ന്യൂഡൽഹി: മലയാള ചലച്ചിത്ര സംവിധായകൻ വിനയന്റെ സിനിമകൾ തടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും കോന്പറ്റീഷൻ കമ്മീഷന്റെ പിഴശിക്ഷ. അമ്മയ്ക്ക് നാല് ലക്ഷം, ഫെഫ്കയ്ക്ക് 85,594 രൂപ, ഫെഫ്ക സംവിധായകരുടെ സംഘടനയ്ക്ക് 3.86 ലക്ഷം, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന് 56,661 രൂപ എന്നിങ്ങനെയാണ് പിഴ വിധിച്ചിരിക്കുന്നത്. ഇതു കൂടാതെ ഭാരവാഹികളായ ഇന്നസെന്റ് 51,478 രൂപ, ഇടവേള ബാബു 19,113 രൂപ, സിബി മലയിൽ 66,356 രൂപ, ബി. ഉണ്ണികൃഷ്ണൻ 32,026 രൂപ, കെ. മോഹനൻ 27,737 രൂപ എന്നിങ്ങനെ പ്രത്യേകമായി പിഴ ഒടുക്കണമെന്നും കോന്പറ്റീഷൻ കമ്മീഷൻ ഉത്തരവിട്ടു.
സംവിധായകൻ വിനയനെ അമ്മയും ഫെഫ്കയും പുറത്താക്കിയതിനു ശേഷം വിനയന്റെ സിനിമകൾ റിലീസ് ചെയ്യുന്നതു തടയണമെന്നു സംഘടനകൾ നിർദേശം നൽകിയതിനെതിരേയാണ് വിനയൻ കമ്മീഷനെ സമീപിച്ചത്. വിനയന്റെ ചിത്രങ്ങൾ തടയാൻ താരങ്ങളുടെയും സംവിധായകരുടെയും സംഘടനകൾ സമ്മർദം ചെലുത്തിയെന്ന് തിയറ്റർ ഉടമകളുടെ സംഘടന നേതാവ് ലിബർട്ടി ബഷീർ കോംപറ്റീഷൻ കമ്മീഷനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കോംപറ്റീഷൻ കമ്മീഷൻ ഡയറക്ടർ ജനറൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സിനിമാ വിപണിയിലെ സ്വതന്ത്രവും നീതിപൂർവകവുമായ മത്സരത്തിനു പ്രതിബന്ധങ്ങൾ സൃഷ്ടിച്ചെന്നു വിലയിരുത്തിയ കമ്മീഷൻ കുറ്റക്കാരായ സംഘടന നേതാക്കൾക്ക് 2011 മുതൽ 2014 വരെ ലഭിച്ച ആദായത്തിന്റെ അഞ്ച് ശതമാനം കണക്കാക്കി പിഴ വിധിക്കുകയായിരുന്നു. 60 ദിവസത്തിനുള്ളിൽ പിഴ കെട്ടിവയ്ക്കണമെന്നും ജസ്റ്റീസ് ജി.പി. മിത്തൽ, സുധീർ മിത്തൽ, എസ്. എൽ. ബങ്കർ, യു.സി. നെഹ്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. 2008ൽ ആണ് താരസംഘടനയായ അമ്മയും ഫെഫ്കയും വിനയനെ പുറത്താക്കുന്നത്. ഇതേത്തുടർന്നാണ് വിനയൻ കോന്പറ്റീഷൻ കമ്മീഷനെ സമീപിച്ചത്. തന്റെ സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കുന്നില്ല. തന്റെ സിനിമയുമായി സഹകരിക്കുന്നതിൽ നിന്നും താരങ്ങൾക്കും സാങ്കേതികവിദഗ്ധർക്കും വിലക്കേർപ്പെടുത്തിയിരുന്നു തുടങ്ങിയ കാര്യങ്ങളും വിനയൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ ത്തുടർന്നാണ് വിനയന്റെ പരാതി ശരിവച്ച് ലിബർട്ടി ബഷീർ സത്യവാങ്മൂലം സമർപ്പിച്ചത്. യക്ഷിയും ഞാനും എന്ന സിനിമ റിലീസ് ചെയ്യാനൊരുങ്ങിയപ്പോഴാണ് സമ്മർദമുണ്ടായതെന്നും തുടർന്ന് രഘുവിന്റെ സ്വന്തം റസിയ, ഡ്രാക്കുള എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയപ്പോഴും ഇതേ തന്ത്രം സ്വീകരിച്ചതായും ലിബർട്ടി ബഷീർ വെളിപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.