വാഹനാപകട നഷ്ടപരിഹാരം: നിയമം മാറ്റണമെന്നു ഹൈക്കോടതി
വാഹനാപകട നഷ്ടപരിഹാരം: നിയമം മാറ്റണമെന്നു ഹൈക്കോടതി
Monday, September 26, 2016 12:56 PM IST
കൊച്ചി: അപകടത്തെത്തുടർന്നു വാഹന ഉടമയ്ക്ക് പരിക്കോ മരണമോ സംഭവിച്ചാൽ നിശ്ചിത തുക ധനസഹായമായി ലഭിക്കുന്ന തരത്തിൽ മോട്ടോർ വാഹന നിയമത്തിലെ വ്യവസ്‌ഥയിൽ മാറ്റം വരുത്തണമെന്നു ഹൈക്കോടതി നിർദേശിച്ചു. വാഹനാപകടത്തിനിരയാകുന്ന ഉടമയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യതയിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞു മാറാനാവില്ലെന്നും സർക്കാർ ഈ ബാധ്യത ഏറ്റെടുക്കുകയോ അപകട നഷ്‌ടപരിഹാരത്തിനു ധനസഹായം കൂടി ലഭ്യമാക്കുന്ന തരത്തിൽ ഇൻഷ്വറൻസ് കമ്പനികൾക്കു ബാധ്യത ചുമത്തുകയോ ചെയ്യണം.

ജസ്റ്റീസ് സി.ടി. രവികുമാർ, ജസ്റ്റീസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ബൈക്കപകടത്തിൽ കൊല്ലപ്പെട്ട കൊല്ലം സ്വദേശി ബിജുവിന് ഇൻഷ്വറൻസ് തുക നിഷേധിച്ച മോട്ടോർ ആക്സിഡന്റ് ക്ലൈയിംസ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരേ ഭാര്യ മിനിയും മക്കളും മാതാവും നൽകിയ ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. കൊല്ലം സ്വദേശിയായ ഗിരീഷിനൊപ്പം 2010 മാർച്ച് 21നു ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കുമ്പോഴാണ് ബിജു കൊല്ലപ്പെട്ടത്. ബിജുവിന്റെ ഉടമസ്‌ഥതയിലുള്ളതായിരുന്നു ബൈക്ക്. തുടർന്ന് തേഡ് പാർട്ടി ഇൻഷ്വറൻസ് അനുസരിച്ച് നഷ്‌ടപരിഹാരത്തുകയ്ക്ക് ബന്ധുക്കൾ അപേക്ഷിച്ചെങ്കിലും ബൈക്കിന്റെ ഉടമയായ ബിജു തേഡ് പാർട്ടി ഇൻഷ്വറൻസിന് അർഹനല്ലെന്ന നിലപാടാണ് ട്രൈബ്യൂണൽ സ്വീകരിച്ചത്.


തുടർന്നാണു ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചത്. തേർഡ് പാർട്ടി ഇൻഷ്വറൻസിനൊപ്പം ഒരു ലക്ഷം രൂപയുടെ വ്യക്‌തിഗത നഷ്‌ടപരിഹാരം ലഭ്യമാക്കുന്നതിന് 50 രൂപയുടെ മറ്റൊരു പ്രീമിയം കൂടി ഇൻഷ്വറൻസ് കമ്പനി ബിജുവിൽ നിന്ന് വാങ്ങിയിരുന്നു. തേഡ് പാർട്ടി ഇൻഷ്വറൻസിന് ബിജു അർഹനല്ലെന്ന ട്രൈബ്യൂണലിന്റെ ഉത്തരവു ശരിയാണെങ്കിലും വ്യക്‌തിഗത നഷ്‌ടപരിഹാരമെന്ന നിലയിലുള്ള ഒരു ലക്ഷം രൂപ നിഷേധിച്ചത് നിയമപരമല്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഈ തുക എട്ടു ശതമാനം പലിശയുൾപ്പെടെ നൽകാനും ഉത്തരവിട്ടു.

തുടർന്നാണ് വാഹന ഉടമയ്ക്ക് അപകടത്തിൽ പരിക്കേൽക്കുകയോ ജീവൻ നഷ്‌ടപ്പെടുകയോ ചെയ്താൽ നിശ്ചിത തുക ധനസഹായം ലഭിക്കുന്ന തരത്തിൽ നിയമത്തിലെ വ്യവസ്‌ഥ മാറ്റണമെന്നു ഹൈക്കോടതി നിർദേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.