അന്തർവാഹിനി: ഇന്ത്യ ഫ്രഞ്ച് കമ്പനിയോടു വിശദീകരണം തേടി
അന്തർവാഹിനി: ഇന്ത്യ ഫ്രഞ്ച് കമ്പനിയോടു വിശദീകരണം തേടി
Wednesday, August 24, 2016 1:51 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: നാവിക സേന നിർമിക്കുന്ന അത്യാധുനിക അന്തർവാഹിനി സ്കോർപീന്റെ രഹസ്യ വിവരങ്ങൾ ചോർന്നതു സംബന്ധിച്ചു ഇന്ത്യ ഫ്രഞ്ച് നിർമാതാക്കളായ ഡിസിഎൻഎസിനോടു വിശദീകരണം തേടി. രഹസ്യവിവരങ്ങൾ ചോർന്നത് വിദേശത്തു നിന്നാണെന്നു പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. സംഭവത്തിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പ്രതിരോധ മന്ത്രാലയം നാവികസേനയോടും നിർദേശിച്ചു.

ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്തു. പ്രതിരോധ മന്ത്രി പരീക്കർ, സംഭവത്തിനു പിന്നിൽ ഹാക്കിംഗാവാമെന്നാണ് ആദ്യം അറിയിച്ചത്. ചോർന്നത് എവിടെ നിന്നാണെന്നാണ് ആദ്യം കണ്ടെത്തേണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബയോടു നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പിന്നീടു കേന്ദ്ര പ്രതിരോധ മന്ത്രാലയം, ചോർച്ചയുടെ ഉറവിടം ഇന്ത്യയിൽ നിന്നല്ലെന്നും വിദേശത്തു നിന്നാണെന്നും അറിയിച്ചു.


അന്തർവാഹിനി നിർമ്മാതാക്കളായ ഡിസിഎൻഎസ് അറിയാതെ രഹസ്യവിവരങ്ങൾ ചോരില്ലെന്ന നിലപാടിലാണു നാവിക സേന. ഓസ്ട്രേലിയയ്ക്കു വേണ്ടി അന്തർവാഹിനി നിർമിക്കാനുള്ള കരാറിൽ കമ്പനി ഏർപ്പെട്ടിട്ടുണ്ടെന്നും അതിന്റെ പശ്ചാത്തലത്തിലാകാം ചോർച്ചയുണ്ടായിരിക്കുന്നതെന്നും ചില നാവികസേനാ ഉദ്യോഗസ്‌ഥർ വെളിപ്പെടുത്തി. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഡിസിഎൻഎസിനോടു വിശദീകരണം തേടിയിരിക്കുന്നത്. സംഭവം അതീവ ഗുരുതരമാണെന്നും നാവികസേന വിലയിരുത്തുന്നു. എന്നാൽ, രാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക യുദ്ധമാണ് ചോർച്ചയ്ക്കു പിന്നിലെന്നു ഡിസിഎൻഎസ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.