രാജഭരണകാലം മുതൽ നിലനിൽക്കുന്ന ജനോപകാരപ്രദമായ ഒരു വകുപ്പാണ് പോസ്റ്റൽ വകുപ്പ്. രാജഭരണകാലത്ത് അഞ്ചൽ വകുപ്പെന്നും, സ്വതന്ത്രഭാരതത്തിൽ പോസ്റ്റ് ആൻഡ് ടെലഗ്രാം എന്ന പേരിലും അറിയപ്പെട്ടിരുന്നു. അഞ്ചൽ മുതൽ ഇന്നത്തെ പോസ്റ്റൽ വകുപ്പിൽ എത്തിയത് ഏറെ പരിണാമങ്ങൾക്കുശേഷമാണ്. ടെലഗ്രാമിന്റെ പ്രസക്തി ഇല്ലാതായതോടെ ഈ വകുപ്പിനെ പോസ്റ്റ് ആൻഡ് ടെലിഫോൺ വകുപ്പായും, പിന്നീട് രണ്ടായി വിഭജിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ), പോസ്റ്റൽ വകുപ്പ് എന്നിങ്ങനെയും പുനർനാമകരണം ചെയ്തു.
രാജഭരണകാലത്ത് അഞ്ചൽ വകുപ്പിനു കീഴിലുള്ള ഓഫീസുകൾക്ക് അഞ്ചലാഫീസെന്നും എഴുത്തുപെട്ടികൾക്ക് അഞ്ചൽപ്പെട്ടി എന്നും പറഞ്ഞിരുന്നു. സന്ദേശവാഹകനെ അഞ്ചലോട്ടക്കാരൻ എന്നു പറഞ്ഞിരുന്നു. അഞ്ചലോട്ടക്കാരന് പ്രത്യേക വേഷവും തൊപ്പിയും കൈയിൽ മണി കെട്ടിയ വാളും ഉണ്ടായിരുന്നു. അഞ്ചലോട്ടക്കാരൻ മണിയും കിലുക്കി വരുന്നതു കണ്ടാൽ യാത്രക്കാർ വഴിമാറി കൊടുക്കണമായിരുന്നു. ഇവർക്കു സഞ്ചരിക്കാനായി പ്രത്യേക പാതകളും തീർത്തിരുന്നു. ഈ പാതകൾക്ക് ‘കോട്ടവഴി’ എന്നാണു പറഞ്ഞിരുന്നത്.
തിരുവനന്തപുരം മുതൽ പൂഞ്ഞാർ കൊട്ടാരം വരെ ഇത്തരം കോട്ട വഴി ഉണ്ടായിരുന്നു. ഇപ്പോഴും ഈ വഴിയുടെ അവശിഷ്ടങ്ങൾ കേരളത്തിന്റെ പലഭാഗത്തും പ്രത്യേകിച്ചു മീനച്ചിൽ താലൂക്കിന്റെ ഭാഗങ്ങളിൽ കാണാം. അഞ്ചലോട്ടക്കാർക്കു ഭേദപ്പെട്ട പാരിതോഷികവും ലഭിച്ചിരുന്നു.
എന്നാൽ, ഇന്നു പോസ്റ്റൽ വകുപ്പിലെ സന്ദേശവാഹകർക്ക് പ്രത്യേക വേഷം ഉണ്ടെങ്കിലും അവർക്കും വകുപ്പിലെ മറ്റു ജീവനക്കാർക്കും നിത്യനിദാനച്ചെലവുകൾക്കുള്ള ശന്പളം പോലും ലഭിക്കുന്നില്ല. ഇതുസംബന്ധിച്ച് ഏറെനാളത്തെ പരിമിതികൾക്കും നിവേദനങ്ങൾക്കും ഫലം കാണാതിരുന്നതുകൊണ്ടാകാം, അറ്റകൈ എന്ന നിലയിൽ അവർ പണിമുടക്ക് എന്ന അവസാനത്തെ സമരമാർഗത്തിലേക്ക് ഇറങ്ങിത്തിരിച്ചത്.
എന്നാൽ, സമരം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും സർക്കാർ തലത്തിൽ ഫലപ്രദമായ കൂടിയാലോചന നടന്നിട്ടില്ല. എല്ലാ ജനങ്ങളുടെയും ഉന്നമനത്തിനുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികളും ഈ സമരത്തെ കണ്ടതായിപ്പോലും ഭാവിക്കുന്നില്ല. കാക്ക പറന്നാലും കരികില ഇളകിയാലും പ്രതികരണവുമായി എത്തുന്ന സാമൂഹികപ്രവർത്തകരോ ബുദ്ധിജിവികളോ കണ്ണുമടച്ചിരിക്കുന്നു. ഇതിനുള്ള കാരണം രണ്ടാണ് ഒന്ന് അവർ ഏകദേശം അഞ്ചുലക്ഷം ജീവനക്കാർ ഉണ്ടെങ്കിലും ഇവർക്ക് രാഷ്ട്രീയ പിൻബലം കുറവാണ്. രണ്ടാമത്തെ കാരണം, തെരഞ്ഞെടുപ്പുകാലത്ത് ഇവരെ സമീപിച്ചാൽ കാര്യമായി ഒന്നു ലഭിക്കുകയില്ല.
ഈ സമരം കൊണ്ട് പൊതുജനം അനുഭവിക്കുന്ന ദുരിതത്തിന്റെ അളവ് എത്ര വലുതാണെന്നു ഭരണകർത്താക്കൾ അറിയുന്നതേയില്ല. ഇന്നും സാധാരണ ജനങ്ങൾ സന്ദേശങ്ങൾ അയയ്ക്കാനും അപേക്ഷകൾ അയയ്ക്കാനും ഈ വകുപ്പിനെയാണ് ആശ്രയിക്കുന്നത്. ഈ വകുപ്പ് നിശ്ചലമായതോടെ അത്യാവശ്യകാര്യങ്ങൾക്ക് ജനങ്ങൾ ആശ്രയിക്കുന്നത് സ്വകാര്യ കൊറിയർ കന്പനികളെയാണ്. അഞ്ചു രൂപയുടെ സ്റ്റാന്പൊട്ടിച്ചാൽ ഇന്ത്യയുടെ ഏതു ഭാഗത്തേക്കും കത്തയയ്ക്കാം എന്നു മാത്രമല്ല, സംസ്ഥാനത്തിനകത്ത് പിറ്റേദിവസവും ഇന്ത്യയിലെവിടെയും മൂന്നുദിവസത്തിനുള്ളിലും കത്ത് നിശ്ചിത സ്ഥാനത്ത് എത്തിയിരിക്കുകയും ചെയ്യും. എന്നാൽ, സ്വകാര്യ കൊറിയർ വഴി ജില്ലയ്ക്കുള്ളിൽ കത്തയയ്ക്കണമെങ്കിൽ 30 രൂപയാണ് കൊറിയർ കന്പനി ഈടാക്കുന്നത്. ജില്ലയ്ക്കു പുറത്തും സംസ്ഥാനത്തിനു പുറത്തും കത്തയയ്ക്കാൻ വലിയ തുക മുടക്കണം.
ജീവനക്കാരുടെ പരാതിയും പൊതുജനങ്ങളുടെ ദുരിതവും നഷ്ടവും പരിഹരിക്കാൻ അവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകി സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. അത്യാവശ്യ പോസ്റ്റൽ ഉരുപ്പടികളായ പാസ്പോർട്ട്, വിദേശ ജോലികൾക്കുള്ള വീസ, നിയമന ഉത്തരവുകൾ, ഇന്റർവ്യൂ കാർഡുകൾ, സർട്ടിഫിക്കറ്റുകൾ, കത്തുകൾ, കല്യാണക്കുറികൾ എന്നിവ കെട്ടിക്കിടക്കുന്നു. ഇവ യഥാസമയം മേൽവിലാസക്കാരന് ലഭിക്കാത്തതിന്റെ നഷ്ടവും കഷ്ടവും എത്രവലുതാണ്.
എം.എം. ജോസഫ് പാലാ