ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ ഏഴാം വാരത്തിലും മികവിൽ. 2012 ഫെബ്രുവരിക്ക് ശേഷം സെൻസെക്സിലും നിഫ്റ്റിയിലും ഇത്തരം ഒരു കുതിപ്പ് ആദ്യം. ബോംബെ സൂചിക 919 പോയിന്റും നിഫ്റ്റി 214 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. ബുൾ തരംഗം കണ്ട് വിദേശ ധനകാര്യസ്ഥാപനങ്ങൾ ഹെവിവെയിറ്റ് ഓഹരികളിൽ നിക്ഷേപത്തിനു മത്സരിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും രംഗത്തുണ്ട്. പ്രമുഖ ഇൻഡക്സുകൾ രണ്ട് ശതമാനം കഴിഞ്ഞ വാരം ഉയർന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനത്തിന് പിന്നിട്ട വാരം അവസരമൊരുക്കിയത് ബാങ്കിംഗ്, ടെക്നോളജി വിഭാഗങ്ങളിൽ നിറഞ്ഞുനിന്ന നിക്ഷേപ താത്പര്യമാണ്.
കോർപറേറ്റ് മേഖലയിൽനിന്നുള്ള തിളക്കമാർന്ന ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളും ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്-ജി എസ് റ്റി-കൗണ്‍സിൽ 29 ചരക്കുകളുടെയും 54 വിഭാഗങ്ങളിൽ സേവനങ്ങളും നികുതി ഇളവ് പ്രഖ്യാപിച്ചത് വിപണിക്ക് അനുകൂലമായി. വിദേശഫണ്ടുകൾ 4234.46 കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞവാരം വാങ്ങി. കോർപ്പറേറ്റ് രംഗത്തെ ഉണർവും മുൻ നിർത്തി വിദേശ ഫണ്ടുകൾ ജനുവരിയിൽ 8700 കോടി രൂപ ഇതു വരെ നിക്ഷേപിച്ചു. സൂചികയുടെ കുതിപ്പുകണ്ട് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഏകദേശം 698.65 കോടി രൂപയുടെ ഓഹരികൾ വിറ്റു.
സെൻസെക്സ് 34,687ൽനിന്നുള്ള മുന്നേറ്റത്തിൽ മുൻ റിക്കാർഡ് തകർത്ത് 35,542 വരെ കുതിച്ചു. വാരാന്ത്യം സെൻസെക്സ് 35,511 പോയിന്റിലാണ്. ഈ വാരം സൂചികയുടെ ആദ്യ പ്രതിരോധം 35,806 ലാണ്. ഡെറിവേറ്റീവ് മാർക്കറ്റ് ഈ വർഷത്തെ ആദ്യസെറ്റിമെന്റിന് ഒരുങ്ങുകയാണ്. അതുകൊണ്ടുതന്നെ വൻ ചാഞ്ചാട്ടത്തിന് ഇടയുണ്ട്. ആദ്യ പ്രതിരോധം മറികടന്നാൽ സെൻസെക്സ് 36,101 നെ ലക്ഷ്യമാക്കും. ഈ തടസം ഭേദിക്കാനായാൽ ബജറ്റ് വേളയിൽ സൂചിക 36,661 റേഞ്ചിലേക്കുതിരിയും. തിരിച്ചടിക്ക് വിപണി സാക്ഷ്യം വഹിച്ചാൽ 34,951-34,391 ൽ സപ്പോർട്ടുണ്ട്. സെൻസെക്സ് അതിന്റെ 21, 50 ഡിഎംഎയെക്കാൾ മുകളിലാണിപ്പോൾ. സൂചികയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ പാരാബോളിക് എസ്എആർ, എംഎസിഡി, ടിഎസ് ഐ എന്നിവ ബുള്ളിഷ് ട്രന്റ് നിലനിർത്തി. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ ബോട്ട് മേഖലയിൽ തുടരുകയാണ്.
നിഫ്റ്റി സൂചിക 10,660ൽനിന്ന് 10,906 വരെ കയറി. മുൻവാരം സൂചിപ്പിച്ച പ്രതിരോധങ്ങൾ തകർത്ത് എൻഎസ്ഇ വാരാന്ത്യം 10,895ലാണ്. വ്യാഴാഴ്ചഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസിൽ സെറ്റിൽമെന്റ് വേളയിൽ സൂചിക 10,734 ലെ സപ്പോർട്ട് നിലനിർത്തിയാൽ 10,980-11,066 ലേക്കും തുടർന്ന് ഫെബ്രുവരിൽ 11,226 പോയിന്റിലേക്കും ഉയരാനാവും. അതേസമയം ആദ്യതാങ്ങ് നഷ്ടപ്പെട്ടാൽ സൂചിക 10,574-10,488 റേഞ്ചിലേക്ക് സാങ്കേതിക പരീക്ഷണം നടത്താം.
മുൻ നിരയിലെ പത്ത് കന്പനികളിൽ ആറിന്റെയും വിപണി മുല്യം ഉയർന്ന് 1,07,370.4 കോടി രൂപയിലെത്തി. ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്ഡി എഫ് സി ബാങ്ക്, ഇൻഫോസീസ്, ഐടിസി, എസ്ബി ഐ എന്നിവയുടെ വിപണി മൂല്യം വർധിച്ചു. അതേസമയം ആർഐഎൽ, ഒഎൻജിസി, മാരുതി സുസുകി എന്നിവയ്ക്കു തിരിച്ചടി.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യത്തിൽ 22 പൈസയുടെ ഇടിവു നേരിട്ടു. 63.63 ൽ ഇടപാടുകൾക്ക് തുടക്കംകുറിച്ച രൂപ വാരാവസാനം ഡോളറിനുമുന്നിൽ 63.85 ലാണ്.ഏഷ്യൻ ഓഹരി ഇൻഡെക്സുകളെല്ലാം തിളങ്ങി. യുറോപ്യൻ ഓഹരിവിപണികളും കുതിച്ചു. അമേരിക്കയിൽ നാസ്ഡാക്, എസ് ആന്റ പി ഇൻഡക്സുകൾ സർവകാല റിക്കാർഡിലാണ്. ഡൗ ജോണ്‍സ് സൂചികയും മികവ് കാണിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.