ന്യൂഡൽഹി: കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയായ പ്രവർത്തകസമിതി പ്രസിഡന്റ് രാഹുൽഗാന്ധി പിരിച്ചുവിട്ടു. പകരം 34 അംഗ സ്റ്റിയറിംഗ് കമ്മിറ്റി നിലവിൽ വന്നു. എല്ലാ പ്രവർത്തക സമിതി അംഗങ്ങളും സ്റ്റിയറിംഗ് കമ്മിറ്റിയിൽ അംഗങ്ങളാണ്. അതേസമയം, പ്രവർത്തകസമിതിയിലെ ചില സ്ഥിരം ക്ഷണിതാക്കളും എല്ലാ പ്രത്യേക ക്ഷണിതാക്കളും ഒഴിവാക്കപ്പെട്ടു.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്പു നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തെക്കുറിച്ചു തീരുമാനമെടുക്കാൻ ഇന്നു കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരും. പ്ലീനറി സമ്മേളനത്തിനുശേഷം പുതിയ പ്രവർത്തകസമിതി നിലവിൽ വരും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, സോണിയഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, അംബിക സോണി, ജനാർദൻ ദ്വിവേദി, അശോക് ഗെലോട്ട്, സുശീൽകുമാർ ഷിൻഡെ, പി. ചിദംബരം, ഓസ്കാർ ഫെർണാണ്ടസ്, ആനന്ദ് ശർമ, സി.പി. ജോഷി, ദിഗ്വിജയ് സിംഗ്, ബി.കെ. ഹരിപ്രസാദ്, കമൽനാഥ്, മല്ലികാർജുൻ ഖാർഗെ, മോത്തിലാൽ വോറ, ഹെമോ പ്രോവ സൈകിയ, രൺദീപ് സുർജേവാല, പി.എൽ. പുനിയ, ആർ.പി.എൻ. സിംഗ്, ദീപക് ബാബറിയ, ആർ.സി. ഖുന്തിയ, കെ.സി. വേണുഗോപാൽ, അവിനാശ് പാണ്ഡെ എന്നിവർ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുന്നു.
പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാക്കളായിരുന്ന അമരീന്ദർ സിംഗ്, വിലാസ് മുട്ടെംവർ, ആർ.കെ. ധവാൻ, ശിവാജിറാവു ദേശ്മുഖ്, എം.വി. രാജശേഖരൻ, മൊഹ്സിന കിദ്വായി തുടങ്ങിയവരെ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. 25 അംഗ പ്രവർത്തകസമിതിയിൽ 12 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും 11 നോമിനേറ്റഡ് അംഗങ്ങളുമാണുള്ളത്. ഇതുകൂടാതെ കോൺഗ്രസ് അധ്യക്ഷനും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണും അംഗങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.