ന്യൂഡൽഹി: കെപിസിസിക്കു പുതിയ സ്ഥിരം പ്രസിഡന്റ്, സംഘടനാ തെരഞ്ഞെടുപ്പ് അടക്കമുള്ളവയിൽ തീരുമാനമെടുക്കുന്നതിനായി കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച കേരളനേതാക്കളുടെ പ്രത്യേക യോഗം നാളെ. യോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ എന്നിവരും 14 ഡിസിസി പ്രസിഡന്റുമാരും ഇന്നു രാത്രി ഡൽഹിയിലെത്തും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ, എം.എം. ഹസൻ എന്നിവരുമായി നടത്തിയ ആദ്യവട്ട ചർച്ചകളുടെ തുടർച്ചയാണു നാളത്തെ യോഗം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികും യോഗത്തിൽ പങ്കെടുക്കും. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി ചർച്ച നടത്തിയ ശേഷമാകും കേരള നേതാക്കൾ രാഹുലിനെ കാണുക. കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി പ്രഫ. കെ.വി. തോമസും കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, കോണ്ഗ്രസ് തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ രാഹുലുമായും നേരത്തേ ചർച്ച നടത്തിയിരുന്നു.
ഇതിനിടെ, ഓസ്ട്രേലിയൻ പര്യടനം കഴിഞ്ഞു ഡൽഹിയിൽ മടങ്ങിത്തിയ മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് എംപി ഇന്നലെ ആന്റണി, മുകുൾ വാസ്നിക് എന്നിവരെ കണ്ടു ചർച്ച നടത്തി. പിസിസി പ്രസിഡന്റു സ്ഥാനത്തിനു മോഹമുള്ള മുൻമന്ത്രി കെ. സുധാകരനും ഇന്നലെ മുകുൾ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ, ആന്റണി എന്നിവരെയും സുധാകരൻ ഇന്നു സന്ദർശിക്കും. കെപിസിസി പ്രസിഡന്റുപദവിയിലേക്കു താൻ സ്ഥാനാർഥിയല്ലെന്നും അത്തരമൊരു ആവശ്യം ആരുടെ മുന്നിലും ഉന്നയിച്ചിട്ടില്ലെന്നും കെ.വി.തോമസ് ഹൈക്കമാൻഡിനോട് പറഞ്ഞു. കേരളത്തിലെ എല്ലാ നേതാക്കളെയും സാഹചര്യങ്ങളും വ്യക്തമായി അറിയാവുന്ന രാഹുലും ആന്റണിയും മുകുൾ വാസ്നിക്കും അടക്കമുള്ള കേന്ദ്രനേതൃത്വം എത്രയും വേഗം പൊതുസ്വീകാര്യതയുള്ള തീരുമാനം എടുക്കുകയാണു വേണ്ടത്. ഡിസിസി പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരെ ഡൽഹിക്കു വിളിച്ച സാഹചര്യം പോലും ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞതായാണു സൂചന. ഉമ്മൻ ചാണ്ടിയുമായി തോമസ് ഇന്നു വൈകുന്നേരം കൊച്ചിയിലും ചർച്ച നടത്തും.
കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിനു മുന്പായി സ്ഥിരം പിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകളാണ് ഹൈക്കമാൻഡ് നടത്തുന്നത്. യോജിച്ച നേതാവിനെ കണ്ടെത്തുന്നതിനെക്കുറിച്ചു ഡിസിസി അധ്യക്ഷന്മാരുടെ അഭിപ്രായം ഡൽഹി ചർച്ചകളിൽ രാഹുൽ തേടിയേക്കും. ഭൂരിപക്ഷം നേതാക്കളും നിർദേശിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പദവി വേണ്ടെന്ന നിലപാടിൽ മാറ്റമില്ലെന്നു വ്യക്തമാക്കിയതിനെത്തുടർന്നാണു ചർച്ച.
ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രമുഖ നേതാക്കൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർദേശിച്ച ചില നേതാക്കളുടെ പേരുകളും ബുധനാഴ്ച പരിഗണിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ്, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കെ. സുധാകരൻ, കെ.സി. ജോസഫ് എന്നിവർ മുതൽ യുവതലമുറയിലെ പ്രമുഖർ വരെയുള്ളവരെയാണു കെപിസിസി അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നത്.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.