചാത്തലത്തിനു കേരളവുമായും ഇവിടത്തെ നാട്ടിൻപുറങ്ങളുമായും വലിയ ബന്ധമുണ്ട്. ഏതൊരാൾക്കും ആ പാട്ടു കാണുന്പോൾ അവരുടേതെന്നു സങ്കല്പിക്കാനാവും. കേരളത്തിലെ ഒരു പയ്യന് അവന്റെ പ്രണയം, കാമുകിയുമൊത്തുള്ള നിമിഷങ്ങൾ ഇതൊക്കെയായി ബന്ധപ്പെടുത്താനാവുന്നതുകൊണ്ടാവണം ആ പാട്ട് ഇത്രയും ഹിറ്റായത്. ഞങ്ങൾക്കു യൂട്യൂബിൽ വരുന്ന കമന്റ്സും അതു തന്നെയാണു പറയുന്നത്. തന്റെ കാമുകിയെ ഓർമ വന്നതായി ഒരാൾ കമന്റിട്ടിരുന്നു. വിദേശത്തുള്ള ഭർത്താവിനെ മിസ് ചെയ്യുന്നതായി ഒരു യുവതി എഴുതിയിരുന്നു.
കരിയറിലെ അനുഭവങ്ങൾ വിലയിരുത്തിയാൽ...?
ലില്ലിയും തീവണ്ടിയും തമ്മിലുള്ള അനുഭവങ്ങൾ താരതമ്യപ്പെടുത്താനാവില്ല. ലില്ലി ഒരു ത്രില്ലറാണ്. ഓരോ സീനും ഏറെ സീരിയസാണ്. ഏറെ ഏകാഗ്രതയോടെ ശ്രദ്ധിച്ചു ചെയ്ത ഒരു സിനിമയാണത്. പക്ഷേ, തീവണ്ടിയിൽ സിനിമയുടെ മൂഡ് തന്നെ ഏറെ വ്യത്യസ്തമാണ്. രണ്ടിനും പിന്നിൽ പുതുമുഖസംവിധായകരാണ്. ലില്ലിയിൽ ടൈറ്റിൽ കഥാപാത്രമാണ്. ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടു ചെയ്ത ഒരു കഥാപാത്രം ലില്ലി തന്നെയാണ്. ദേവി എനിക്ക് ഏറെ ഇഷ്ടമാണ്. കാരണം, തീവണ്ടിയുടെ ക്രൂ അത്രമേൽ നല്ല ക്രൂ ആണ്. ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു തീവണ്ടിയിൽ അഭിനയിക്കുക എന്നത്. സിനിമ എനിക്കു കിടിലൻ എക്സ്പീരിയൻസ് തന്നെയാണ് തന്നിട്ടുള്ളത്..തീവണ്ടിയായാലും ലില്ലിയായാലും.
ലില്ലി ചെയ്യുന്നത് ആവശ്യത്തിനു ഗ്രൂമിംഗിനു ശേഷമാണ്. മൂന്നു മാസത്തെ പ്രീ പ്രൊഡക്ഷനുശേഷമാണ് ഷൂട്ടിംഗ് തുടങ്ങിയത്. ധാരാളം ലോകസിനിമകൾ കണ്ട് സിനിമയോടു പരിചയം വന്ന് സിനിമയെ ഞാൻ സ്നേഹിച്ചുതുടങ്ങിയതും സിനിമ ഇത്രയും രസകരമാണെന്ന് അറിഞ്ഞതും ലില്ലിയുടെ പ്രീപ്രൊഡക്ഷൻ സമയത്താണ്. സിനിമകൾ കാണുന്നതും പുസ്തകം വായിക്കുന്നതും ഒരാക്ട്രസിനു വളരെ പ്രധാനമാണ്. ലില്ലിയുടെ ഡയറക്ടർ പ്രശോഭാണ് ഏതൊക്കെ സിനിമകൾ കാണണമെന്നു പറഞ്ഞുതന്നത്. പ്രശോഭ് വിജയൻ എന്ന വ്യക്തി കാരണമാണ് ഞാൻ ഇത്രയും ലോകസിനിമകളെ അടുത്തറിഞ്ഞത്.
വെല്ലുവിളിയുയർത്തിയ കഥാപാത്രം ലില്ലി തന്നെ ആയിരിക്കണമല്ലോ...?
അഭിനയിക്കുന്ന രീതി നോക്കിയാൽ ലില്ലിയിൽ എനിക്ക് 50ൽപ്പരം സീനുകളുണ്ട്. മാത്രമല്ല, ഏറെ ഇമോഷണൽ ഡ്രാമയിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ലില്ലി. സ്വാഭാവികമായും ഒരു പെർഫോർമർ എന്ന നിലയിൽ കൂടുതൽ വെല്ലുവിളിയുണ്ടായതും പ്രയത്നം ആവശ്യമായിവന്നതും ലില്ലിയിലാണ്. കാരണം, ഗർഭിണിയായി അഭിനയിക്കുക എന്നതുതന്നെ ഏറെ ഡിമാൻഡിംഗ് ആണ്. ധാരാളം നിരീക്ഷിച്ചാൽ മാത്രമേ ഒരു ഗർഭിണിയുടെ ശരീരഭാഷയും മാനറിസങ്ങളും നമുക്കു പഠിച്ചെടുക്കാനാവുകയുള്ളൂ.
അടുത്ത സിനിമകൾ..?
ഒരുപാട് ഓഫറുകളൊന്നും ഇതുവരെ വന്നിട്ടില്ല. എന്റെ രണ്ടു ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്താനുണ്ട്. എന്റെ ആക്ടിംഗിനെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നുവെന്ന് എനിക്കറിയണം. തീവണ്ടിയിലെ ജീവാംശമായ് എന്ന പാട്ടിലൂടെത്തന്നെ വലിയ സപ്പോർട്ടാണു കിട്ടിയിട്ടുള്ളത്. ഒരിക്കലും അത്രയും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ ഇറങ്ങുന്പോഴും അവർക്ക് എന്നെ ഇഷ്ടപ്പെടുകയാണെങ്കിൽ ഞാൻ നല്ല ഒരു നടി ആണെന്ന് എനിക്കു മനസിലാവും. ഇല്ലെങ്കിൽ എനിക്കിനി ഒരുപാടു പഠിക്കാനുണ്ടെന്നു മനസിലാവും. അങ്ങനെയെങ്കിൽ അതിനനുസരിച്ചുള്ള തയാറെടുപ്പു നടത്തിയിട്ടേ അടുത്ത സിനിമ ചെയ്യുകയുള്ളൂ.
റോളുകൾ സ്വീകരിക്കുന്പോൾ..?
കഥ എനിക്ക് ആദ്യം ഇഷ്ടപ്പെടണം. അതിനെ ഞാൻ സിനിമയായി സങ്കല്പിച്ചു നോക്കുന്പോൾ ഒരു സിനിമ എന്ന രീതിയിൽ അതും എനിക്കിഷ്ടപ്പെടണം. റോളുകൾക്കു ഞാൻ വേറേ നിബന്ധന വയ്ക്കില്ല. അതായത് റോളുകളുടെ ബാക്ക്ഗ്രൗണ്ടിനെക്കുറിച്ച് വേറെയൊന്നും അറിയേണ്ട. നായിക, നായകൻ എന്ന കോണ്‍സപ്റ്റ് കൃത്യമായി നിർവചിക്കാനും എനിക്കറിയില്ല. സിനിമകൾ ചെയ്യുന്പോൾ അതിന്റെ കഥയാണു പ്രധാനം.
വ്യക്തിവിശേഷങ്ങൾ..?
പാലക്കാട് ചിറ്റൂരാണു സ്വദേശം. ഒറ്റ മകളാണ്. മുത്തച്ഛനും മുത്തശ്ശിയുമാണ് എന്റെ എല്ലാം. പ്ലസ്ടുവിനുശേഷം മെഡിസിനു റീറിപ്പീറ്റ് ചെയ്യുന്ന സമയത്താണ് ഒരു വനിതാ മാഗസിന്റെ ഫോട്ടോഷൂട്ട് ചെയ്യുന്നത്. പിന്നീടു ഡിഗ്രിക്കു ചേർന്നെങ്കിലും ഷൂട്ടിംഗ് തിരക്കു കാരണം അതു പൂർത്തിയാക്കിയിട്ടില്ല. മോഹിനിയാട്ടവും ഭരതനാട്യവും കണ്ടംപററി ഡാൻസും പഠിച്ചിട്ടുണ്ട്. മോഡലിംഗ് ചെയ്തിട്ടുണ്ട്. മോഡലിംഗ് ആവശ്യപ്പെടുന്ന പെർഫക്ട് ലൈഫ്സ്റ്റൈൽ ഇല്ലാത്തതിനാൽ ഒരു സക്സസ്ഫുൾ മോഡലായി ഫീൽ ചെയ്തിട്ടില്ല. സ്കേറ്റിംഗ് അറിയാം. കുറച്ചുനാളായി അതു നന്നായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ജീവിതത്തിൽ ഏറ്റവും താത്പര്യം യാത്രകളോടാണ്.
സ്കേറ്റിംഗിനോടുള്ള താത്പര്യത്തിനു പിന്നിൽ...?
സ്കൂൾ ടൈമിൽ ഞാൻ പരിശീലനമൊന്നുമില്ലാതെ ആദ്യമായി സ്കേറ്റിംഗ് ചെയ്തുനോക്കിയപ്പോൾ നന്നായി വീണു. കുറേനേരം ഇരിക്കുന്പോൾ ആറുമാസത്തോളം എനിക്കു വേദന വരുമായിരുന്നു. ഒരിക്കൽ ആഗ്രഹിച്ചതാണ്, അന്നു പറ്റിയില്ല. എങ്കിൽ ഇപ്പോൾ അതു മാസ്റ്ററുടെ പരിശീലനത്തിൽ പഠിച്ചു ചെയ്യാമെന്നു കരുതി. അദ്ദേഹം ആദ്യം എന്നെ പഠിപ്പിച്ചതു സുരക്ഷിതമായി വീഴാനാണ്. കാരണം, സ്കേറ്റ് ചെയ്യുന്പോൾ വീഴാതിരിക്കുക എന്നത് അസാധ്യമാണ്. ഒരു ഗുരു എപ്പോഴും പ്രധാനമാണ്. ഇന്റർനെറ്റിനും ഗൂഗിളിനും ഒരു ഗുരുവാകാൻ പറ്റില്ല. ജീവിതത്തിൽ ഒരു ഗുരുവിന്റെ ആവശ്യം എന്നെ പഠിപ്പിച്ചത് വാസ്തവത്തിൽ ആ വീഴ്ചയാണ്.
സിനിമയിലെ സ്വപ്നങ്ങൾ...?
സിനിമയിലെന്നു മാത്രമല്ല ജീവിതത്തിൽ തന്നെയും അണ്‍സേർട്ടിനിറ്റി(അനിശ്ചിതത്വം) ഇഷ്ടപ്പെടുന്ന ഒരാളാണ്. നാളെയെന്തു സംഭവിക്കും മറ്റന്നാൾ എന്തു സംഭവിക്കും എന്നറിയാത്തതു തന്നെയാണ് ജീവിതത്തിന്റെ ഏറ്റവും രസകരമായ സംഭവമെന്നു ഞാൻ വിശ്വസിക്കുന്നു. സിനിമയിലും അതു തന്നെയാണ്. എനിക്കു നാളെ ഏതു സിനിമ വരുന്നു, ഞാൻ ആരുടെകൂടെ അഭിനയിക്കും, ഞാൻ എന്തഭിനയിക്കും, സിനിമയിൽ ഞാൻ എന്താവും... ഒന്നുമറിയില്ല. ഓരോ നിമിഷവും പ്രധാനമാണ്. സിനിമ കരിയറായി എടുക്കുന്പോൾ ഓരോ സിനിമയും പ്രധാനമാണ്. സിനിമയിൽ 10 സീനുണ്ടെങ്കിൽ 10 സീനും പ്രധാനമാണ്. എനിക്കു നല്ല ഒരാർട്ടിസ്റ്റായി അറിയപ്പെടണം.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top