ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം.
മുത്തലാഖ് നിരോധനം അടക്കമുള്ള വിവാദ ബില്ലുകളും രാഷ്ട്രീയവും ജാതീയവും മതപരവും ഭരണപരവുമായ പ്രശ്നങ്ങളും സമ്മേളനത്തെ ബഹളത്തിലാക്കും.
ജനുവരി അഞ്ചു വരെ നീളുന്ന സമ്മേളനം 14 ദിവസം മാത്രമാക്കി വെട്ടിച്ചുരുക്കിയതും വൈകിപ്പിച്ചതും അടക്കമുള്ള പ്രശ്നങ്ങളും വലിയ വിവാദമാകും. ഒരു സംസ്ഥാനം
പിടിക്കാൻ വേണ്ടി സുപ്രധാനമായ പാർലമെന്റ് സമ്മേളനത്തെ ബലികൊടുത്തതിനെതിരേ പ്രതിപക്ഷം സംയുക്തമായ ആരോപണങ്ങൾ ഉയർത്തും. മൊഴി ചൊല്ലി ഭാര്യയെ ഒഴിവാക്കുന്ന മുസ്ലിംകളുടെ മുത്തലാഖ് നിരോധിക്കുന്ന ബില്ലിനു പുറമെ ദേശീയ പിന്നോക്ക കമ്മീഷന് (നാഷണൽ കമ്മീഷൻ ഫോർ ബാക്ക്വേർഡ് ക്ലാസസ്) ഭരണഘടനാ പദവി നൽകുന്ന വിവാദ ബില്ലും ഈ സമ്മേളനത്തെ ബഹളത്തിലാക്കിയേക്കും.
വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള തെരഞ്ഞെടുപ്പു നിയമഭേദഗതി, മാരിഹ്വാന നിയമവിധേയമാക്കുന്നത്, ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണം, ബംഗ്ലാദേശിൽ നിന്നും മറ്റുമെത്തിയ അഭയാർഥികൾക്ക് പൗരത്വത്തിന് അനുമതി തുടങ്ങിയ ബില്ലുകളും സമ്മേളനത്തിന്റെ പരിഗണനയ്ക്കെത്തും.
സർക്കാരിനെതിരേ യോജിച്ച് പ്രതിരോധവും പ്രതിഷേധവും ഉയർത്താൻ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു.
കോണ്‍ഗ്രസ്, തൃണമൂൽ കോണ്‍ഗ്രസ്, എൻസിപി, എസ്പി, ആർജെഡി, സിപിഎം, സിപിഐ, നാഷണൽ കോണ്‍ഫറൻസ് തുടങ്ങിയ പാർട്ടികളാണ് സംയുക്ത പോരിന് ധാരണയായത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ പാർലമെന്റിലെ ചേംബറിൽ നടന്ന യോഗത്തിൽ താരീഖ് അൻവർ, ഡെറിക് ഒബ്രിയൻ, ഫറൂഖ് അബ്ദുള്ള, നരേഷ് അഗർവാൾ, ഡി. രാജ, ജയ്പ്രകാശ് നാരായണ്‍ യാദവ് തുടങ്ങിയ പ്രമുഖ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.
പതിവു പോലെ സമ്മേളനത്തിന്റെ തലേന്നായ ഇന്നലെ കേന്ദ്രസർക്കാരിനു വേണ്ടി പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാറും ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനും വിളിച്ച സർവകക്ഷി യോഗത്തിലും പ്രത്യേക ധാരണകളുണ്ടായില്ല. കക്ഷിനേതാക്കളുമായി രാജ്യസഭാ- ലോക്സഭാ അധ്യക്ഷന്മാരും പാർലമെന്ററി കാര്യമന്ത്രിയും ഇന്നും ചർച്ച നടത്തും. കഴിഞ്ഞ സമ്മേളനത്തിനു ശേഷം മരിച്ച എംപിമാരുടെ വേർപാടിൽ അനുശോചിച്ച് സഭ ഇന്നു പിരിഞ്ഞേക്കും
തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കുന്നതു വരെ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയക്കളികൾ തുടരുമെന്നതിനാൽ അടുത്ത ദിവസങ്ങളിലും രാഷ്ട്രീയമാകും മുന്നിൽ. ബിജെപി ഗുജറാത്തിൽ അധികാരം നിലനിർത്തുകയും ഹിമാചൽപ്രദേശ് കോണ്‍ഗ്രസിൽനിന്ന് പിടിക്കുകയും ചെയ്താൽ നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും കൂടുതൽ ശക്തരാകും.
രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് ആയ ശേഷവും ബിജെപി പ്രസിഡന്റ് അമിത് ഷാ രാജ്യസഭാംഗമാവുകയും ചെയ്ത ശേഷം നടക്കുന്ന ആദ്യത്തെ പാർലമെന്റ് സമ്മേളനമെന്ന പ്രത്യേകതയും ഉണ്ട്.
മലയാളിയായ കേന്ദ്ര ടൂറിസം മന്ത്രി അൽഫോണ്‍സ് കണ്ണന്താനവും രാജ്യസഭാംഗം ആയതിനു പിന്നാലെ നടക്കുന്ന സമ്മേളനവുമാണിത്. അമിത് ഷായ്ക്കും കണ്ണന്താനത്തിനും പാർലമെന്റ് അംഗമെന്ന നിലയിലുള്ള ആദ്യ ഇന്നിംഗ്സാണ്. സർവശക്തിയും ഉപയോഗിച്ചിട്ടും ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയാതിരുന്ന എഐസിസി രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ കൂടുതൽ ശക്തനായി രാജ്യസഭയിൽ തിരിച്ചെത്തിയതു മാത്രമാകും മോദി- ഷാ കൂട്ടുകെട്ടിന് അൽപമെങ്കിലും തിരിച്ചടിയായത്.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.