ട്രെയിനുകൾ വേഗം കുറയ്ക്കുന്നു
ട്രെയിനുകൾ വേഗം കുറയ്ക്കുന്നു
Tuesday, August 30, 2016 1:36 PM IST
കൊച്ചി: തിരുവനന്തപുരം ഡിവിഷനു കീഴിൽ വരുന്ന എറണാകുളം മുതൽ ഷൊർണൂർ വരെയുള്ള ഭാഗത്ത് ട്രാക്ക് പരിശോധനാ വിഭാഗം കേടുപാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തി. കേടുപാടുകളുള്ള സ്‌ഥലങ്ങളിലൂടെ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ മാത്രമേ ട്രെയിനുകൾ ഓടിക്കാവൂവെന്നാണ് എൻജിനിയറിംഗ് വിഭാഗം നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ ഷൊർണൂർ വരെയുള്ള 202 സ്‌ഥലങ്ങളിൽ റെയിൽപ്പാളത്തിൽ വിള്ളലുകളുണ്ടെന്നാണ് റെയിൽവേ എൻജിനിയറിംഗ് വിഭാഗം കണ്ടെത്തിയിരുന്നത്. തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ മൊത്തം 327 കിലോമീറ്റർ ദൂരത്തിലാണ് റെയിൽവേ ലൈനുള്ളത്. ഇതിൽ 202 സ്‌ഥലങ്ങളിൽ കേടുപാടുകൾ കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിൽ ഓരോ രണ്ടു കിലോമീറ്ററിനുള്ളിലെങ്കിലും വേഗം 30 കിലോമീറ്ററായി ചുരുക്കേണ്ടിവരും.

ഈ സാഹചര്യത്തിൽ സംസ്‌ഥാനത്തെ ട്രെയിനുകളെല്ലാം മെല്ലെപ്പോക്കിലാകും. ഇത് റെയിൽവേ ടൈംടേബിളിനെതന്നെ താളം തെറ്റിക്കുകയും ചെയ്യുമെന്നു മാത്രമല്ല, സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ള യാത്രക്കാരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.


ഷൊർണൂർ മുതൽ എറണാകുളം വരെ ട്രെയിനുകൾ 80 കിലോമീറ്റർ വേഗത്തിലും, എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് 90 കിലോമീറ്റർ വേഗ ത്തിലുമാണ് സാധാരണ നിലയിൽ ഓടുന്നത്. നിലവിലെ സാഹചര്യത്തിൽ ഇതുറപ്പാക്കാനാകില്ല.

എത്രയും വേഗം കേടുപാടുകളുള്ള റെയിലുകൾ മാറ്റി സ്‌ഥാപിക്കുകയെന്നതാണ് ഇതിനുള്ള ഏക പരിഹാരം. 100 കിലോമീറ്ററെങ്കിലും റെയിൽ മാറ്റി സ്‌ഥാപിക്കേണ്ടിവരും. എന്നാൽ ഇതിനുള്ള റെയിലുകൾ ഇല്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇത് എത്തിച്ച് പണികൾ പൂർത്തീകരിക്കുന്നതിന് മാസങ്ങളെടുക്കും. കഴിഞ്ഞ ഏപ്രിൽ മുതൽ പലയിടങ്ങളിലും കേടുപാടുകൾ കണ്ടെത്തിയിരുന്നതാണെന്നും, മുന്നറിയിപ്പു നൽകിയിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും റെയിൽവേ എൻജിനിയേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കറുകുറ്റി സ്റ്റേഷനു സമീപം തന്നെ ചാലക്കുടി ഭാഗത്ത് വലിയ കേടുപാടുകൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇവിടെ 200 മീറ്റർ റെയിൽ മാറ്റി സ്‌ഥാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.