മഴ ശമിച്ചു, മാനം തെളിഞ്ഞു. സംസ്ഥാനത്ത് പൊതുവേ ആശ്വാസം. കുട്ടനാട്ടിൽനിന്നു ലക്ഷക്കണക്കിനാൾക്കാരെ ഒഴിപ്പിച്ചുനീക്കി. ചെങ്ങന്നൂർ, പറവൂർ പ്രദേശങ്ങളിലും ദുരിതത്തിനു ശമനമുണ്ടായി.
ആശങ്കപ്പെട്ടതുപോലുള്ള വലിയ ദുരന്തങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രക്ഷാപ്രവർത്തനം അന്ത്യഘട്ടത്തിലായെന്നും ഇനി ദുരിതാശ്വാസപ്രവർത്തനങ്ങളിലാണ് ശ്രദ്ധയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാനത്ത് 7,24,649 പേർ 5645 ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നുണ്ട്. ഇത്രയേറെപ്പേരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ച മറ്റൊരു രക്ഷാദൗത്യം സംസ്ഥാന ചരിത്രത്തിലില്ല.പ്രധാന റോഡുകളെല്ലാം ഗതാഗതസജ്ജമായതോടെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ പുനരാരംഭിച്ചു. എംസി റോഡിലും തിരുവനന്തപുരം-എറണാകുളം, എറണാകുളം-പാലക്കാട്, തൃശൂർ-കോഴിക്കോട് റൂട്ടുകളിലും ഗതാഗതം പുനരാരംഭിക്കാനായി. ട്രെയിൻ സർവീസുകളും ഭാഗികമായി പുനരാരംഭിച്ചു. കോട്ടയം വഴിയും ആലപ്പുഴ വഴിയും ഏതാനും ട്രെയിനുകൾ ഓടി. ദീർഘദൂര ട്രെയിനുകൾ ഇപ്പോഴും കാൻസൽ ചെയ്തിരിക്കുകയാണ്.
സംസ്ഥാനത്ത് മഴ കുറഞ്ഞുവരികയാണെന്നും നാലുദിവസംകൂടി ക്രമമായി കുറയുമെന്നും ഇന്ത്യൻ കാലാവസ്ഥാവകുപ്പ് (ഐഎംഡി) അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തു പ്രബലമായ ന്യൂനമർദപാളി കേരളത്തെ ബാധിക്കില്ല. അറബിക്കടലിൽ കേരളതീരത്തിനു പടിഞ്ഞാറ് രൂപംകൊണ്ടിട്ടുള്ള ചുഴലിപ്രവാഹവും ഭീഷണിയായി കണക്കാക്കുന്നില്ല.
ഇന്നലെ പകൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴകളേ ഉണ്ടായുള്ളൂ. മുല്ലപ്പെരിയാർ, ഇടുക്കി, ശബരിഗിരി, തെന്മല, ഇടമലയാർ, പെരിങ്ങൽകുത്ത് തുടങ്ങിയ പദ്ധതികളുടെ ജലസംഭരണികളിലേക്ക് നീരൊഴുക്കു കുറഞ്ഞു. ഇടുക്കി ചെറുതോണി അണക്കെട്ടിൽ രണ്ടു ഷട്ടർ അടച്ചു. ഇനി മൂന്നു ഷട്ടർ തുറന്നിരിപ്പുണ്ട്. അവയിലൂടെ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. മറ്റു പ്രധാന ജലസംഭരണികളിൽ നിന്നു പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ഇതോടെ ചാലക്കുടിപ്പുഴ, പെരിയാർ, പന്പ എന്നിവയിലെ ജലനിരപ്പ് താണു.
ചാലക്കുടി, ആലുവ, പന്തളം പട്ടണങ്ങളിൽനിന്ന് വെള്ളം അതിവേഗം ഇറങ്ങുന്നു. ചെങ്ങന്നൂരിലും വെള്ളം നന്നായി ഇറങ്ങുന്നുണ്ട്. കുട്ടനാട്ടിലും തൃശൂർ ജില്ലയിലെ കോൾപാടങ്ങളിലും പെരിയാർ, ചാലക്കുടി എന്നിവയിലെ വെള്ളം ചെന്നുചേരുന്ന പറവൂർ മേഖലയിലും വെള്ളം ഉയർന്നു. പറവൂരിൽ പല ദുരിതാശ്വാസക്യാന്പുകളിലും ഭക്ഷണവും മരുന്നും എത്തിക്കാനായിട്ടില്ല.
പാലക്കാട്ടെ നെന്മാറ, തൃശൂരിലെ കുറാഞ്ചേരി എന്നിവിടങ്ങളിലെ ഉരുൾപൊട്ടലുകളിൽ മരിച്ച ഓരോരുത്തരുടെ ശരീരങ്ങൾ ഇന്നലെ ലഭിച്ചു. ഇതോടെ കുറാഞ്ചേരിയിൽ മരണം ഇരുപതായി, നെന്മാറയിൽ പത്തും.
പന്തളം തുന്പമൺ അന്പലക്കടവിൽ പാലത്തിനു സമീപം ഒരു മൃതദേഹം തോട്ടിൽനിന്നു ലഭിച്ചു. ഇന്നലെ ചെറിയ അപകടങ്ങളിൽ ഏഴുപേർ മരണമടഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.