വിപണി വിശേഷം / കെ.ബി. ഉദയഭാനു
സുഗന്ധരാജാവ് കുരുമുള കും സുഗന്ധറാണി ഏലവും വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ചരിത്രം തിരുത്തി വെളിച്ചെണ്ണയും കൊപ്രയും. ടോക്കോമിൽ റബർ പ്രതീക്ഷയിൽ. ആഭരണകേന്ദ്രങ്ങളിൽ സ്വർണവില്പന ഉയർന്നു.
കുരുമുളക്
സുഗന്ധവ്യഞ്ജന വിപണിയിൽ കുരുമുളക് വീണ്ടും ശ്രദ്ധിക്കപ്പെട്ടു. വിലകുറഞ്ഞ വിദേശ കുരുമുളകിന്റെ ലഭ്യത ചുരുങ്ങുമെന്നു വ്യക്തമായതോടെ ഉത്തരേന്ത്യയിൽനിന്ന് കൂടുതൽ ആവശ്യക്കാരെത്തി. ആഭ്യന്തര കുരുമുളകുവില ചുരുങ്ങിയ ദിവസങ്ങൾക്കിടെ ക്വിന്റലിന് 3,800 രൂപ ഉയർന്നിട്ടും കർഷകർ വില്പനയ്ക്കു കാര്യമായി ഉത്സാഹിച്ചില്ല. അതേസമയം, സ്റ്റോക്കുള്ള വിയറ്റ്നാം മുളക് ഇറക്കുമതി ലോബി ഉയർന്ന വിലയ്ക്ക് നിത്യേന വിറ്റഴിക്കുകയാണ്.
രണ്ടാഴ്ച മുന്പ് ഇറക്കുമതിക്കാർ കിലോ 340 രൂപയ്ക്ക് വാഗ്ദാനം ചെയ്ത മുളക് ഇപ്പോൾ 430 രൂപയ്ക്കാണ് അവർ കൈമാറുന്നത്. ഇറക്കുമതി നടത്തിയ ചരക്കിൽ വലിയൊരു ഭാഗം ഇനിയും വിറ്റഴിക്കാനുണ്ട്. വരുംദിനങ്ങളിലും അവർ വില്പനക്കാരായി രംഗത്തു തുടരുമെന്നു വേണം അനുമാനിക്കാൻ.
പുതുവർഷത്തിൽ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ വിളവെടുപ്പിനു തുടക്കംകുറിക്കും. പുതിയ ചരക്ക് മലയിറങ്ങും മുന്പായി വിദേശമുളക് വിറ്റഴിക്കാൻ ഇറക്കുമതിക്കാരും ശ്രമം നടത്താം. അന്താരാഷ്ട്ര വിപണിയിൽ മലബാർ മുളകുവില പഴയ പ്രതാപം വീണ്ടെടുക്കുകയാണ്. കയറ്റുമതിക്കാർ യൂറോപ്യൻ ഷിപ്മെന്റിന് ടണ്ണിന് 7,500 ഡോളറിനും ന്യൂയോർക്ക് കയറ്റുമതിക്ക് 7,750 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ക്രിസ്മസ് - ന്യൂ ഇയർ ആവശ്യങ്ങൾക്കുള്ള സംഭരണം പൂർത്തിയാക്കിയ വാങ്ങലുകാർ രംഗം വിട്ടു. ജനുവരി രണ്ടാം പകുതിയിൽ ഇറക്കുമതിക്കാർ രാജ്യാന്തര വിപണിയിൽ തിരിച്ചെത്തും. കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളക് 39,200ൽനിന്ന് 40,700 രൂപയായി. ഗാർബിൾഡ് കുരുമുളക് വില 43,700 രൂപ.
ഏലം
ഏലം കർഷകർക്ക് ആവേശം പകർന്ന് വാരാന്ത്യം ഉത്പന്നവില കുതിച്ചു കയറി. ഒട്ടുമിക്ക തോട്ടങ്ങളിലും ഉത്പാദനം ഉയർന്ന തലത്തിലാണ്. ഉത്സവദിനങ്ങളിലെ വില്പന മുന്നിൽ കണ്ട് വ്യാപാരികൾ വൻതോതിൽ ഏലക്ക ശേഖരിച്ചു. ലേലകേന്ദ്രങ്ങളിൽ പല അവസരത്തിലും ഒരു ലക്ഷം കിലോയിലധികം ഏലക്ക ലേലത്തിനിറങ്ങി. വാരാരംഭത്തിൽ കിലോ 1,020 രൂപ മാത്രം ഉറപ്പുവരുത്താനായ മികച്ചയിനങ്ങൾ ശനിയാഴ്ച വണ്ടന്മേട്ടിൽ നടന്ന ലേലത്തിൽ 1,502 രൂപയായി ഉയർന്നു. രണ്ടു മാസത്തിനിടെ ഏലത്തിനു ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണിത്.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ഓരോ ദിവസവും പുതിയ ഉയരങ്ങൾ സ്വന്തമാക്കുന്നു. പച്ചത്തേങ്ങയ്ക്കു വിദേശ ഡിമാൻഡ് ഉയർന്നതും ദക്ഷിണേന്ത്യയിൽ കൊപ്രക്ഷാമം രൂക്ഷമായതും വിലക്കയറ്റം ശക്തമാക്കി. കൊച്ചിയിൽ എണ്ണവില ക്വിന്റലിന് 600 രൂപ ഉയർന്ന് 19,500 വരെ കയറി റിക്കാർഡിട്ടു. കൊപ്ര വാരാന്ത്യം 13,070-15,000 രൂപയിലാണ്. മില്ലുകാരുടെ പ്രതീക്ഷയ്ക്കൊത്ത് എണ്ണയ്ക്കു പ്രദേശിക ആവശ്യം ഉയർന്നില്ലെങ്കിലും ക്രിസ്മസ് ഡിമാൻഡ് വെളിച്ചെണ്ണ നേട്ടമാക്കുമെന്ന നിഗമനത്തിലാണ് മില്ലുകാർ.
റബർ
അന്താരാഷ്ട്ര റബർ വിപണിക്ക് പുതുജീവൻ പകരാൻ ഉത്പാദകരാജ്യങ്ങൾ നടത്തിയ നീക്കങ്ങൾ വിജയം കണ്ടുതുടങ്ങി. കർഷകരിൽനിന്ന് പ്രതിവർഷം 80,000 ടണ് റബർ സംഭരിക്കുമെന്ന തായ്ലൻഡിന്റെ പ്രഖ്യാപനം ഗുണം കണ്ടുതുടങ്ങി. കയറ്റുമതിക്ക് നിയന്ത്രണങ്ങൾ വരുത്താൻ തായ്ലൻഡിനൊപ്പം ഇന്തോനേഷ്യയും മലേഷ്യയും സംയുക്തനീക്കം ആരംഭിച്ചതും രാജ്യാന്തര റബർവില ഉയർത്തി. ടോക്കോമിൽ റബർ കിലോ 200 യെന്നിന് മുകളിലെത്തിയത് നിക്ഷേപകരെ ആകർഷിച്ചു.
ഇന്ത്യൻ ടയർ നിർമാതാക്കൾ ആഭ്യന്തര മാർക്കറ്റിൽനിന്ന് വില ഉയർത്തി ഷീറ്റ് സംഭരിച്ചു. ആർഎസ്എസ് നാലാം ഗ്രേഡ് 12,900ൽനിന്ന് 13,200 രൂപയായി. ഉത്തരേന്ത്യൻ വ്യവസായികൾ അഞ്ചാം ഗ്രേഡ് റബർ വില 300 രൂപ ഉയർത്തി 13,000നു സംഭരിച്ചു. ലാറ്റക്സ് വില 500 രൂപ വർധിച്ച് 8,700 രൂപയിലെത്തി. ക്രിസ്മസ് ആവശ്യങ്ങൾ മുൻനിർത്തി ചെറുകിട കർഷകർ റബർ വില്പനയ്ക്കിറക്കി.
ജാതി
ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ വ്യതിയാനമില്ല. ഒൗഷധവ്യവസായികളും കറിമസാല നിർമാതാക്കളും ഉത്പന്നം വാങ്ങി. മധ്യകേരളത്തിലെ ചെറുകിട വിപണികളിൽ പോയ വാരം കാര്യമായി ചരക്ക് വില്പനയ്ക്കെത്തി. ജാതിക്ക തൊണ്ടൻ കിലോ 170-180, തൊണ്ടില്ലാത്തത് 310-330, ജാതിപത്രി 450-550 രൂപ.
സ്വർണം
അന്താരാഷ്ട്ര സ്വർണവിപണിയിലെ തളർച്ച തുടരുന്നു. കേരളത്തിൽ പവന്റെ നിരക്ക് 21,400ൽനിന്ന് 20,800 വരെ ഇടിഞ്ഞ ശേഷം ശനിയാഴ്ച 21,040 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2,630 രൂപ. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1,255 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.