ബബിതയ്ക്കു റിക്കാർഡ് ഡബിൾ
ബബിതയ്ക്കു റിക്കാർഡ് ഡബിൾ
Monday, December 5, 2016 2:22 PM IST
തേഞ്ഞിപ്പലം: പാലക്കാട് കല്ലടി സ്കൂളിന്റെ സി. ബബിതയാണ് ഇന്നലെ താരമായത്. ആദ്യ ദിനം സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ദേശീയ റിക്കാർഡിനേക്കാൾ മെച്ചപ്പെട്ട സമയത്തിൽ സ്വർണം നേടിയ ബബിത ഇന്നലെ ആ പ്രകടനം ആവർത്തിച്ചു. 1500മീറ്ററിലും റിക്കാർഡ് പ്രകടനത്തോടെ പൊന്നണിഞ്ഞാണ് ബബിത ഡബിൾ സ്വന്തമാക്കിയത്. 4 മിനിറ്റ് 26.58 സെക്കൻഡിൽ ബബിത ഇന്നലെ 1500 മീറ്റർ പിന്നിട്ടപ്പോൾ തകർന്നത് 2013ൽ മുണ്ടൂർ സ്കൂളിന്റെ പി. യു ചിത്ര സ്‌ഥാപിച്ച 4 മിനിറ്റ് 26.76 സെക്കൻഡിന്റെ റിക്കാർഡാണ്.

പിടി ഉഷയുടെ പ്രിയ ശിഷ്യ കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസ്എസിലെ അബിതാ മേരി മാനുവലിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ബബിത സ്വർണത്തിലേക്ക് ഓടിക്കയറിയത്. ആദ്യ ലാപ്പുമുതൽ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാനലാപ്പിലെ അവസാന 200 മീറ്ററിൽ നടത്തിയ കുതിപ്പിൽ അബിതയെ പിന്തള്ളി ബബിത റിക്കാർഡ് സ്വർണം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ബബിതയേക്കാൾ രണ്ടു സെക്കന്റോളം പിറകിലായി നാലു മിനിറ്റ് 28.74 സെക്കൻഡ് സമയത്തിലാണ് അബിത ഫിനിഷ് ചെയ്തത്. 3000 സീനിയർ വിഭാഗത്തിൽ ദേശീയ റിക്കാർഡിനേക്കാൾ മികച്ച പ്രകടനം നടത്തി സ്വർണം നേടിയ മാർബേസിലിലെ അനുമോൾ തമ്പിക്ക് നാലു മിനിറ്റ് 39.37 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ.


സ്കൂൾ കായികോത്സവങ്ങളിൽ നിന്ന് ബബിത നേടുന്ന എട്ടാം സ്വർണമാണിത്. സബ് ജൂണിയർ തലത്തിൽ 400, 600 മീറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ബബിതയെ ദീർഘദൂര ഓട്ടങ്ങളിലേക്കു നയിച്ചത് പരിശീലകൻ രാമചന്ദ്രനാണ്. 2011 മുതലാണ് ബബിത മെഡൽകൊയ്ത്ത് ആരംഭിക്കുന്നത്. മലേഷ്യയിൽ നടന്ന ഏഷ്യൻ സ്കൂൾ മീറ്റിലും ബ്രസീലിൽ നടന്ന ലോക സ്കൂൾ മീറ്റിലും 800 മീറ്ററിൽ വെങ്കലം നേടാനും ബബിതയ്ക്കായി. കൊളംബിയയിൽ നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്ന മോഹവും ബബിത സാക്ഷാത്കരിച്ചു. ഇനി 800 മീറ്ററാണ് ബബിത മത്സരിക്കാനിറങ്ങുന്നത്. 800 മീറ്ററിൽ മികച്ച പ്രകടനം പുറത്തെടുത്ത് സ്വർണമണിയണമെന്നാണ് ആഗ്രഹമെന്നും ബബിത പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.