എടിഎം തട്ടിപ്പ്: റൊമാനിയൻ സംഘം കൂടുതൽ എടിഎമ്മുകൾ ലക്ഷ്യമിട്ടെന്ന് അന്വേഷണ സംഘം
എടിഎം തട്ടിപ്പ്: റൊമാനിയൻ സംഘം കൂടുതൽ എടിഎമ്മുകൾ ലക്ഷ്യമിട്ടെന്ന് അന്വേഷണ സംഘം
Tuesday, August 30, 2016 1:36 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് എടിഎം തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ റൊമാനിയൻ സംഘം കൂടുതൽ സ്‌ഥലങ്ങളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന് അന്വേഷണസംഘം. പിടിയിലായ ഗബ്രിയേൽ മരിയനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായത്.

വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ എസ്ബിടി എടിഎമ്മിനു പുറമെ സ്റ്റ്യാചു, ഹൗസിംഗ് ബോർഡ് എടിഎമ്മുകളിലും ഹൗസിംഗ് ബോർഡ് റോഡിലെ ഒറിയന്റൽ ബാങ്ക്, തമ്പാനൂർ എസ്എംവി സ്കൂളിന് എതിർവശമുള്ള ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മുകളിലും കവർച്ച നടത്താൻ ശ്രമിച്ചെന്ന് പോലീസ് പറയുന്നു. എന്നാൽ തട്ടിപ്പിനുള്ള സാങ്കേതിക സജ്‌ജീകരണങ്ങൾ ഒരുക്കാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നത്രെ. തായ്ലാൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇവർ കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചതായും പോലീസ് പറഞ്ഞു. 70 കോടിയിലേറെ രൂപയുടെ തട്ടിപ്പ് വിദേശത്ത് നടത്തിയെന്നു പ്രതികൾ സമ്മതിച്ചതായി പോലീസ് പറയുന്നു.


വിശദമായ ചോദ്യംചെയ്യലിനുശേഷം ഗബ്രിയേലിനെ എടിഎമ്മുകളിൽ എത്തിച്ച് തെളിവെടുത്തു. പ്രതികളിൽ നിന്നു പുതുതായി ലഭിച്ച അന്താരാഷ്ട്ര കവർച്ച സംബന്ധിച്ച വിവരങ്ങൾ സംസ്‌ഥാന പോലീസ് ഇന്റർപോളിനു കൈമാറും. സമാനതട്ടിപ്പ് കണ്ടെത്തുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും ഇന്റർപോൾ പർപ്പിൾ നോട്ടീസും റെഡ് കോർണർ നോട്ടീസും പുറപ്പെടുവിക്കാനിരിക്കെയാണ് തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ഗബ്രിയേൽ മരിയനും സംഘവും കോവളത്ത് തങ്ങിയിരുന്ന ഹോട്ടലുകളിൽ പ്രതിയെ പോലീസ് തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.