ചങ്ങനാശേരി: കൽദായ, സീറോ മലബാർ സഭകൾ തമ്മിൽ സഹകരണത്തിന്റെ പുതിയ പാതകൾ തുറക്കണമെന്ന് കൽദായ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് മാർ ലൂയീസ് റാഫേൽ സാക്കോ. ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിൽ നൽകിയ സ്വീകരണത്തിൽ സന്ദേശം നൽകുകയായിരുന്നു പാത്രിയർക്കീസ്. ഈ രണ്ട് സഭകളും മാർതോമ്മാശ്ലീഹായുടെ പൈതൃകവും ഒരേ ആരാധനാക്രമവും ആധ്യാത്മികതയും പുലർത്തുന്നവരാണ്. സീറോമലബാർസഭയുടെ മാർത്തോമ്മാ പൈതൃകം മഹത്തരമാണെന്നും പാത്രിയർക്കീസ് കൂട്ടിച്ചേർത്തു.
ഇറാക്കിലും പശ്ചിമേഷ്യൻ മേഖലകളിലും ക്രൈസ്തവ സഭ നൂറ്റാണ്ടുകളായി പീഡനമനുഭവിച്ചുവരികയാണ്. അനേകായിരങ്ങളുടെ രക്തസാക്ഷിത്വമാണ് സഭയെ കരുത്തോടെ വളർത്തുന്നതെന്നും പ്രത്യാശയും വിശ്വാസവുമാണ് ക്രൈസ്തവസഭയുടെ കാതലെന്നും പാത്രിയർക്കീസ് കൂട്ടിച്ചേർത്തു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കൽദായ പാത്രിയർക്കീസിന്റെ സന്ദർശനം അതിരൂപതയ്ക്ക് ഏറെ ഉൗഷ്മളതയുടെ അനുഭവമാണ് നൽകുന്നതെന്ന് മാർ പെരുന്തോട്ടം പറഞ്ഞു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി.
കിർക്കുക് ആർച്ച്ബിഷപ് മാർ യൂസിഫ് തോമസ്, ഗ്രീസിലെ എമരിറ്റസ് ബിഷപ് മാർ ദിമിത്രിയോസ് സലാക്കാസ്, ബാഗ്ദാദ് സഹായമെത്രാൻ മാർ ബാസിൽ യെൽദോ, ഓർത്തഡോക്സ് സഭാ സെക്രട്ടറി യൂഹാനോൻ മാർ ദിയാസ്കോറസ്, യാക്കോബായ സുറിയാനിസഭ ബിഷപ് തോമസ് മാർ തിമോത്തിയോസ്, മലങ്കര സിറിയൻ ക്നാനായ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയമെത്രാ പ്പോലീത്ത, തിരുവനന്തപുരം മാർത്തോമ്മാ ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, അതിരൂപത വികാരി ജനറാൾ മോണ്‍. ജോസഫ് മുണ്ടകത്തിൽ, മല്പാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ, റവ.ഡോ.ജോസ് നിലവുന്തറ എന്നിവർ പ്രസംഗിച്ചു.
വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ മോണ്‍. മാണി പുതിയിടം, വികാരി ജനറാൾമാരായ മോണ്‍. ഫിലിപ്സ് വടക്കേക്കളം, മോണ്‍. ജയിസ് പാലയ്ക്കൽ, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ, ചാൻസിലർ റവ.ഡോ.ടോം പുത്തൻകളം, റവ. ഡോ. ഫിലിപ് നെൽപ്പുര പ്പറന്പിൽ, വിവിധ വകുപ്പ് മേധാവികൾ, കോണ്ഗ്രിഗേഷൻ പ്രൊവിൻഷ്യാൾമാർ തുടങ്ങിയവർ സ്വീകരണത്തിൽ സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.