മുത്തശിക്കു കൂട്ടുപോയ വിദ്യാർഥിനി ബസിടിച്ചു മരിച്ചു
മുത്തശിക്കു കൂട്ടുപോയ വിദ്യാർഥിനി ബസിടിച്ചു മരിച്ചു
Monday, December 5, 2016 4:59 PM IST
കോട്ടയം: പെൻഷൻ വാങ്ങാൻ മുത്തശിക്കു കൂട്ടുപോയ സ്കൂൾ വിദ്യാർഥിനി ബസിടിച്ചു മരിച്ചു. ഒളശ കൊച്ചുപറമ്പിൽ സുഗുണൻ– പ്രമീള ദമ്പതികളുടെ മകൾ(11) അരുണിമയാണു മരിച്ചത്.

പെൻഷൻ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനിടെ നാഗമ്പടം ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. അശ്രദ്ധമായി പിന്നോട്ടെടുത്ത ബസ് ഇരുവരുടെയും ശരീരത്തിൽ തട്ടി. ബസിന്റെ വാതിലിന്റെ ഭാഗം അരുണിമയുടെ വസ്ത്രത്തിൽ ഉടക്കിയതോടെ കുട്ടി മുൻചക്രത്തിനടിയിലേക്കു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തശിയും കൊച്ചുപറമ്പിൽ സുകുമാരന്റെ ഭാര്യയുമായ ശാന്തമ്മ(73)യെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമീളയുടെ അമ്മയാണു ശാന്തമ്മ.

കോട്ടയം–ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ജെനിമോൻ എന്ന ബസാണ് അപകടമുണ്ടാക്കിയതെന്നു പോലീസ് പറഞ്ഞു. കോട്ടയം സെന്റ് ആൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അരുണിമ ഇന്നലെ സ്കൂളിൽ പോയിരുന്നില്ല. കോട്ടയം സബ്ട്രഷറിയിയിലെത്തി പെൻഷൻ വാങ്ങിയശേഷം പച്ചക്കറിയും മത്സ്യവും വാങ്ങി വീട്ടിലേക്കു ബസ് കയറുന്നതിനാണു ശാന്തമ്മയും കൊച്ചുമകളും സ്റ്റാൻഡിലെത്തിയത്.


കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, സിഐമാരായ അനീഷ് വി. കോര, നിർമൽ ബോസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം മേൽനടപടി സ്വീകരിച്ചു.

അരുണിമയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു നടക്കും.ഏകസഹോദരി ആവണി കോട്ടയം ബേക്കർ വിമൻസ് കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ്. അച്ഛൻ സുഗുണൻ കോട്ടയം ലോഗോസ് ജംഗ്ഷനിലുള്ള കിംഗ്സ് ഫർണിച്ചർ മാർട്ടിലെ ജോലിക്കാരനും അമ്മ പ്രമീള അയ്മനം പഞ്ചായത്തിലെ ആശാ വർക്കറുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.