വാപ്പച്ചിയോട് ഒരുപാടിഷ്ടം, സ്നേഹം- ഷാഹീൻ സിദ്ധീഖ്
Friday, February 9, 2018 5:34 PM IST
നടൻ സിദ്ധിഖിന്‍റെ മകൻ ഷാഹീൻ സിദ്ദീഖ് മുഖ്യവേഷത്തിലെത്തുന്ന റൊമാന്‍റിക് ത്രില്ലർ "കഥ പറഞ്ഞ കഥ' തിയറ്ററുകളിൽ. ഡോ.സിജു ജവഹർ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വയലിനിസ്റ്റായ അരുണ്‍ എന്ന കഥാപാത്രത്തെയാണ് ഷാഹീൻ അവതരിപ്പിക്കുന്നത്. പത്തേമാരിയിലൂടെ സിനിമയിലെത്തിയ ഷാഹീൻ കസബ, ടേക്ക് ഓഫ്, ദിവാൻജിമൂല ഗ്രാൻഡ്പ്രിക്സ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. "കഥ പറഞ്ഞ കഥയിൽ സിദ്ധാർഥ് മേനോനാണു ഹീറോ. തരുഷിയാണു നായിക. തരുഷിയുടെ കഥാപാത്രം ജെന്നിഫറിന്‍റെ പ്രഫഷൻ ആഡ്ഫിലിം മേക്കിംഗാണെങ്കിലും ബ്ലോഗെഴുത്തിലൂടെയാണ് അവർ പ്രസിദ്ധയായത്. ജെന്നിഫർ എഴുതിയ ബ്ലോഗുകളിലെ ചെറിയചെറിയ കഥകളിലൂടെയാണ് ഈ സിനിമയുടെ മൊത്തം കഥ പറയുന്നത്. ചെറിയ കഥകളിലൂടെ കഥ പറയുന്നതുകൊണ്ടാണ് കഥ പറഞ്ഞ കഥ എന്ന ടൈറ്റിൽ' - നടൻ ഷാഹീൻ സിദ്ധീഖ് സംസാരിക്കുന്നു.

സ്വപ്നമായിരുന്നോ സിനിമ...

ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ വരുന്പോൾ വാപ്പച്ചി സെറ്റിലെ വിശേഷങ്ങളും ഒപ്പം അഭിനയിച്ചവരെക്കുറിച്ചും ഒക്കെ സംസാരിക്കും. സിനിമകൾ കാണുന്നതിനാണ് ഞങ്ങളുടെ ഫാമിലി ഏറ്റവുമധികം സമയം ചെലവഴിച്ചിരുന്നത്. സിനിമ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയായിരുന്നു. ചെറുപ്പം മുതൽ എനിക്കു സിനിമയോടു താത്പര്യമുണ്ടായിരുന്നു. 12-ാം ക്ലാസ് കഴിഞ്ഞപ്പോൾ സിനിമയെക്കുറിച്ചു കൂടുതൽ പഠിക്കാം എന്ന താത്പര്യത്തോടെ ലണ്ടനിൽ വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സിനു ചേർന്നു. അന്ന് അഭിനയത്തെക്കാൾ സംവിധാനത്തോടായിരുന്നു താത്പര്യം. കോഴ്സ് കഴിഞ്ഞപ്പോൾ സംവിധാനം അത്ര എളുപ്പമുള്ള ഒരു ജോലിയായി എനിക്കു തോന്നിയില്ല. കാരണം, ഒരു ഡയറക്ടറാകുന്നതിന് ഒരുപാടു കടന്പകളുണ്ട്. പഠിച്ചതിൽ നിന്നു മാറി വാപ്പച്ചിയുടെ ബിസിനസുകളിൽ ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെ മൂന്നാലുവർഷം കടന്നുപോയി. അതിനിടെ ഒരുപാടു നടന്മാരുടെ മക്കൾ സിനിമയിലേക്കു വരാൻ തുടങ്ങിയിരുന്നു. ഒന്നു ട്രൈ ചെയ്തു നോക്കിക്കൂടെ എന്ന് എന്‍റെ സുഹൃത്തുക്കളും ഫാമിലി ഫ്രണ്ട്സുമൊക്കെ ചോദിച്ചു തുടങ്ങി. എങ്കിൽ ഒരു കൈ നോക്കാമെന്നു ഞാനും തീരുമാനിച്ചു. അഭിനയിക്കാൻ താത്പര്യമുണ്ടെന്നു പറഞ്ഞപ്പോൾ, വാപ്പച്ചിക്ക് അതു വലിയ സർപ്രൈസ് ആയിരുന്നു. കാരണം, സ്കൂളിലും മറ്റും യാതൊരുവിധ കലാപ്രവർത്തനങ്ങളിലും ഞാൻ പങ്കെടുത്തിരുന്നില്ല. അഭിനയത്തെക്കുറിച്ചു പഠിച്ചശേഷം സിനിമ ചെയ്യാമെന്നു തീരുമാനിച്ചു. അങ്ങനെ കാക്കനാട്ടുള്ള ആക്‌ട് ലാബിലും തുടർന്നു മുംബൈയിൽ അനുപംഖേറിന്‍റെ ആക്ടർ പ്രിപ്പയേഴ്സിലും ചില കോഴ്സുകൾ ചെയ്തു.



പത്തേമാരിയിലെ അനുഭവങ്ങൾ...

മുംബൈയിൽ നിന്നു മടങ്ങിയെത്തിയപ്പോഴാണ് പത്തേമാരിയിൽ അവസരം കിട്ടിയത്. മമ്മൂക്കയുടെ മകന്‍റെ വേഷം. മമ്മൂക്കയാണ് എന്നെ ഒരു സ്റ്റുഡിയോയിൽവച്ച് സലീം അഹമ്മദിനു പരിചയപ്പെടുത്തിയത്. മമ്മൂക്കയെ കാണാനായി സലീം സാർ അവിടെ വരുന്പോൾ ഞാനും അവിടെയുണ്ടായിരുന്നു. പിന്നീടു സലീം സാർ എന്നെ അദ്ദേഹത്തിന്‍റെ ഫ്ലാറ്റിലേക്കു വിളിപ്പിച്ച് പത്തേമാരിയിലെ കാരക്ടറിനെക്കുറിച്ചു പറഞ്ഞു. എന്നെക്കൊണ്ട് ആ വേഷം പെർഫോം ചെയ്യിപ്പിക്കാൻ പറ്റും എന്ന കാര്യത്തിൽ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു. സ്റ്റേജ് അനുഭവങ്ങൾ ഇല്ലാത്തതിനാൽ ഒരുപാടുപേർ നോക്കിനിൽക്കെ എങ്ങനെ പെർഫോം ചെയ്യും എന്ന കാര്യത്തിൽ എനിക്കു നല്ല ടെൻഷനുണ്ടായിരുന്നു. ആക്ടിംഗ് സ്കൂളിലെ അനുഭവങ്ങൾ ആ പ്രതിസന്ധി അതിജീവിക്കുന്നതിനു സഹായകമായി. ആദ്യമൊന്നും എനിക്കു സ്ക്രിപ്റ്റ് തന്നിരുന്നില്ല. ഷോട്ടിനു മുന്പ് കാര്യങ്ങൾ പറഞ്ഞുതന്നു. എന്‍റെ മനസിൽ അത് എങ്ങനെ വരുന്നുവോ അതുപോലെ പേർഫോം ചെയ്താൽ മതി എന്നാണു സലീംസാർ പറഞ്ഞത്. ഒരു തുടക്കക്കാരന് അത്തരം ഒരു രീതിയിൽ വലിയ സംവിധായകനൊപ്പം വർക്ക് ചെയ്യാനായതുതന്നെ ഭാഗ്യമാണ്. എന്‍റെ ആദ്യ സീൻ ശ്രീനിവാസൻ സാറിനൊപ്പമായിരുന്നു. ജോയ് മാത്യു സാറുമുണ്ടായിരുന്നു. ഇവരുടെയൊക്കെയൊപ്പം പെർഫോം ചെയ്യാനായതു വലിയ കാര്യമാണ്. വളരെ നാച്വറലായി തോന്നിക്കുന്ന രീതിയിലാണു ചെയ്തിരിക്കുന്നതെന്നും അതു തന്നെ എന്നും ഫോളോ ചെയ്യണമെന്നും പടം കണ്ടശേഷം വാപ്പച്ചി പറഞ്ഞു. തന്നെ അനുകരിക്കരുതെന്നും സ്വാഭാവികമായി വരുന്നെങ്കിൽ വന്നോട്ടെയെന്നും വാപ്പച്ചി പറഞ്ഞിട്ടുണ്ട്.

കസബ, ടേക്ക് ഓഫ്, ദിവാൻജിമൂല ഗ്രാൻപ്രീ...

പ്രൊഡക്ഷൻ കണ്‍ട്രോളർ അലക്സ് ഇ. കുര്യനാണ് കസബയിലേക്കു വിളിച്ചത്. പിന്നീടു ഞാൻ നിധിൻ രഞ്ജിപണിക്കരുമായി നേരിട്ടു സംസാരിച്ചു. വാപ്പച്ചിയുടെ മകനായിട്ടാണ് അഭിനയിച്ചത്. ആദ്യമായി മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാനായതും കസബയിലാണ്. അതു വലിയ ഭാഗ്യമായിരുന്നു. സെറ്റിലേക്കു യൂണിഫോമിൽ വന്ന മമ്മൂക്ക അസോസിയേറ്റ് ഡയറക്ടർ പറഞ്ഞുകൊടുത്തതു സീൻ ശ്രദ്ധിച്ചുകേട്ടു. അവിടെ അദ്ദേഹം പെർഫോം ചെയ്യുന്ന എനർജി..
പിന്നെ മമ്മൂട്ടി എന്ന പ്രപഞ്ചത്തിലെ ഒരാളായിട്ടാണു നാം നിൽക്കുക. അദ്ദേഹത്തിന്‍റെ ശബ്ദം, കോണ്‍ഫിഡൻസ്, ഓരോ വാക്കിന്‍റെയും ഉച്ചാരണത്തിൽ നല്കുന്ന ശക്തി.. എല്ലാം നേരിട്ടു ഫീൽ ചെയ്യാനായി. ഒരു മഹാനടനൊപ്പം അഭിനയിക്കുന്നതിന്‍റെ ഭാഗ്യം എന്ന് എടുത്തു പറഞ്ഞത് അതുകൊണ്ടാണ്. മുന്പു പറഞ്ഞതുപോലെ ശ്രീനിവാസൻ സാർ, ജോയ്മാത്യു, ദിവാൻജിമൂല ഗ്രാൻഡ് പ്രീയിൽ വർക്ക് ചെയ്തപ്പോൾ.. നെടുമുടി വേണുച്ചേട്ടൻ, ടേക്ക്ഓഫിൽ ചാക്കോച്ചൻ... അത്തരത്തിലുള്ള ചില ഭാഗ്യങ്ങളും എനിക്കു കിട്ടിയിട്ടുണ്ട്. അലക്സ് സി. കുര്യനും ആന്‍റോ ജോസഫും ഉൾപ്പെട്ട പ്രൊഡക്ഷൻ ടീം വഴിയാണ് ടേക്ക്ഓഫിലെത്തിയത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക്ഓഫിൽ തീവ്രവാദിയുടെ വേഷം. അതിൽ ചാക്കോച്ചൻ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്‍റെ കഥാപാത്രത്തെയാണ്. ദിവാൻജിമൂലയിൽ വാപ്പച്ചിയുടെ ചെറുപ്പം ചെയ്തു ഞാനാണ്. എന്‍റെ കഥാപാത്രത്തിനാണ് ബൈക്ക് ആക്സിഡന്‍റിൽ പരിക്കുപറ്റുന്നത്. ചെറിയ റോളുകൾ ആയിരുന്നുവെങ്കിലും വലിയ സിനിമയിൽ വരുന്നതു വലിയ ഭാഗ്യമാണ്.



എന്താണ് കഥ പറഞ്ഞ കഥ...

സൈക്യാട്രിസ്റ്റു കൂടിയായ ഡോ.സിജു ജവഹർ സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്ത സിനിമയാണ് കഥ പറഞ്ഞ കഥ. വലിയ താരങ്ങളുടെ സപ്പോർട്ടില്ലാതെ തന്നെ ഈ സിനിമ ചെയ്യാൻ ശ്രമിച്ചുനോക്കാം എന്നു പറഞ്ഞ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ കുറച്ചു ഡോക്ടേഴ്സും ബിസിനസുകാരും നല്കിയ സപ്പോർട്ടിൽ നിന്നാണ് ഈ സിനിമയുടെ പിറവി. അവർക്ക് അദ്ദേഹത്തിന്‍റെ സ്ക്രിപ്റ്റിൽ അത്രത്തോളം വിശ്വാസമുണ്ടായിരുന്നു. റൊമാൻസിലൂടെ പോകുന്നതും എന്നാൽ സസ്പെൻസ് ത്രില്ലിംഗ് എന്ന എലമെന്‍റുള്ളതുമായ സിനിമയാണിത്. നായികാപ്രാധാന്യള്ള സിനിമയാണ്. എന്‍റെ കഥാപാത്രം അരുണും സിദ്ധാർഥ് അവതരിപ്പിക്കുന്ന എബിയും തരുഷിയുടെ കഥാപാത്രം ജെന്നിഫറിന്‍റെ സുഹൃത്തുക്കളാണ്. സിനിമയിൽ വളരെ പ്രധാന്യമുള്ള ഒരു കഥാപാത്രമാണ് എന്േ‍റത്. ആദ്യാവസാനമുള്ള വേഷമാണ്. പ്രൊഡക്ഷൻ കണ്‍ട്രോളർ അനിൽ അങ്കമാലിയാണ് എന്നെ ഈ സിനിമയിലേക്കു വിളിച്ചത്. റിലീസായ എന്‍റെ അഞ്ചാമതു ചിത്രമാണിത്.



സിദ്ധാർഥിനൊപ്പം മുന്പു വർക്ക് ചെയ്തിട്ടുണ്ടോ...

ഇല്ല. പക്ഷേ, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾക്കു ചില കോമണ്‍ ഫ്രണ്ട്സുണ്ട്. ഉടൻ തിയറ്ററുകളിലെത്തുന്ന കല്യാണം എന്ന പടത്തിലെ നായകനും മുകേഷിന്‍റെ മകനുമായ ശ്രാവണ്‍ മുകേഷ് ചോയ്സ് സ്കൂളിൽ എന്‍റെ സഹപാഠിയാണ്. ശ്രാവണിന്‍റെ കസിൻബ്രദറാണു ദിവ്യദർശൻ. ദിവ്യദർശനും സിദ്ധാർഥും റോക്ക്സ്റ്റാറിൽ അഭിനയിച്ചിട്ടുണ്ട്. ഒരിക്കൽ ഞാനും ശ്രാവണും ദിവ്യദർശന്‍റെ വീട്ടിലിരിക്കുന്പോഴാണ് സിദ്ധാർഥ് അവിടെ വന്നതും ഞങ്ങൾ പരിചയത്തിലായതും. ഈ സിനിമയിലേക്ക് സിദ്ധാർഥാണ് എന്‍റെ പേരു നിർദേശിച്ചത്. പെയിന്‍റിംഗ് ചെയ്യുന്ന ആർട്ടിസ്റ്റിന്‍റെ വേഷമാണു സിദ്ധാർഥിന്.

ഈ സിനിമയെ ആകർഷകമാക്കുന്നത്...

ഒരു ആർട്ടിസ്റ്റിനെ മുൻനിർത്തി അദ്ദേഹത്തിനുവേണ്ടിയുണ്ടാക്കുന്നവയാണ് പൊതുവേ ഇന്നു മലയാളത്തിൽ റിലീസാകുന്ന സിനിമകൾ. ഒരു താരത്തിന്‍റെ ഡേറ്റ് കിട്ടിയാൽ മാത്രമേ ഒരു സിനിമ ചെയ്യാനാവൂ എന്ന സ്റ്റേജിലേക്കാണ് നമ്മുടെ ഇൻഡസ്ട്രി പൊയ്ക്കൊണ്ടിരിക്കുന്നത്. എണ്‍പതുകളിലൊക്കെ ഒരു സ്ക്രിപ്റ്റ് ആയതിനുശേഷം അതിലേക്ക് ആർട്ടിസ്റ്റുകളെ കാസ്റ്റ് ചെയ്യുക എന്നതായിരുന്നു രീതി. ആ രീതിയാണു കഥ പറഞ്ഞ കഥയും നിർമിച്ചത്.. ഈ സിനിമയുടെ പ്രൊഡക്ഷൻ കന്പനിയുടെ പേര് പാബ്ലോ സിനിമാസ് എന്നാണ്. പത്മരാജൻ, ഭരതൻ, ലോഹിതദാസ്-ഇവർക്കു നല്കുന്ന ആദരമായിട്ടാണ് നിർമാതാക്കൾ ഈ പേരു നല്കിയത്. വ്യക്തമായ കഥയും ശക്തമായ തിരക്കഥയും ആയതിനുശേഷമാണ് കാസ്റ്റിംഗ് നടത്തിയത്. ട്രെയിലറിൽ കാണുന്നതുപോലെതന്നെ നല്ലൊരു ത്രില്ലർ സ്വഭാവമുള്ള സിനിമയാണിത്. അതിനൊപ്പം റൊമാൻസും സോംഗ്സും ഫാമിലി സീക്വൻസുമുള്ള സിനിമയാണിത്. ദിലീഷ് പോത്തൻ, ശ്രീകാന്ത് മുരളി, രഞ്ജിപണിക്കർ, പ്രവീണ തുടങ്ങി സീനിയർ താരങ്ങളും ഈ ചിത്രത്തിലുണ്ട്.



കഥ പറഞ്ഞ കഥയിലെ അനുഭവങ്ങൾ...

കഥ കേട്ടപ്പോൾത്തന്നെ ഇമോഷണൽ സീക്വൻസുകൾ എങ്ങനെ പെർഫോം ചെയ്യാനാവും എന്നതിൽ കുറച്ചു വെല്ലുവിളി തോന്നി. സെറ്റിലെത്തി വർക്ക് ചെയ്തു തുടങ്ങിയതോടെയാണ് ആത്മവിശ്വാസമുള്ള ആക്ടറായി മാറാനായത്. ആദ്യമായിട്ടാണ് ഒരു കഥാപാത്രമായി ഇത്രയേറെ ദിവസം എനിക്കു വർക്ക് ചെയ്യാൻ പറ്റിയത്. ഒരു നടനെ സംബന്ധിച്ചിടത്തോളം അതു വലിയ അനുഭവമാണ്. ഒരേ കാരക്ടറായി കുറേ ദിവസങ്ങൾ അഭിനയിക്കുന്പോൾ ആക്ടറെന്നരീതിയിൽ നമ്മൾ ഏറെ ഇംപ്രൂവ് ചെയ്യും. പല രീതിയിൽ ആക്ട് ചെയ്യാനാവും എന്ന ആത്മവിശ്വാസം കൈവന്നപ്പോൾ ഡയറക്ടറുമായും അസോസിയേറ്റ് ഡയറക്ടേഴ്സായ ഉമേഷ്, അജിത്തേട്ടൻ എന്നിവരുമായും പല ആശയങ്ങളും പങ്കുവയ്ക്കാനായി. ഇവരെല്ലാം നമുക്ക് ഏറെ ഫ്രീഡം തരുന്നവരാണ്. നിർദേശങ്ങൾ കേട്ടശേഷം അവർ ആലോചിച്ച് അതു ചെയ്യാൻ പറ്റുമോ ഇല്ലയോ എന്നു പറയും. ഒരു തവണ തെറ്റിയാലും നമ്മളെ സപ്പോർട്ട് ചെയ്ത് ആത്മവിശ്വാസം നിലനിർത്തിച്ച് വീണ്ടും ചെയ്യിക്കും. ഇത്തരത്തിലുള്ള അനുഭവങ്ങൾ ആദ്യമായിട്ടായിരുന്നു.



തരുഷിയുമായുള്ള അനുഭവങ്ങൾ...

തരുഷിയുമായി ധാരാളം സീനുകളിൽ കോംബിനേഷൻ വരുന്നുണ്ട്. 10 വർഷമായി തരുഷി കേരളത്തിലുണ്ട്. തരുഷിയുടെ അച്ഛൻ നേവിയിൽ ഓഫീസറാണ്. തരുഷിക്കു മലയാളം നന്നായി മനസിലാവും. പക്ഷേ, പറയാൻ ബുദ്ധിമുട്ടാണ്. സ്ക്രിപ്റ്റ് വായിച്ചുകൊടുക്കേണ്ട കാര്യമൊന്നുമില്ല. ഒറ്റവായനയിൽത്തന്നെ സംഭവം മനസിലാവും. ഹീറോയിനായി തരുഷിയുടെ ആദ്യ ചിത്രമാണിത്.

ഇതുവരെ ചെയ്ത വേഷങ്ങളിൽ ഏറ്റവും ബെസ്റ്റ് ഇതായിരിക്കുമോ...

എന്‍റെ വാപ്പച്ചി പറയാറുള്ളതുപോലെ നമ്മുടെ വേഷം അംഗീകരിക്കപ്പെടുന്നതു സിനിമ നന്നാകുന്പോഴാണ്. വാപ്പച്ചി ഒരുപാടു സിനിമകളിൽ നല്ല കാരക്ടേഴ്സ് ചെയ്തിട്ടുണ്ട്. ചിലപ്പോൾ ചിലത് അറിയപ്പെടാതെ പോകുന്നത് സിനിമ മൊത്തത്തിൽ നന്നായി വരാതെയാകുന്പോഴാണ്. എനിക്ക് ആദ്യമായിട്ടാണ് ഇത്രയും സ്ക്രീൻ ടൈമുള്ള സിനിമ വരുന്നത്. അഭിനസാധ്യതയുള്ള റോളാണ്. ഇത് അത്ര എളുപ്പമല്ലല്ലോ പെർഫോം ചെയ്യാൻ...അതായിരുന്നു കഥ കേട്ടപ്പോൾ ആദ്യം മനസിൽതോന്നിയത്. ധൈര്യമായി ചെയ്യണെന്നും ബുദ്ധിമുട്ടായി കരുതി പി·ാറരുതെന്നും സെറ്റിൽ എല്ലാവരും സഹായിക്കുമെന്നുമൊക്കെ പറഞ്ഞ് പിന്തുണച്ചതു വാപ്പച്ചിയാണ്.

സിനിമാജീവിതത്തിൽ മെൻഡർ, ഗുരു....

വാപ്പച്ചിയെ ഒരുപാട് ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു. വാപ്പച്ചി എനിക്കു സിനിമയെക്കുറിച്ച് ഒരുപാടു കാര്യങ്ങൾ പറഞ്ഞുതരാറുമുണ്ട്. സംവിധായകരായ എ.കെ. സാജൻ, അനിൽരാധാകൃഷ്ണ മേനോൻ, ആക്ട്ലാബിൽ എന്നെ പഠിപ്പിച്ച എന്‍റെ ഗുരു സജീവ് സാർ...ഇവരെല്ലാം എന്‍റെ മെൻഡേഴ്സാണ്. ഞാൻ നല്ല ഒരാക്ടറായി വരണം എന്ന ആഗ്രഹത്തോടെ എനിക്കുവേണ്ടി മണിക്കൂറുകളോളം ചെലവഴിച്ചവരാണ് ഇവരൊക്കെ. ഏകദേശം മൂന്നുവർഷമായി ഞാൻ ഇൻഡസ്ട്രിയിൽ വന്നിട്ട്. ശ്രദ്ധിക്കപ്പെട്ട ഒരാക്ടറായി മാറാൻ എനിക്കു സാധിച്ചിട്ടില്ല. പലതരം റോളുകൽ ചെയ്്തുവെന്നേയുള്ളൂ. അതിന്‍റെ ചില വിഷമങ്ങളും സങ്കടങ്ങളുമൊക്കെ വരുന്പോൾ ഞാൻ ഇവരെയാണു കാണാറുള്ളത്. ഇവരാണ് ഏറ്റവുമധികം മോട്ടിവേറ്റ് ചെയ്യാറുള്ളത്.



അച്ഛനുമായി സിനിമാകാര്യങ്ങൾ പങ്കുവയ്ക്കാറുണ്ടോ...

തീർച്ചയായും. ഈ സിനിമയ്ക്കു ഡബ്ബ് ചെയ്തപ്പോൾ ഒരുപാടു സമയമെടുക്കുന്നതായി എനിക്കു തോന്നിയിരുന്നു. അക്കാര്യം വാപ്പച്ചിയോടു പറഞ്ഞു. അപ്പോൾ വാപ്പച്ചി പറഞ്ഞത് ഇങ്ങനെ - പെട്ടെന്നു ഡബ്ബ് ചെയ്താൽ ഗുണമുള്ളതു റിക്കാർഡിംഗ് ടെക്നീഷനു മാത്രമാണ്. അയാളുടെ ജോലി എളുപ്പമായി, നിന്‍റെ കരിയർ അവിടെ ഡൗണായിക്കൊണ്ടിരിക്കുകയാണ്. എത്ര സമയം വേണമെങ്കിലും എടുത്ത് ഒരു ദിവസം ശരിയായില്ലെങ്കിൽ അടുത്ത ദിവസം വീണ്ടും ചെയ്ത്... അങ്ങനെ റിയലിസ്റ്റിക്കായി നല്ല രീതിയിൽ, സാധ്യമെങ്കിൽ ഇംപ്രോവൈസേഷൻ നല്കി ഡബ്ബ് ചെയ്യണം. സിനിമയിൽ വരുന്പോൾ അതു നന്നായിരിക്കും. ഇത്തരത്തിൽ സിനിമയെക്കുറിച്ചു ധാരാളം കാര്യങ്ങൾ ഞങ്ങൾ പങ്കുവയ്ക്കാറുണ്ട്.

അടുത്ത ചിത്രം...

ജയൻ വന്നേരിയുടെ അനുരാഗം -ദ ആർട്ട് ഓഫ് തേപ്പാണ് റിസീസിംഗിനൊരുങ്ങുന്ന എന്‍റെ അടുത്ത ചിത്രം. നാലു കഥകളായി പറയുന്ന ചിത്രമാണത്. അതിൽ ഒരു കഥയിൽ ഒരു പ്രധാന വേഷമാണു ഞാൻ ചെയ്തിരിക്കുന്നത്. മോഡലായ നിരഞ്ജനയാണ് എന്‍റെ പെയറായി അഭിനയിച്ചത്. ഷാജോണ്‍ ചേട്ടനും ഒരു പ്രധാന വേഷം ചെയ്തിരിക്കുന്നു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.