തിരുവനന്തപുരം: ജനാധിപത്യത്തിൽ അക്രമങ്ങൾക്കു സ്ഥാനമില്ലെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ ‘ജനാധിപത്യത്തിന്റെ ഉത്സവം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
പരസ്പര ബഹുമാനത്തിനും സഹവർത്തിത്വത്തിനും പേരുകേട്ട നാടാണു കേരളം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിൽ സ്വാഭാവികമാണ്. എന്നാൽ, ഇതിന്റെ പേരിൽ അക്രമങ്ങൾ നടത്തുന്നതു ശരിയല്ല. കേരളത്തിലെ എല്ലാ വിഭാഗം ആളുകളും ഇക്കാര്യത്തേക്കുറിച്ചു ചിന്തിക്കേണ്ടതാണ്. ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുന്ന ഈ സമയത്ത് ഇത് ഏറെ ചർച്ച ചെയ്യപ്പെടണം. ഇന്ത്യൻ ഭരണഘടനയിൽ അക്രമത്തിനു യാതൊരു സ്ഥാനവുമില്ല.
കേരളത്തിലെ മാനവവിഭവശേഷി രാജ്യത്തിനു മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയാണ്. മലയാളികൾ ലോകത്തെല്ലായിടത്തും ജോലി ചെയ്യുന്നു. കേരള മോഡലിന്റെ അടുത്ത ഘട്ടം ഇവിടത്തെ യുവാക്കൾക്കു സംസ്ഥാനത്തു തന്നെ കൂടുതൽ അവസരമൊരുക്കാൻ സഹായിക്കുന്നതാവണം.
കേരള നിയമസഭയുടെ നേതൃത്വത്തിൽ നടത്തിയ ഈ ജനാധിപത്യ ഉത്സവം ഏറെ ഗുണകരമാണ്. സമൂഹത്തിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ദുർബല വിഭാഗങ്ങളായ പട്ടികജാതി, പട്ടിക വർഗ സമുദായങ്ങളെ ശാക്തീകരിക്കുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്കു കൂടുതൽ ഊന്നൽ നല്കുന്നതിനുമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറുകൾ ഏറെ ശ്രദ്ധേയമാണ്. നിയമസഭാ നടപടികൾ കൂടുതൽ ഫലപ്രദമാക്കാനും ഇതു സഹായകമാണ്. കേരളത്തിന്റെ സന്പന്നമായ ബൗദ്ധിക പൈതൃകം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ ഇതുപകരിക്കും. കേരള നിയമസഭയും അതിന്റെ സംവാദങ്ങളും ചർച്ചകളും നിയമനിർമാണങ്ങളും ഈ സംസ്ഥാനത്തിന്റെ പാരമ്പര്യത്തിന് ഉദാഹരണമാണ്.
നിരവധി പ്രതിഭകളുള്ള നാടാണു കേരളം. ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് കഠിനാധ്വാനത്തിന്റെ ഫലമായി കെ.ആർ. നാരായണൻ ഉന്നത പദവിയിലേക്ക് ഉയർന്നു.
അയ്യങ്കാളി, ആദി ശങ്കരാചാര്യൻ, ശ്രീ നാരായണഗുരു തുടങ്ങിയവർ കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിന് നിസ്തുലമായ സംഭാവനകൾ നല്കി. കഴിഞ്ഞ 60 വർഷത്തിനിടെ സംസ്ഥാനം ഭരിച്ച നിരവധി മുഖ്യമന്ത്രിമാരുടെയും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെയും പ്രവർത്തനമികവിന്റെ ഉദാഹരണംകൂടിയാണ് ഈ വജ്രജൂബിലി ആഘോഷം.
ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന തരത്തിലുള്ള ഭരണം നടത്താൻ നിയമസഭാ സാമാജികർക്കു കഴിയണമെന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവം പറഞ്ഞു. ഏറെ ശ്രദ്ധേയമായ നിയമങ്ങൾ നിർമിച്ച് ചരിത്രം സൃഷ്ടിച്ച സഭയാണ് കേരള നിയമസഭയെന്നും ഗവർണർ കൂട്ടിച്ചേർത്തു. മതേതരത്വമില്ലെങ്കിൽ ജനാധിപത്യമില്ലെന്നും ജനാധിപത്യമില്ലെങ്കിൽ സ്വാതന്ത്ര്യമില്ലെന്നും ചടങ്ങിൽ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കർ വി. ശശി എന്നിവരും പ്രസംഗിച്ചു.
ഓർമിക്കപ്പെടുന്നവർ
കേരളത്തിലെ മുഖ്യമന്ത്രിമാരായ ഇ.എം. നമ്പൂതിരിപ്പാട്, ആർ. ശങ്കർ, സി. അച്യുത മേനോൻ, കെ. കരുണാകരൻ, ഇ.കെ. നായനാർ, വി. എസ്. അച്യുതാനന്ദനൻ എന്നിവരെ ഓർമിക്കുന്നു. ഒപ്പം ആദ്യ നിയമസഭയിലെ അംഗമായിരുന്ന ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ, സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും ബഹുമാന്യയായ രാഷ്ട്രീയക്കാരി കെ.ആർ. ഗൗരിയമ്മ എന്നിവർ. കൂടാതെ സമകാലിക വ്യക്തികളായ എ.കെ. ആന്റണിയും മുഖ്യമന്ത്രി പിണറായി വിജയനും. ചില പേരുകൾ മാത്രമാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്. ഇവരെക്കൂടാതെ നിരവധി പേർ വേറെയുമുണ്ട്. ഇവരുടെയെല്ലാം കൂട്ടായ്മകൂടിയാണ് ഈ ആഘോഷം: രാഷ്ട്രപതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.