എഡിജിപി സന്ധ്യ ഇന്നു ജിഷയുടെ വീട് സന്ദർശിക്കും
എഡിജിപി സന്ധ്യ ഇന്നു ജിഷയുടെ വീട് സന്ദർശിക്കും
Thursday, May 26, 2016 1:02 PM IST
പെരുമ്പാവൂർ: ജിഷ വധവുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എഡിജിപി ബി. സന്ധ്യ ഇന്നു ജിഷയുടെ വീട് സന്ദർശിക്കും. അതിനുശേഷം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയേയും സന്ദർശിക്കും. പുതിയ അന്വേഷണസംഘം ജിഷ വധക്കേസിൽ ഇതുവരെയുള്ള പുരോഗതി വിലയിരുത്തിയതായാണ് വിവരം.

എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ പ്രധാനി എസ്പി പി. ഉണ്ണിരാജ ആയിരിക്കും. ജിഷയുടെ അമ്മ ജോലി ചെയ്തിരുന്ന സ്‌ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പുതിയ അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. ജിഷ കൊലചെയ്യപ്പെട്ട ഏപ്രിൽ 28ന് തൊട്ടടുത്ത ദിവസങ്ങളിൽ കിഴക്കമ്പലം പെരിയാർ വാലി കനാലിൽ നാട്ടുകാർ കണ്ടതായി പറയുന്ന രക്‌തം പുരണ്ട വെട്ടുകത്തിയും വസ്ത്രങ്ങളും കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. ആ ദിവസങ്ങളിൽ കൃത്യമായ വിവരം പോലീസിനു നാട്ടുകാർ നൽകിയിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്‌ഥർ അത് അവഗണിച്ചതായാണു വിവരം.

ഇപ്പോഴത്തെ അന്വേഷണ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്‌ഥരെയും മാറ്റുമെന്നാണ് അറിയുന്നത്. ജിഷ മരിച്ചിട്ട് 29 ദിവസം പിന്നിട്ടെങ്കിലും കൊലപാതകം സംബന്ധിച്ച് ഇതുവരെയും കൃത്യമായ നിഗമനത്തിലെത്താൻ പോലീസിനു സാധിച്ചിട്ടില്ല.


അതേസമയം, പുതിയ അന്വേഷണ സംഘത്തിൽ പ്രതീക്ഷയുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. കഴിവുള്ളവർ ഇത്രയും നാൾ അന്വേഷിച്ചിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടെന്നും രാജേശ്വരി പറഞ്ഞു. തനിക്കും തന്റെ കുടുംബത്തിനുമുണ്ടായ ഈ ദുരന്തത്തിന്റെ കാരണക്കാരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും രാജേശ്വരി പറഞ്ഞു. പ്രതികളെ പിടികൂടാതെ, തങ്ങളെ ചോദ്യം ചെയ്യുന്ന തിരക്കിലായിരുന്നു അന്വേഷണ സംഘം. ഇനിയെങ്കിലും പുതിയ അന്വേഷണ സംഘം സത്യസന്ധതയോടെ കാര്യങ്ങൾ അന്വേഷിക്കട്ടെയെന്നും രാജേശ്വരി പറഞ്ഞു.

രാജേശ്വരി താലൂക്കാശുപത്രിയിൽ തന്നെയാണ് കഴിയുന്നത്. സർക്കാരിന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന മുടക്കുഴയിലെ വീടിന് സമീപം ഒരു വാടക വീട്ടിലേക്ക് താമസം മാറ്റാനാണ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.