റബർമതി, റബർ കർഷകർ വേണ്ട, വില ഞങ്ങൾ നിശ്ചയിക്കും, നിങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ തന്നാൽ മതി, റബർ ലഭിക്കാൻ മറ്റു രാജ്യങ്ങളുണ്ട്, നിങ്ങൾ ഞങ്ങൾക്കൊരു എംപിയെപ്പോലും തന്നില്ലല്ലോ, പിന്നെങ്ങനെ റബറിനെ സഹായിക്കും എന്നുചോദിക്കുന്ന കേന്ദ്രസർക്കാർ. പ്രവർത്തനരഹിതമാകുന്ന റബർബോർഡ്. ഫണ്ടില്ല, പദ്ധതികളില്ല, പിന്നെന്തിന് ഓഫീസുകളും ഉദ്യോഗസ്ഥരും? പുര കത്തുമ്പോൾ വാഴ വെട്ടുന്ന ചില വ്യാപാരികൾ. മെയ്ഡ് ഇൻ ഇന്ത്യയും മെയ്ക്ക് ഇൻ ഇന്ത്യയും മുദ്രാവാക്യങ്ങൾ മാത്രം. വിദേശ റബർ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിലകൂട്ടി വിൽക്കുന്നു. റബർ കൃഷിക്കുപകരം എന്തുകൃഷി എന്ന് ഉപദേശിക്കാൻ കേരളത്തിലെ കൃഷിവകുപ്പിനു സമയമില്ല. സ്വകാര്യ നഴ്സറിക്കാരുടെ പരസ്യം കണ്ടു കർഷകർ പലതും ചെയ്യുന്നു.
പകുതിയിൽ കൂടുതൽ തോട്ടങ്ങൾ വെട്ടാതെ ഇട്ടിരിക്കുന്നു. ഉത്പാദനം പകുതിയായി കുറഞ്ഞു. ഉത്പാദനക്ഷമതയും കുറഞ്ഞു. കർഷകനേതാക്കളും പാർട്ടികളും റബർ വിഷയം ഉപേക്ഷിച്ചു. എതിർപ്പില്ലാത്തതിനാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മറ്റു വിഷയങ്ങളുമായി മല്ലിടുന്നു. ടാപ്പിംഗ് തൊഴിലാളികൾ രംഗം വിട്ടു മറ്റു തൊഴിലുകളിലേക്കു മാറുന്നു. ഈ പശ്ചാത്തലത്തിൽ റബർ ഉത്പാദക രാജ്യങ്ങളിലെ പ്രധാന അംഗങ്ങളും ഇന്ത്യയിലെ റബർ വ്യവസായികളും ഇന്ത്യ റബർ മീറ്റ് 2018 എന്ന പേരിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കൊച്ചിയിൽ കൂടുകയാണ്.
റബർ കർഷകരെ രക്ഷിക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ എടുത്ത നടപടികൾ ഓരോന്നും വ്യവസായികളുടെ താത്പര്യപ്രകാരം പിൻവലിച്ചു. സർക്കാരിന്റെ നിയമപരമായ സകല നിയന്ത്രണങ്ങളും നീക്കാനുള്ള നടപടികളും ആരംഭിച്ചിരിക്കുന്നു.
തുറമുഖ നിയന്ത്രണം ഏർപ്പെടുത്തിയത് ടയർ കമ്പനികൾ നാട്ടിലെ റബർ കൂടുതൽ വാങ്ങി വില അല്പം കൂടെ കൂട്ടി കർഷകനു നൽകും എന്ന ഉദ്ദേശത്തോടെയായിരുന്നു. അത് എടുത്തുമാറ്റി ടയർ കമ്പനികൾക്ക് മാത്രമല്ല ആർക്കും റബർ ഇറക്കുമതി നടത്താം എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ആഭ്യന്തര വിപണിവില ഇടിക്കാൻ ഇതിൽക്കൂടുതലൊന്നും ചെയ്യണമെന്നില്ല.
റബർ ആക്ടിൽ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് കർഷകനെ സംരക്ഷിക്കാൻ ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ തറവില നിശ്ചയിക്കുന്നതിനുള്ള അധികാരം. രണ്ട് ഇറക്കുമതി ചെയ്യുന്ന റബറിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനു റബർ ബോർഡിനുള്ള അധികാരം. റബർ ആക്ടിലെ ഈ രണ്ടു വകുപ്പുകളും എടുത്തുകളഞ്ഞാൽ പിന്നെ റബർ ബോർഡിന് എന്തുകാര്യം? ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ട് അതു സംഭവിക്കും എന്ന് ആശങ്കപ്പെടുന്നു.
ത്രിപുരയിൽ റബറിന് ഉത്പാദനച്ചെലവ് കേരളത്തെക്കാൾ കുറവാണ് . ഇതു മുതലാക്കി ലാഭമുണ്ടാക്കാൻ പല കമ്പനികളും മത്സരിക്കുന്നു. ആഭ്യന്തര റബർവില ഇടിച്ചു വടക്കേ ഇന്ത്യയിലെ വ്യവസായശാലകൾക്കു വൻലാഭം കൊടുക്കാനുള്ള നടപടി ആരംഭിച്ചതോടെ കേരളത്തിലെ കച്ചവടക്കാരും കർഷകരും വീണ്ടും വിലയിടിവിന്റെ ഇരകളായി തീർന്നു. വിദേശങ്ങളിൽനിന്നു റബർ ഇറക്കുമതി ചെയ്തു മറ്റു വ്യവസായ സ്ഥാപനങ്ങൾക്കു നൽകുന്ന കച്ചവടക്കാർ ഇന്നു സജീവമാണ്. എല്ലാ തുറമുഖങ്ങളും തുറന്നുകൊടുത്തല്ലോ!
പശ എന്നുപറഞ്ഞു ലാറ്റക്സ് ഇറക്കുമതി ചെയ്യുന്നതും വ്യാപകമായിരിക്കുന്നു. ലാറ്റക്സിന് 70% ഇറക്കുമതി ചുങ്കമുണ്ട്. പക്ഷെ ലാറ്റക്സ് കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങൾ മലേഷ്യയിൽനിന്ന് ഇറക്കുമതി ചുങ്കമില്ലാതെ ഇന്ത്യയിലേക്ക് വരുന്നു. ഇന്ത്യയിലെ 55% സർജിക്കൽ ഗ്ലൗസുകളും മലേഷ്യയിൽ നിന്നുള്ള ഇറക്കുമതിയാണ്.
റബർവില ഇടിഞ്ഞപ്പോൾ തായ്ലൻഡ് ഗവൺമെന്റ് 6000 കോടി ബാത് വിവിധ പദ്ധതികൾക്കായി നൽകി. ഒരു ഹെക്ടർ റബറുള്ള ആളിന് 15000 മുതൽ 28500 വരെ ബാത് നൽകി . ഒന്നര ലക്ഷം കർഷകർക്ക് കുറഞ്ഞ പലിശയ്ക്കു വായ്പ നൽകി. രണ്ടു ലക്ഷം ടൺ ഇന്ത്യയിൽ വിറ്റഴിച്ചു സഹായിച്ചു. ഇന്ത്യയിലെ റബർ കർഷകനെ അറിഞ്ഞ ഭാവം കേന്ദ്രഗവൺമെന്റ് കാണിച്ചില്ല. ആസിയാൻ കരാർ പ്രകാരം 2019 ഡിസംബറിനകം എല്ലാ ഇറക്കുമതി നികുതികളും ഒഴിവാക്കും. റബറിന്റെ 25 %നികുതിയും പോകും. പിന്നെ റബർ വില 100 രൂപയ്ക്കും താഴെപ്പോകുമോ എന്നു പലരും ആശങ്കപ്പെടുന്നു.
ജി എസ്ടി വന്നതോടെ റബർ ബോർഡിന് ലഭിച്ചിരുന്ന റബർ സെസ് ഇല്ലാതായി. അതു വ്യവസായികൾക്ക് ലാഭകരമായി. എന്നാൽ, രൂപയുടെ വിലയിടിവിന്റെ ആനുകൂല്യം പോലും ഇന്ത്യയിലെ കർഷകർക്കു ലഭിക്കുന്നില്ല.
2017ൽ ആരംഭിച്ച റീജിണൽ കോംപ്രിഹെൻസിവ് ഇക്കണോമിക് പാർട്ണർഷിപ് പ്രകാരം ചൈന, തെക്കൻകൊറിയ, ജപ്പാൻ, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾകൂടി വിപണി സൗഹൃദ പട്ടികയിൽ വരുമ്പോൾ ആധുനിക സാങ്കേതിക വിജ്ഞാനവും മൂലധനവുമുള്ള വൻ കോർപറേറ്റുകൾക്ക് ഇന്ത്യൻ കാർഷിക വിപണിയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും ഗ്രാമീണമേഖലയും തീറെഴുതി നൽകുന്നതിന് തുല്യമായ സാഹചര്യമാകും ഉണ്ടാകാൻ പോകുന്നത്.
സർക്കാരുകൾ മനസ് വച്ചില്ലെങ്കിൽ നെൽകൃഷി കേരളത്തിൽ അന്യംനിന്നപോലെ ഇനി റബറും ഒരു ഓർമയായി മാറും. 2030 ൽ ഇലക്ട്രിക് കാറുകൾ വ്യാപകമായാൽ പിന്നെ പെട്രോളും ഡീസലും വേണ്ടല്ലോ? പെട്രോളിയം വില ഇടിയും, സിന്തറ്റിക് റബർവില വളരെ കുറയും. ആയതിനാൽ റബർ പുനർകൃഷി കർഷകൻ ഉപേക്ഷിക്കുന്നതാണു നല്ലതെന്നുവിലയിരുത്തലുകളുണ്ട്. വില മെച്ചപ്പെട്ടാൽ അഞ്ചു വർഷം കഴിഞ്ഞു പുനരാരംഭിക്കാം. റബറിനു പകരം കശുമാവ്, കൊക്കോ, പഴവർഗങ്ങൾ, എണ്ണപ്പന, തെങ്ങ് മുതലായ ആദായകൃഷികളിലേക്കു കർഷകർ തിരിഞ്ഞുതുടങ്ങിയിട്ടുണ്ട്.
സുരേഷ് കോശി, റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ ഫെഡറേഷൻ
പ്രസിഡന്റ്,