യെദിയൂരപ്പയെയും മക്കളെയും കൈക്കൂലിക്കേസിൽ കുറ്റവിമുക്‌തരാക്കി
യെദിയൂരപ്പയെയും മക്കളെയും കൈക്കൂലിക്കേസിൽ കുറ്റവിമുക്‌തരാക്കി
Wednesday, October 26, 2016 12:23 PM IST
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ യെദിയൂരപ്പയെ കൈക്കൂലിക്കേസിൽ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്‌തനാക്കി. യെദിയൂരപ്പയുടെ രണ്ടു പുത്രൻമാരെയും മകളുടെ ഭർത്താവിനെയും മറ്റ് ഒമ്പതുപേരെയും കുറ്റവിമുക്‌തരാക്കിയിട്ടുണ്ട്. ബെല്ലാരിയിൽ അനധികൃത ഖനനം നടത്താൻ 40 കോടി രൂപ കൈക്കൂലി വാങ്ങിയ കേസിലാണു വിധി.

അഴിമതിനിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കുറ്റം കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിക്കാത്തതിനാൽ പ്രതികളെ കുറ്റവിമുക്‌തരാക്കുന്നതായി പ്രത്യേക കോടതി ജഡ്ജി ആർ.ബി. ധർമഗൗഡർ പറഞ്ഞു.

ബിജെപി സംസ്‌ഥാന അധ്യക്ഷനായി ഏപ്രിലിൽ നേതൃനിരയിൽ തിരിച്ചെത്തിയ 73 കാരനായ യെദിയൂരപ്പയ്ക്കു കോടതിവിധി വലിയ ആശ്വാസമാണു നല്കുന്നത്.


യെദിയൂരപ്പയെ കൂടാതെ മക്കളായ ബി.വൈ. രാഘവേന്ദ്ര, ബി.വൈ. വിജയേന്ദ്ര, മരുമകൻ ആർ.എൻ. സോഹൻ കുമാർ, മുൻമന്ത്രി എസ്.എൻ. കൃഷ്ണയ്യ ഷെട്ടി തുടങ്ങിയവരെയും മറ്റ് ഒമ്പതു പേരെയും കോടതി കുറ്റവിമുക്‌തരാക്കി. 2008 ലെ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി യെദിയൂരപ്പ കർണാടകയിൽ അധികാരമേറ്റെങ്കിലും ബെല്ലാരി ഖനനക്കേസിലെ ലോകായുക്‌ത വിധിയെത്തുടർന്ന് 2011ൽ രാജിവയ്ക്കേണ്ടിവന്നു. കേസിൽ യെദിയൂരപ്പയ്ക്കും കൂട്ടാളികൾക്കും എതിരേ 2012 ലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

ബിജെപിയിൽനിന്നു പുറത്തായ യെദിയൂരപ്പ സ്വന്തം പാർട്ടി രൂപവത്കരിച്ച് 2013ലെ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. പിന്നീട്, ബിജെപിയിൽ തിരിച്ചെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.