ഓഹരി അവലോകനം / സോണിയ ഭാനു
ദീപാവലിയുടെ ആവേശങ്ങൾ അവസാനിച്ചതിനൊപ്പം ഓഹരിസൂചികയും തളർന്നു. ഉത്സവവേളയിൽ ലാഭമെടുപ്പിനു പ്രദേശിക നിക്ഷേപകരും ഫണ്ടുകളും ഉത്സാഹിച്ചത് വിപണിയെ പ്രതിവാര നഷ്ടത്തിലെത്തിച്ചു. കഴിഞ്ഞ പത്തു വർഷങ്ങളിൽ ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ ഏഴു തവണ വിപണി മികവ് കാണിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്നു തവണയാണ് സൂചിക തളരുന്നത്. വാരത്തിന്റെ തുടക്കത്തിൽ ബോംബെ സെൻസെക്സും നിഫ്റ്റിയും ചരിത്രനേട്ടം കൈവരിച്ചിരുന്നു.
ഹിന്ദു പുതുവർഷമായ സംവത് 2074ൽ പ്രമുഖ സൂചികകൾ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. പിന്നിട്ട സംവത് 2073ൽ ബോംബെ സെൻസെക്സ് 4654 പോയിന്റ്, അതായത് 16.6 ശതമാനം ഉയർന്നു. നിഫ്റ്റി സൂചിക ഈ കാലയളവിൽ 1585 പോയിന്റ്, 18.4 ശതമാനം നേട്ടം സ്വന്തമാക്കി. 2017ൽ ഇന്ത്യൻ മാർക്കറ്റ് മാത്രമല്ല, ആഗോളതലത്തിൽ പ്രമുഖ ഓഹരി സൂചികകൾ എല്ലാംതന്നെ നേട്ടത്തിലാണു നീങ്ങുന്നത്.
ഇന്ത്യൻ വിപണിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ഒരു തകർച്ചയ്ക്കുള്ള സാധ്യത നിലവിലില്ല. അതേസമയം ഉയർന്ന നിലവാരത്തിൽനിന്നുള്ള ലാഭമെടുപ്പ് സൂചികയിൽ തളർച്ച ഉളവാക്കാം. ആഗോള ഓഹരി വിപണികൾ അല്പം ആശങ്കയിലാവും ഇന്ന് ഇടപാടുകൾ തുടങ്ങുക. 1987ൽ ഒക്ടോബർ 19 തിങ്കളാഴ്ച യുഎസ്-യൂറോപ്യൻ-ഏഷ്യൻ വിപണികളിൽ സംഭവിച്ച തകർച്ചയുടെ 30 -ാം വർഷികത്തിലൂടെയാണ് വിപണി കടന്നുപോകുന്നത്.
ഹ്രസ്വകാലയളവിലേക്ക് സെൻസെക്സിന് 31,000 പോയിന്റിലും നിഫ്റ്റിക്ക് 9,700 റേഞ്ചിലും സപ്പോർട്ടുണ്ട്. പോയ വാരം 10,167ൽനിന്ന് 10,251 പോയിന്റ് വരെ ഉയർന്നെങ്കിലും കഴിഞ്ഞ ലക്കം സൂചിപ്പിച്ച 10,254ലെ പ്രതിരോധം മറികടക്കാനാവാതെ നിഫ്റ്റി വാരാന്ത്യം 10,146ലാണ്.
ഈ വാരം നിഫ്റ്റിക്ക് 10,223നു മുകളിൽ ഇടം കണ്ടെത്തുകയാണ് ആദ്യലക്ഷ്യം. ഇതു മറികടന്നാൽ 10,301ലും തുടർന്ന് 10,351ലും പ്രതിരോധം അനുഭവപ്പെടും. അതേസമയം വാരാവസാനത്തിലെ വില്പനസമ്മർദത്തിന്റെ തുടർച്ചയെന്നോണം സൂചിക വീണ്ടും തളർന്നാൽ 10,095ൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം. ഇതു നഷ്ടപ്പെട്ടാൽ 10,000നു മുകളിലുള്ള സപ്പോർട്ട് 10,045 പോയിന്റിലാണ്. ഇതിനു താഴെ താങ്ങ് 9967 പോയിന്റിലാണ്. മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി, വീക്ക്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ ബോട്ടാണ്.
ബോംബെ സെൻസെക്സ് 32,670 വരെ ഉയർന്നു. വാരാന്ത്യം സൂചിക 32,323 പോയിന്റിലാണ്. ഈ വാരം 32,252ലെ ആദ്യ സപ്പോർട്ട് നിലനിർത്തിയാൽ 32,599ലേക്കും അവിടെനിന്ന് 32,808ലേക്കും ഉയരാം. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ സെറ്റിൽമെന്റ് അടുത്തതിന്റെ ചാഞ്ചാട്ടവും ഇന്ത്യൻ മാർക്കറ്റിൽ അനുഭവപ്പെട്ടാൽ 32,905 വരെ മുന്നേറാം. എന്നാൽ, വിപണി ഒരു തിരുത്തലിനു ശ്രമിച്ചാൽ 32,114-31,905ൽ താങ്ങുണ്ട്.
വിദേശഫണ്ടുകൾ ഈ വർഷം ഇതിനകം 32,000 കോടി രൂപ നിക്ഷേപിച്ചു, എന്നാൽ, മുൻ വർഷം ഇതേ കാലയളവിൽ അവരുടെ നിക്ഷേപം 35,500 കോടി രൂപയ്ക്കു മുകളിലായിരുന്നു. അതേസമയം, ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്കു ശക്തമായ പിന്തുണ നല്കി. ഈ വർഷം അവരുടെ മൊത്തം നിക്ഷേപം 94,500 കോടി കവിഞ്ഞു. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ വിപണിയിലേക്കു പ്രവഹിച്ചത് 80,000 കോടി രൂപയാണ്. മുൻ വർഷം ജനുവരി-സെപ്റ്റംബറിലെ മൊത്തം നിക്ഷേപം 32,000 കോടി രൂപ മാത്രമായിരുന്നു. പോയ വാരം വിദേശ ധനകാര്യസ്ഥാപനങ്ങൾ 1766 കോടി രൂപയുടെ വില്പന നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പിന്നിട്ട വാരം 1985.99 കോടി രൂപയുടെ ഓഹരി ശേഖരിച്ചു.
മുൻനിരയിലെ പത്തു കന്പനികളിൽ ആറെണ്ണത്തിന്റെ വിപണിമൂല്യത്തിൽ പോയവാരം 48,372 കോടി രൂപയുടെ വർധന. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യത്തിൽ 23,462 കോടി രൂപയുടെ വർധന.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം കുറഞ്ഞു. ഡോളറുമായുള്ള വിനിമയനിരക്ക് 64.93ൽനിന്ന് 65.02ലേക്കു നീങ്ങി. ഡോളർ സൂചികയ്ക്കു നേരിട്ട തളർച്ച ഏഷ്യൻ ഓഹരി ഇൻഡക്സുകളിൽ ഉണർവുളവാക്കി. ജാപ്പനീസ് നാണയമായ യെന്നിന്റെ മൂല്യം ഇടിഞ്ഞത് ഓഹരിസൂചികയായ നിക്കീയെ ഉയർത്തി. തുടർച്ചയായ 14 ദിവസവും നേട്ടത്തിൽ എത്തിയ ജാപ്പനീസ് മാർക്കറ്റ് അഞ്ചു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണു കാഴ്ചവച്ചത്. 1961നു ശേഷം ഇത്തരം ഒരു ബുൾ തരംഗം ജപ്പാനിൽ ആദ്യമാണ്. കൊറിയ, ഹോങ്കോംഗ്, ചൈന തുടങ്ങിയ വിപണികളെല്ലാം വാരാവസാനം മികവു കാണിച്ചു.
യൂറോപ്യൻ ഇൻഡക്സുകളും തിളങ്ങി. അമേരിക്കയിൽ ഡൗ ജോണ്സ്, നാസ്ഡാക്, എസ് ആൻഡ് പി ഇൻഡക്സുകൾ റിക്കാർഡ് പ്രകടനം കാഴ്ചവച്ചു. യുഎസ് ഫെഡ് റിസർവ് പലിശനിരക്ക് വീണ്ടും ഉയർത്താനുള്ള നീക്കത്തിലാണെങ്കിലും ഇത് പണപ്പെരുത്തിനു വഴിതെളിക്കില്ലെന്ന വിശാസം നിക്ഷേപകരെ ഓഹരിവിപണിയിലേക്ക് അടുപ്പിച്ചു. സെപ്റ്റംബറിനു ശേഷം ഡൗ ജോണ്സ് സൂചിക ഏഴു ശതമാനം വർധിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 51 ഡോളറിനു മുകളിലെത്തിച്ചു. സ്വർണവില ട്രോയ് ഒൗണ്സിന് 1280 ഡോളർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.