ബാർ കോഴ അന്വേഷണം: ബാറുടമകൾ ആവശ്യപ്പെട്ടാൽ മാത്രം മൊഴിയെടുത്താൽ മതിയെന്ന് വിജിലൻസ്
ബാർ കോഴ അന്വേഷണം: ബാറുടമകൾ ആവശ്യപ്പെട്ടാൽ  മാത്രം മൊഴിയെടുത്താൽ മതിയെന്ന് വിജിലൻസ്
Tuesday, August 30, 2016 1:36 PM IST
തിരുവനന്തപുരം: ബാർ കോഴക്കേസിലെ രണ്ടാം തുടരന്വേഷണത്തിൽ ബാറുടമകൾ രേഖാമൂലം ആവശ്യപ്പെട്ടാൽ മാത്രം മൊഴി രേഖപ്പെടുത്തിയാൽ മതിയെന്നു വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. തുടരന്വേഷണത്തിന്റെ ഭാഗമായി ബാറുടമകളുടെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടതില്ലെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ കൂടിയ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.

വിജിലൻസ് എസ്പി ആർ. സുകേശൻ നടത്തിയ ആദ്യ അന്വേഷണത്തിലും തുടരന്വേഷണത്തിലുമായി 300 ലധികം ബാറുടമകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പണം പിരിച്ചതുമായി ബന്ധപ്പെട്ടു ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളും മറ്റു ബാറുടമകളും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട്. മന്ത്രിമാർക്കു കോഴ നൽകാനാണു പണം പിരിച്ചതെന്നാണു ബിജു രമേശ് അടക്കമുള്ള ബാറുടമകൾ നൽകിയ മൊഴി. എന്നാൽ, പൂട്ടിയ ബാറുകൾ തുറക്കാനുള്ള നിയമ നടപടികളുടെ ഭാഗമായിട്ടാണു പണം പിരിച്ചതെന്നായിരുന്നു മറ്റു ചില ബാറുടമകൾ മൊഴി നൽകിയത്. ഈ സാഹചര്യത്തിൽ ബാറുടമകളുടെ മൊഴി പൂർണമായും വിശ്വസിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണു വീണ്ടും മൊഴി രേഖപ്പെടുത്തേണ്ടതില്ലെന്നു തീരുമാനിച്ചത്. ബാറുടമകൾ നുണ പരിശോധനയ്ക്കു തയാറാകാതിരുന്നതും സംശയകരമാണെന്നാണു വിജിലൻസ് നിലപാട്. ഫോൺ കോൾ രേഖകൾ ഉൾപ്പെടെ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അന്വേഷണസംഘത്തിനു നൽകിയിരിക്കുന്ന നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.