പനാജി: ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഫുട്ബോള്‍ അണ്ടര്‍ 17 ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് വന്‍ ആഘോഷമാക്കാനുള്ള ഗവണ്മെന്റ് തീരുമാനത്തിന് ഫിഫയുടെ പരിഹാസം. ആഘോഷങ്ങള്‍ക്കല്ല, വളര്‍ച്ചയുടെ പാതയിലുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യമത്സരത്തിനാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതെന്നാണ് ഫിഫയുടെ ഭാഷ്യം.
ഒക്ടോബര്‍ ആറിനാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. തലേന്നാണ്് ഉദ്ഘാടന ചടങ്ങിന് പദ്ധതിയിട്ടിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിറ്റേദിവസം മത്സരം നടക്കേണ്ടതിനാല്‍ ചടങ്ങുകള്‍ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ ഗവണ്മെന്റ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അണ്ടര്‍ 17 ലോകകപ്പിന് ഉദ്ഘാടനച്ചടങ്ങ് നടത്തുന്ന പതിവില്ലെന്നാണ് ഫിഫയുടെ നിലപാട്. ഇത്തരം മത്സരങ്ങളില്‍ ഫുട്ബോളും കളിക്കാരും തന്നെയാണ് ശ്രദ്ധിക്കപ്പെടേണ്ടത്. മറ്റ് ആഘോഷങ്ങള്‍ ടൂര്‍ണമെന്റിന്റെ മാറ്റു കുറയാന്‍ കാരണമായേക്കാമെന്നും ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി അഭിപ്രായപ്പെട്ടു.
ഒക്ടോബര്‍ ആറിന് ഫിഫ ലോകകപ്പ് വേദിയില്‍ ആദ്യമായി ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങും. കോടികള്‍ ചെലവഴിക്കുന്ന ഉദ്ഘാടനം ഒരു ദിവസത്തിനപ്പുറം ജനങ്ങളുടെ മനസില്‍ നില്‍ക്കില്ല. പക്ഷേ ഇന്ത്യയുടെ ആദ്യ മത്സരം മികച്ചതെങ്കില്‍ അത് എന്നും ആരാധകഹൃദയങ്ങളിലുണ്ടാകും- സെപ്പി കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് തുടങ്ങാന്‍ അമ്പതു ദിവസം തികച്ചില്ലാത്തപ്പോഴും ഫിഫയും ഗവണ്മെന്റും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താത്ത സാഹചര്യത്തില്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഇരുട്ടില്‍ തപ്പുകയാണ്. തീരുമാനം സര്‍ക്കാരിന്റേതാണെന്നും എന്തു വേണമെന്നു രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. ഉദ്ഘാടനത്തിനായി പത്തു കോടിയാണ് ഗവണ്മെന്റ് നീക്കിവച്ചിരിക്കുന്നത്.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പത്തു മിനിറ്റ് സംസാരിക്കും. ആറു സ്ഥലങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യയുടെ മത്സരം ഡല്‍ഹിയില്‍ നടക്കും. അമേരിക്ക, കൊളംബിയ, ഘാന എന്നീ രാജ്യങ്ങളുള്‍പ്പെട്ട പട്ടികയിലാണ് ഇന്ത്യയുള്ളത്.
ഒഫീഷ്യലുകളായി, ഏഴു വനിതാ റഫറിമാര്‍
അന്താരാഷ്ട്ര ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായി കളി നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍. ഒക്ടോബര്‍ ആറു മുതല്‍ ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടര്‍ 17 ലോകകപ്പിലാണ് ഏഴ് വനിതാ റഫറിമാരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സപ്പോര്‍ട്ട് റഫറിമാരായാണ് ഇവരെ നിയമിച്ചിട്ടുള്ളത്. പുരുഷ ടൂര്‍ണമെന്റില്‍ വനിതകളെ റഫറിമാരായി ഫിഫ തെരഞ്ഞെടുക്കുന്നത് ആദ്യമാണ്.
ആറു കോണ്‍ഫെഡറേഷനുകളെ പ്രതിനിധീകരിച്ച് 21 മാച്ച് ഒഫീഷ്യല്സിനെയാണ് ഫിഫ തെരഞ്ഞെടുത്തിരിക്കുന്നത്. ഫിഫയുടെ ടൂര്‍ണമെന്റുകളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഏറ്റവും മികച്ച ഒഫീഷ്യലുകളെ നിയമിക്കാന്‍ ഫിഫ ശ്രമിക്കാറുണ്ടെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രസ്താവിച്ചു. ഈ ലോകകപ്പിലൂടെ കഴിവു തെളിയിക്കപ്പെടുന്ന ഒഫീഷ്യലുകള്‍ക്ക് 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് വഴിതെളിയാനും സാധ്യതയേറെയാണ്.
പുരുഷന്മാര് മാത്രം ഒഫീഷ്യലുകളായിരുന്ന ഫിഫ മത്സരങ്ങളില്‍ വനിതകളെ പരിശീലനത്തിനായി ഉള്‍പ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം മുതലാണ്. ഇപ്പോള്‍ പുരുഷ സഹപ്രവര്‍ത്തകരോട് ഒരു മാത്സര്യബുദ്ധി പ്രകടമാക്കുന്ന രീതിയിലേക്ക് അവര്‍ അനുഭവസമ്പത്ത് നേടിയതായി ഫിഫയുടെ റഫറിയിംഗ് തലവന്‍ മാസിമോ ബുസാക്ക പറഞ്ഞു. ഇതിനോടകം തന്നെ നിരവധി സെമിനാറുകളും തിയറി ക്ലാസുകളും പ്രായോഗിക സെഷനുകളും ഇവര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ഓക് രി ഹ്യാംഗ് (കൊറിയ), ഗ്ലാഡിസ് ലെംഗ്വെ (സാംബിയ), കരോള്‍ ആന്‍ ചെനാര്‍ഡ് (കാനഡ), ക്ലൗഡിയ അംപിയെരെസ് (ഉറുഗ്വേ), അന്നാ മാരി ( ന്യൂസിലന്‍ഡ്), കാതറിന മന്സുള് (യുക്രെയിന്), എസ്തേര്‍ സ്റ്റാബ്ലി (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരാണ് വനിതാ റഫറിമാര്‍.
ഗോവ, ഗോഹട്ടി, കൊച്ചി, കോല്‍ക്കത്ത, നവി മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഒക്ടോബര്‍ 6 മുതല്‍ 28 വരെ അണ്ടര്‍ 17 ലോകകപ്പ് നടക്കുന്നത്. ഫൈനല്‍ കോല്‍ക്കത്തയിലെ സോൾട്ട് ലേക് സ്റ്റേഡിയത്തിലാണ്.
ഫിഫ മിഷന് ഇലവന് മില്യണ്‍ പ്രോഗ്രാം ഇന്ന് കിഴക്കമ്പലത്ത്
കൊച്ചി: ഇന്ത്യയില്‍ നടാടെ അരങ്ങേറുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൊച്ചിയിലെ ആദ്യത്തെ മിഷന് ഇലവന് മില്യണ്‍ പ്രോഗ്രാം ഇന്നു കിഴക്കമ്പലം സെന്റ് ജോസഫ്സ് എച്ച്എസ്എസില്‍ നടക്കും. രാവിലെ 9.45 മുതല്‍ ഒരു മണിക്കൂറാണ് പരിപാടി. 1200 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ ഇന്ത്യയുടെ ഭൂപടം ഒരുക്കും. കുട്ടി ഫുട്ബോളര്‍മാരുടെ സ്ക്കില്‍ പെര്‍ഫോമന്‍സ്, വിശിഷ്ട അതിഥികള്‍ക്കായി പെനാല്‍ട്ടി ഷൂട്ടൗട്ട് തുടങ്ങിയവയും ഉണ്ടാകും. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജേക്കബ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.വി. മേരി, ഫുട്ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍, കിഴക്കമ്പലം ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജിബി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.