എഫ്എബിസി സമ്മേളനത്തിൽ കർദിനാൾ ടോപ്പോ മാർപാപ്പയുടെ പ്രതിനിധി
Monday, September 26, 2016 11:36 AM IST
പ്രത്യേക ലേഖകൻ

ന്യൂഡൽഹി: നവംബർ 28 മുതൽ ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനത്തിലെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി റാഞ്ചി ആർച്ച്ബിഷപ് കർദിനാൾ ഡോ. ടെലസ്ഫോർ പ്ലാസിഡസ് ടോപ്പായെ നിയമിച്ചു. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസ് (എഫ്എബിസി)യുടെ പതിനൊന്നാമതു പ്ലീനറി സമ്മേളനമാണ് കൊളംബോയിൽ നടക്കുന്നത്.

നാലു വർഷത്തിലൊരിക്കൽ നടക്കുന്ന പ്ലീനറിയിൽ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയായ സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസോലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും സംബന്ധിക്കുന്നുണ്ട്. നവംബർ 28നു തുടങ്ങുന്ന സമ്മേളനം ഡിസംബർ നാലു വരെ നീണ്ടുനിൽക്കും. സിനഡിന്റെ വെളിച്ചത്തിൽ സുവിശേഷത്തിന്റെ സന്തോഷവും കുടുംബങ്ങളും എന്നതാണു പ്ലീനറി അസംബ്ലിയുടെ വിഷയം. സമ്മേളനത്തിലേക്കുള്ള മാർപാപ്പയുടെ സന്ദേശം നൽകുന്നതിനുള്ള ചുമതല പ്രത്യേക പ്രതിനിധിയായ കർദിനാൾ ടോപ്പോയ്ക്കാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.