ന്യൂസിലൻഡിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ രാജി
ന്യൂസിലൻഡിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ രാജി
Monday, December 5, 2016 2:11 PM IST
വെല്ലിംഗ്ടൺ: രാഷ്ര്‌ടീയക്കാരന്റെ കുപ്പായം തനിക്ക് ഇണങ്ങുന്നതല്ലെന്നു പറഞ്ഞ് എട്ടുവർഷമായി പ്രധാനമന്ത്രി പദം വഹിക്കുന്ന ജോൺ കീ രാജി പ്രഖ്യാപിച്ചത് ന്യൂസിലൻഡിനെ ഞെട്ടിച്ചു. താൻ എടുത്ത ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും ഭാവിയിൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്‌തമാക്കി. ഭാര്യ ബ്രോണാ അന്ത്യശാസനം നൽകിയതിനെത്തുടർന്നാണു രാജിയെന്നു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതിനാലാണു രാജിയെന്ന് 55കാരനായ കീ വ്യക്‌തമാക്കി. തന്റെ രാഷ്ര്‌ടീയ ജീവിതത്തിന്റെ പേരിൽ ഭാര്യയ്ക്കും മക്കൾക്കും ഏറെ ത്യാഗങ്ങൾ അനുഷ്ഠിക്കേണ്ടിവന്നുവെന്ന് കീ പറഞ്ഞു.

1984ലാണ് ജോൺ കീയും ബ്രോണായും വിവാഹിതരായത്. രണ്ടു മക്കളുണ്ട്–സ്റ്റെഫിയും മാക്സിയും.നാഷണൽ പാർട്ടി ഈ മാസം 12നു ചേർന്നു പുതിയ പാർട്ടിനേതാവിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കും.


ഡെപ്യൂട്ടി നേതാവും ധനകാര്യമന്ത്രിയുമായ ബിൽ ഇംഗ്ളീഷ് പ്രധാനമന്ത്രിയാവുമെന്നാണു കരുതുന്നത്. ഇംഗ്ളീഷ് മത്സരിച്ചാൽ പിന്തുണയ്ക്കുമെന്നു പ്രധാനമന്ത്രി കീ വ്യക്‌തമാക്കി.

നാഷണൽ പാർട്ടിയെ മൂന്നു തവണ വിജയത്തിലേക്കു നയിച്ച കീ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ്.2002ലാണ് അദ്ദേഹം പാർലമെന്റിലെത്തിയത്.2008ൽ ലേബർ പാർട്ടിയെയും അവരുടെ പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിനെയും തെരഞ്ഞെടുപ്പിലൂടെ പുറത്താക്കി നാഷണൽ പാർട്ടിയെ അധികാരത്തിലെത്തിച്ചു.

എംപി സ്‌ഥാനം തത്കാലം തുടരുമെങ്കിലും 2017ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു കീ പറഞ്ഞു. എപ്പോഴാണ് അവസാനിപ്പിക്കേണ്ടതെന്നു നല്ല നേതാക്കൾക്ക് അറിയാം. ഇതാണ് ആ സമയം– ജോൺ കീ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.