പുറത്താക്കൽ ഒഴിവാക്കി മല്യയുടെ രാജി സ്വീകരിച്ചു
പുറത്താക്കൽ ഒഴിവാക്കി   മല്യയുടെ രാജി സ്വീകരിച്ചു
Wednesday, May 4, 2016 12:19 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബാങ്കുകൾക്ക് 9,400 കോടി രൂപ ബാധ്യത വരുത്തിയിട്ടു രാജ്യം വിടുകയും ഇനി മടങ്ങി വരില്ലെന്നു വ്യക്‌തമാക്കുകയും ചെയ്ത വിജയ് മല്യയുടെ രാജി രാജ്യസഭ അധ്യക്ഷൻ ഡോ. ഹമീദ് അൻസാരി അംഗീകരിച്ചു. മല്യയെ രാജ്യസഭയിൽനിന്ന് അടിയന്തരമായി പുറത്താക്കണമെന്നു എത്തിക്സ് കമ്മിറ്റി ശിപാർശ ചെയ്തതിനു പിന്നാലെയാണ് രാജി അംഗീകരിച്ചു കൊണ്ടുള്ള സഭാധ്യക്ഷന്റെ അറിയിപ്പ് ഇന്നലെ രാത്രി ഏഴരയ്ക്കു രാജ്യസഭയിൽ ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ വായിച്ചത്.

ജൂലൈ ഒന്നിന് എംപിയായിട്ടുള്ള കാലാവധി കഴിയാനിരിക്കെ തനിക്കെതിരേ നപടിയുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മല്യ മൂന്നിനു രാജിക്കത്തു നൽകിയിരുന്നു. എന്നാൽ, കത്തിലെ ഒപ്പ് വ്യാജമാണെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ചെയർമാൻ ഡോ. ഹമീദ് അൻസാരി മല്യയുടെ രാജിക്കത്ത് ആദ്യം സ്വീകരിച്ചില്ല. രാജ്യസഭയ്ക്കു കളങ്കം വരുത്തുന്നവിധം പ്രവർത്തിച്ച മല്യയെ സഭയിൽനിന്നു പുറത്താക്കണം എന്നാണ് എത്തിക്സ് കമ്മിറ്റി തീരുമാനിച്ചത്. കരൺ സിംഗ് അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി മല്യയ്ക്കു മറുപടി നൽകാൻ ഒരാഴ്ച സമയം അനുവദിച്ചിരുന്നു.


തനിക്ക് നീതി ലഭിക്കില്ലെന്ന് തെളിഞ്ഞതിനാൽ രാജ്യസഭാ അംഗത്വം രാജിവയ്ക്കുന്നു എന്നാണു കഴിഞ്ഞ ദിവസം നൽകിയ രാജിക്കത്തിൽ മല്യ പറഞ്ഞത്.

ഇന്ത്യയിൽ കോടതിയിൽനിന്നു നീതി ലഭിക്കില്ല എന്നും ബോധ്യമായിട്ടുണ്ട്. ഇന്ത്യയിലേക്കു തിരിച്ചുവരാൻ താത്പര്യമില്ലെന്നു നേരത്തേ വ്യക്‌തമാക്കിയിരുന്നെന്നും മല്യ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമങ്ങളും തന്നെ വേട്ടയാടുകയായിരുന്നു. സഹപ്രവർത്തകരും സത്യമറിയാതെ എതിരുനിന്നുവെന്നും മല്യ തന്റെ കത്തിൽ ആരോപിക്കുന്നു.

ഈ കത്ത് ഉൾപ്പടെ എല്ലാ വശങ്ങളും പരിഗണിച്ച എത്തിക്സ് കമ്മിറ്റി ഇത്തരം വസ്തുതകളിൽ പുറത്താക്കൽ നടപടി ഒരു മാതൃകയാവട്ടെ എന്നാണു വിലയിരുത്തിയത്. തുടർന്ന് വിജയ് മല്യയെ രാജ്യസഭയിൽനിന്ന് ഉടൻ പുറത്താക്കണമെന്ന് കമ്മിറ്റി ഏകകണ്ഠേമായി ശിപാർശ ചെയ്യുകയായിരുന്നു. ഇത്തരം കർശന നടപടികളിലൂടെ പാർലമെന്റിന്റെ അന്തസ് പൊതു ജനങ്ങളുടെ ഇടയിൽ ഉയർത്തിപ്പിടിക്കാൻ കഴിയുമെന്നും എത്തിക്സ് കമ്മിറ്റി രാജ്യസഭയ്ക്കു നൽകിയ കത്തിൽ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.