മെഡിക്കൽ പ്രവേശനം: കേന്ദ്രീകൃത കൗൺസലിംഗിനെ പിന്തുണയ്ക്കാൻ കേരളവും
മെഡിക്കൽ പ്രവേശനം: കേന്ദ്രീകൃത കൗൺസലിംഗിനെ പിന്തുണയ്ക്കാൻ കേരളവും
Monday, September 26, 2016 11:36 AM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനു കേന്ദ്രീകൃത കൗൺസലിംഗ് നടത്തിയാൽ മതിയെന്ന കേന്ദ്ര നിലപാടിനെ പിന്തുണയ്ക്കാൻ കേരളവും. നീറ്റ് പരീക്ഷ പ്രകാരമുള്ള പ്രവേശന നടപടികൾ തുടരുന്നതിനിടെ സ്വകാര്യ മെഡിക്കൽ കോളജുകൾ പ്രത്യേക കൗൺസലിംഗ് നടത്തുന്നതിനെതിരേ കേന്ദ്ര, മഹാരാഷ്ട്ര സർക്കാരുകൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കേരളം നിലപാട് അറിയിച്ചത്.

സ്വകാര്യ മെഡിക്കൽ കോളജുകളും കൽപ്പിത സർവകലാശാലകളും പ്രത്യേക കൗൺസലിംഗ് നടത്തുന്നതു നിയമവിരുദ്ധമാണെന്നു സംസ്‌ഥാന സർക്കാർ കോടതിയെ അറിയിച്ചു. നീറ്റ് പ്രവേശന പരീക്ഷ വിജ്‌ഞാപന പ്രകാരം കേന്ദ്രീകൃത കൗൺസലിംഗാണു വേണ്ടത്. വിദ്യാർഥികളുടെ ഭാവിയും മെഡിക്കൽ പ്രവേശന നടപടികൾ സുതാര്യവുമാക്കുന്നതിനുമുള്ള നടപടികൾ തുടരവേ കൽപ്പിത സർവകലാശാലകളും സ്വകാര്യ മാനേജ്മെന്റുകളും പ്രത്യേക നടപടികളുമായി മുന്നോട്ടു പോകുന്നത് സുപ്രീം കോടതി ഉത്തരവിന്റെയും യുജിസി ചട്ടങ്ങളുടെയും ലംഘനമാണെന്നു കേന്ദ്ര സർക്കാരും മഹാരാഷ്ട്ര സർക്കാരും വാദിച്ചു. അതിനാൽ പ്രത്യേക കൗൺസലിംഗുകൾ റദ്ദാക്കി കേന്ദ്രീകൃത കൗൺസലിംഗിന് അനുമതി നൽകണമെന്നു സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ ആവശ്യപ്പെട്ടു.


ഇതിനോട് അനുകൂലിച്ച കേരളം, അമൃത സർവകലാശാല നടത്തിയ പ്രത്യേക മെഡിക്കൽ കൗൺസലിംഗ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.എന്നാൽ, കേരളത്തിന്റെ കേസ് പരിഗണിക്കുമ്പോൾ ഇത് ഉന്നയിച്ചാൽ മതിയെന്നു ജസ്റ്റീസുമാരായ എ.കെ. സിക്രി, എൽ. നാഗേശ്വർ റാവു എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. മഹാരാഷ്ട്രയിലെ പ്രവേശന നടപടികളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും ബെഞ്ച് അറിയിച്ചു. സ്വന്തം നിലയിൽ മെഡിക്കൽ കൗൺസലിംഗ് നടത്താൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്ര സർക്കാരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജി ഇന്നു പരിഗണിക്കുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.