ന്യൂഡൽഹി: ആസിയാനും ചൈനയും ഉൾപ്പെട്ട ആർസിഇപി (റീജണൽ കോംപ്രഹെൻസീസ് ഇക്കണോമിക് പാർട്ണർഷിപ്) വ്യാപാരസഖ്യത്തിൽ ചേരുന്ന കാര്യത്തിൽ ഇന്ത്യാ ഗവൺമെന്റിനു പുനരാലോചന. വിഷയം പഠിക്കാൻ മന്ത്രിമാരുടെ സമിതിയെ ചുമതലപ്പെടുത്തും.
നവംബറിനകം ഇന്ത്യയുടെ തീരുമാനം ഉണ്ടാകണമെന്ന സമ്മർദം മുറുക്കിവരുന്ന പശ്ചാത്തലത്തിലാണ് ഇത്. മിക്ക മന്ത്രാലയങ്ങളും പുതിയ സ്വതന്ത്ര വ്യാപാരസഖ്യത്തിൽ ചേരുന്നതിന് അനുകൂലമല്ല.
ഇതേപ്പറ്റി ചർച്ച നടത്താൻ കാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹ വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തരയോഗം ഇന്നു വിളിച്ചിട്ടുണ്ട്. അതിനു ശേഷമാകും മന്ത്രിതല സമിതിയെ നിയമിച്ച് ഉത്തരവിറങ്ങുക.
ആസിയാനുമായി ഇന്ത്യക്കു സ്വതന്ത്ര വ്യാപാര ഉടന്പടി ഉണ്ട്. ഇനി ചൈന ഉൾപ്പെട്ട ആർസിഇപിയിൽ ഇന്ത്യ പങ്കാളിയായാൽ ചൈനയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യൻ വ്യവസായങ്ങളെ തകർക്കുമെന്നു പരക്കെ ആശങ്കയുണ്ട്. കർഷകരും ഇറക്കുമതിഭീതിയിലാണ്.
സിംഗപ്പൂരിൽ നവംബറിൽ നടക്കുന്ന ആർസിഇപി മന്ത്രിതല ചർച്ചയിൽ ഉടന്പടി ഒപ്പിടണമെന്നാണ് മറ്റു രാജ്യങ്ങൾ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷം മനിലയിൽ നടന്ന മന്ത്രിതല ചർച്ചകളിലും പിന്നീട് പലവട്ടം നടന്ന ഉദ്യോഗസ്ഥതല ചർച്ചകളിലും ധാരണ ആയിട്ടില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഉത്പന്നവ്യാപാരത്തിനു ചുങ്കം കുറയ്ക്കുന്പോൾ സേവനമേഖലയിൽ വിലക്കുകൾ മാറിക്കിട്ടണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇന്ത്യയിൽനിന്നുള്ള പ്രഫഷണലുകൾക്കു മറ്റു രാജ്യങ്ങളിൽ പ്രാക്ടീസ് അനുവദിക്കണം എന്ന ആവശ്യത്തിന് ഇതുവരെയും ഉറപ്പു ലഭിച്ചിട്ടില്ല. കരാറിൽ പ്രഫഷണലുകളുടെയും സേവനമേഖലയുടെയും കാര്യം പെടുത്തണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. ഇതിനോടും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല.
സേവനമേഖല തുറന്നുകിട്ടുന്നില്ലെങ്കിൽ ആർസിഇപി ഇന്ത്യക്കു നഷ്ടക്കച്ചവടമാകും എന്നു പല മന്ത്രാലയങ്ങളും ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾത്തന്നെ ചൈനയിൽനിന്നുള്ള ഇറക്കുമതി പല വ്യവസായങ്ങൾക്കും ഭീഷണിയാണ്. ഇന്ത്യയുടെ വിദേശവ്യാപാര കമ്മിയിൽ 75 ശതമാനവും ചൈനയോടുള്ളതാണ്. 2016-17ൽ ചൈനയിൽനിന്ന് 6128 കോടി ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ 1017 കോടി രൂപയുടെ കയറ്റുമതിയേ അങ്ങോട്ടു നടന്നുള്ളൂ. വ്യാപാരകമ്മി 5111 കോടി ഡോളർ. 2017-18ൽ 1334 കോടി ഡോളറിന്റെ കയറ്റുമതി നടന്നപ്പോൾ ഇറക്കുമതി 7627 കോടി ഡോളറിന്റേത്. കമ്മി 6293 കോടി ഡോളർ. ഈ സാഹചര്യത്തിൽ കുറഞ്ഞനിരക്കിലോ ചുങ്കമില്ലാതെയോ ചൈനീസ് സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ വഴിയൊരുക്കുന്നതു നഷ്ടക്കച്ചവടം ആകുമെന്നു ചൂണ്ടിക്കാട്ടുന്നു.
ആർസിഇപി
ചർച്ചകളുടെ തുടക്കം: 2012
പങ്കെടുക്കുന്ന രാജ്യങ്ങൾ: 16 (ആസിയാനിലെ പത്തും വേറെ ആറും)
ആസിയാൻ രാജ്യങ്ങൾ: ഇന്തോനേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ്, മ്യാൻമർ, കംബോഡിയ, ലാവോസ്, ബ്രൂണെയ്.
മറ്റുള്ളവ: ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ്.
അടുത്തവട്ടം ചർച്ച: നവംബർ (സിംഗപ്പൂരിൽ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.