കടലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന തിരുവന്തപുരത്തും കൊച്ചിയിലുമുള്ള തീരപ്രദേശങ്ങളിൽ ജീവിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ കുടുംബങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളിൽ കേരള ജനത മുഴുവൻ മുഴുഹൃദയത്തോടെ പങ്കുചേരുന്നു. സാധാരണപോലെ മത്സ്യബന്ധനം നടത്താൻ കടലിൽപ്പോയ ഉറ്റവരും ഉടയവരും ചുഴലിക്കാറ്റിൽപ്പെട്ട് തിരിച്ചുവരാതായപ്പോൾ ആ അമ്മമാരുടെ, ഭാര്യമാരുടെ, സഹോദരിമാരുടെ, മക്കളുടെ ദീനരോദനങ്ങൾ നമ്മുടെ കരളലിയിപിച്ചു. നമ്മുടെ മനസും വിങ്ങിപ്പൊട്ടി.
ഈ ദാരുണ ദുരന്തത്തിനുശേഷമെങ്കിലും സംസ്ഥാന ഗവൺമെന്റ് ഉണർന്നു പ്രവർത്തിച്ചതുകൊണ്ടാണ് കുറേ ജീവനെങ്കിലും രക്ഷിക്കാനായത്. മുഖ്യമന്ത്രിക്കു നന്ദി. പക്ഷേ, മഖ്യമന്ത്രീ, അപകടത്തിനു മുൻപ് അങ്ങ് ഒന്നുണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ, കേന്ദ്രസംവിധാനങ്ങൾ നല്കിയ മുന്നറിയിപ്പുകൾ സംസ്ഥാന സർക്കാർ ഗുരുതരമായി കണ്ടിരുന്നെങ്കിൽ, ഇത്രയും ജീവൻ നഷ്ടപ്പെടുമായിരുന്നോ?
സംസ്ഥാന ഗവൺമെന്റിന് ഒരു പരാജയവും സംഭവിച്ചിട്ടില്ല എന്ന് അങ്ങ് പ്രഖ്യാപിക്കുമ്പോൾ, തീരത്തെ കുടുംബങ്ങളിൽനിന്നുയരുന്ന ദീനരോദനവും കുടുംബങ്ങളുടെ അത്താണി നഷ്ടപ്പെട്ടതിന്റെ നിലവിളിയും അങ്ങു മനസിലാക്കിയിരുന്നെങ്കിൽ. വിധവകളാക്കപ്പെട്ട സ്ത്രീകളോട്, അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളോട്, ‘ഞങ്ങൾക്കു തെറ്റുപറ്റി’ എന്നു പറയാനുള്ള ആർജവം എങ്കിലും അങ്ങു കാണിക്കണം.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദേശീയ സമുദ്രഗവേഷണ കേന്ദ്രവും മുന്നറിയിപ്പു നൽകിയപ്പോൾ സമയോചിതമായി സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നെങ്കിൽ ആഴക്കടലിലേക്ക് മത്സ്യബന്ധനത്തിനു പോയവർക്ക് ഈ ഗതി വരുമായിരുന്നില്ല. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട് തലേദിവസം തന്നെ സ്കൂളുകൾക്ക് അവധികൊടുത്ത് ജാഗ്രതാ നിർദേശം നൽകി. തമിഴ്മക്കളുടെ ജീവനെ കാത്തുസൂക്ഷിക്കാൻ അവർക്കു സാധിച്ചെങ്കിൽ എന്തുകൊണ്ട് കേരളത്തിനു സാധിച്ചില്ല എന്നു മുഖ്യമന്ത്രി കേരള ജനതയുടെ മുന്പിൽ വിവരിക്കണം.
ഡിസംബർ ഒന്പതിനു രാത്രി ഒന്പതിനുള്ള വാർത്തയിൽ ഒരു ടിവി ചാനലിൽ വിഴിഞ്ഞം പള്ളി സഹവികാരിയോട് വാർത്താ അവതാരക ആക്രോശിക്കുന്നതു കേട്ടു, സ്കൂൾ വിദ്യാഭ്യാസം ഇടയ്ക്കുവച്ചു നിർത്തി കടലിൽ മത്സ്യബന്ധനത്തിനുപോയ കുട്ടിക്കുവേണ്ടി സഭ എന്തുകൊണ്ട് ഒന്നും ചെയ്തില്ല എന്നൊക്കെ. സഹോദരീ, ഒരു കുടുംബത്തിൽ നിന്നല്ല ഒത്തിരി കുടുംബങ്ങളിൽനിന്ന് ഇതുപോലെ ദാരിദ്ര്യം മൂലം വിദ്യാഭ്യാസം നേരത്തെ നിർത്തി കടലിൽ മത്സ്യബന്ധനത്തിനുപോകുന്നവർ ഉണ്ടെന്നറിയണം. ആ കുടുംബങ്ങൾക്കെല്ലാം ശക്തിയും ബലവും നൽകുന്നത് അവിടത്തെ ഇടവക വൈദികരാണ്, രൂപതയാണ്, സഭയാണ്. സഭയുടെ തണലിൽതന്നെയാണു സഭാമക്കൾ വളരുന്നതും.
വീടും ഭൂമിയും ഇല്ലാത്ത 13,436 ഉം ഭൂമിയുണ്ടെങ്കിലും വീടില്ലാത്ത 4148 ഉം മത്സ്യത്തൊഴിലാളികളുണ്ട് എന്നാണു കണക്ക്. ഈ പാവപ്പെട്ടവർക്കു വീടു വച്ചുകൊടുക്കാനോ അവരെ സമുദ്ധരിക്കാനോ ഉള്ള ഉത്തരവാദിത്വം ജിഎസ്ടി പിരിച്ച് പണം സ്വരൂപിക്കുന്ന സർക്കാരിനല്ല പകരം സഭയ്ക്കാണ് എന്നാണ് ആ ചോദ്യകർത്താവിന്റെ മനോഭാവം. ജനാധിപത്യസംസ്കാരം തൊട്ടുതീണ്ടാതെ ഇങ്ങനെ വാർത്താ ചാനലിൽ കയറി പക്വതയില്ലാതെ ചോദ്യം ചോദിച്ചു സഹോദരി സ്വയം അപഹാസ്യയാകരുത്.
സഭ ഉണർന്നു പ്രവർത്തിച്ചതുകൊണ്ടുതന്നെയാണ് കേരളം ഇത്ര ശക്തിയോടെ ദുരന്തത്തിനുശേഷവും പ്രവർത്തിച്ചതും കുറെപ്പേരുടെ ജീവനെങ്കിലും രക്ഷിക്കാനായതും.
ഫാ. അലക്സ് ചാലങ്ങാടി വി.സി, ഇടപ്പള്ളി