കൗശലങ്ങൾകൊണ്ടും തന്ത്രങ്ങൾകൊണ്ടും ജനവിധിയെന്ന മാന്ത്രികദണ്ഡ് കൈവശമാക്കി അധികാരത്തിലേറിയവരുടെആക്രമണങ്ങളിൽ അടിതെറ്റി കടത്തിലും കണ്ണീരിലും അവസാനം ആത്മഹത്യയിലും അഭയംതേടുന്ന ഇന്ത്യൻ ഗ്രാമീണരുടെ അവസ്ഥ മുൻപത്തേക്കാളേറെ ഇന്നു ദയനീയമായിരിക്കുന്നു. കൃഷി ഒരു സംസ്കാരവും ജീവിതോപാധിയുമായിരുന്ന കാലം പൊയ്പോയിരിക്കുന്നു.
വിലത്തകർച്ച, വന്യമൃഗശല്യം, കീടബാധ, കാലാവസ്ഥാ വ്യതിയാനം, കസ്തൂരിരംഗൻ റിപ്പോർട്ട് തുടങ്ങി ഒട്ടനവധി കാരണങ്ങളാൽ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. അതിനിടെയാണു മലയിൽ പെയ്യുന്ന പെരുമഴ പോലെ ജനങ്ങളുടെമേൽ ജിഎസ്ടിയുടെ പ്രവാഹം. അതുകണ്ട് അന്തംവിട്ടു വ്യാപാരികൾ പാട്ടുപെട്ടി മടക്കി സ്വന്തം വീടുകളിലേക്ക്. ഇന്ധനവിലക്കയറ്റത്തിനു പിന്നാലെയുണ്ടായ പണപ്പെരുപ്പം, ശന്പളക്കൊഴുപ്പിൽ അട്ടഹസിക്കുന്ന ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം, രാഷ്ട്രീയ അഴിമതി, കോഴ, കുതിരക്കച്ചവടം, വനംവന്യജീവി കരിനിയമങ്ങൾ, തെരുവുനായശല്യം എന്നിവയ്ക്കു പുറമേ പ്രാരാബ്ധങ്ങളിൽ മുഴുകി വരവുചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സാധാരണക്കാരുടെ രക്തം കുടിക്കാൻ സർക്കാർവക മദ്യനയവും ചൂതുകളിയും. ഇതെല്ലാം കൂടിയാൽ കുടുംബങ്ങൾ കുളംതോണ്ടിക്കോളുമല്ലോ. ഇതാണോ വികസനം?
വിദ്യാഭ്യാസം ഗുണനിലവാരമില്ലാതായി. ബുദ്ധിയും കഴിവുകളുമുണ്ടായിട്ടും ഇളംതലമുറ ലക്ഷ്യബോധമില്ലാത്തവരെപ്പോലെയുമായി. ചടങ്ങിനെന്നപോലെ കലാലയങ്ങളിലെത്തുന്ന അധ്യാപകരും വിദ്യാർഥികളും. അവധിയെന്നു കേട്ടാൽ ആർപ്പുവിളിക്കുകയാണവർ.
സമൂഹത്തിൽ അവഗണിക്കപ്പെടുന്ന വയോജനങ്ങൾ, നിരത്തുകളിൽ അനുനിമിഷം പൊലിയുന്ന ജീവനുകൾ, സ്ത്രീ അപമാനിക്കപ്പെട്ടാൽ അവളുടെ ഭാഗത്തുനിന്നുള്ള ദുർബലമായ പ്രതിരോധം പരോക്ഷമായ ലൈംഗികബന്ധ സമ്മതമാണെന്നു വ്യാഖ്യാനിച്ച് വീണ്ടും അവളെ അപമാനിക്കുന്ന അവസ്ഥ, മുക്കുപണ്ടം, ചിട്ടിത്തട്ടിപ്പ്, ബാങ്കിംഗ് കൊള്ള, സ്വാശ്രയകൊള്ള, മണൽക്കൊള്ള ടിവി, മൊബൈലുകളിലൂടെ അധർമത്തിന്റെ താഴു തള്ളിത്തുറന്ന് അക്രമം തുള്ളിച്ചാടുകയാണ്. നിലവാരമില്ലാത്ത സിനിമ സീരിയൽ ഡയലോഗുകൾ കുടുംബങ്ങളിലെ സമാധാനാന്തരീക്ഷവും സ്വൈരവും തകർക്കുന്നു. ഹൈഡ്രജൻ ബോംബിനെക്കാൾ നശീകരണ ശേഷിയുള്ള പോൺ വീഡിയോകൾ മൊബൈൽഫോണുകളിൽ ദിവസവും ലക്ഷക്കണക്കിന് അപ്ലോഡ് ചെയ്യുന്നു. അത് ആവോളം ആസ്വദിച്ച് മൃഗീയതയുടെ വിഷം കലർന്ന മുഖഭാവങ്ങളുമായി യുവാക്കളും കൗമാരക്കാരും തെരുവോരങ്ങളിൽ ചുറ്റിത്തിരിഞ്ഞു സ്ത്രീസുരക്ഷയ്ക്കു ഭീഷണിയാകുന്നു.
മനുഷ്യനെ മറന്നും പരിസ്ഥിതിയെയും പ്രകൃതിയെയും നശിപ്പിച്ചും വികസനത്തിന്റെ വഴികൾ തേടുന്ന ഭരണകർത്താക്കൾ. എന്നിട്ടും കേന്ദ്രസംസ്ഥാന ഭരണവർഗം തട്ടിവിടുകയാണു നാട് പുരോഗതിയിലേക്കു കുതിച്ചുപായുകയാണെന്ന്.
ഏബ്രഹാം തച്ചിലാടി, അടുക്കളക്കണ്ടം, കാസർഗോഡ്