മൊഹാലി: ധര്‍മശാലയിലെ നാണക്കേടിന്റെ കലിപ്പടക്കി രോഹിത് ശര്‍മയും കൂട്ടരും. ചരിത്രം രചിച്ച ഇന്നിംഗ്സുമായി നായകന് രോഹിത് ശര്‍മ നെഞ്ചുവിരിച്ചുനിന്ന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 141 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മൊഹാലിയുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടിയ ബാറ്റിംഗ് വെടിക്കെട്ടുമായി രോഹിത് ശര്‍മ തന്റെ കരിയറിലെ മൂന്നാമത്തെ ഏകദിന ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 208 റണ്‍സോടെ പുറത്താകാതെനിന്ന രോഹിതിന്റെ മികവില്‍ 50 ഓവറില്‍ നാലു വിക്കറ്റിന് 392 റണ്‍സ് അടിച്ചുകൂട്ടി. 153 പന്തില്‍ 13 ഫോറും 12 സിക്സും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യര്‍ (88), ശിഖര്‍ ധവാന് (68) എന്നിവര്‍ മികച്ച പിന്തുണ നല്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് അമ്പതോവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എയ്ഞ്ചലോ മാത്യൂസ് 111 റണ്‍സ് നേടി പുറത്താകാതെ നിന്നു. വിജയത്തോടെ ഏകദിന പരമ്പര 1-1 സമനിലയിലായി. കരിയറിലെ 16-ാമത്തെ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്ന താരവുമായി. ഏകദിന ചരിത്രത്തില്‍ ആകെ ഏഴു ഡബിള്‍ സെഞ്ചുറി മാത്രമാണ് പിറന്നത്. അതില്‍ മൂന്നും രോഹിതിന്റെ പേരിലാണ് എന്ന അവിസ്മരണീയതയുമുണ്ട്. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച വിശാഖപട്ടണത്തു നടക്കും.
മികച്ച തുടക്കം, ശ്രേയസോടെ ഇന്ത്യ
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാന്-രോഹിത് ശര്‍മ സഖ്യം മികച്ച തുടക്കം നല്കി. ഇരുവരും ചേര്‍ന്ന് 115 റണ്‍സ് നേടി. ധവാന് പുറത്തായ ശേഷം എത്തിയ ശ്രേയസ് അയ്യരും ക്യാപ്റ്റന്‍ മികച്ച പിന്തുണ നല്കി. രണ്ടാം വിക്കറ്റില്‍ രോഹിത്-ശ്രേയസ് സഖ്യം അടിച്ചുകൂട്ടിയത് 213 റണ്‍സ് 70 പന്തില്‍ ഒന്‍പത് ഫോറും രണ്ടു സിക്സും പറത്തിയാണ് ശ്രേയസ് 88 റണ്‍സ് നേടിയത്. തുടക്കത്തില്‍ സാവധാനം മുന്നേറിയ രോഹിതിന് ആത്മവിശ്വാസം പകരുന്ന ഇന്നിംഗ്സായിരുന്നു പാതി മലയാളിയായ ശ്രേയസ് അയ്യര്‍ കാഴ്ചവച്ചത്. മുംബൈ താരമായ ശ്രേയസിന്റെ രണ്ടാമത്തെ മാത്രം ഏകദിന ഇന്നിംഗ്സായിരുന്നു ഇന്നലത്തേത്.
രോഹിത് ശര്‍മ തന്റെ സെഞ്ചുറി കഴിഞ്ഞതിനുശേഷമാണ് ഇന്നിംഗ്സിന്റെ ഗിയര്‍ മാറ്റിയതെങ്കില്‍ മൂന്നാമനായി ക്രീസിലെത്തിയത് മുതല്‍ ഒരേ ആക്രമണ ശൈലിയിലായിരുന്നു ഈ ഇരുപത്തിമൂന്നുകാരന് ബാറ്റ് ചെയ്തത്. ധര്‍മശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഒന്‍പതു റണ്‍സ് മാത്രം നേടി പരാജയപ്പെട്ട ശ്രേയസിന് ഇന്നലത്തെ മത്സരം ഏറെ നിര്‍ണായകമായിരുന്നു.
രോഹിത് ശര്‍മ ശാന്തനായി കളിച്ചുകൊണ്ടിരുന്ന സമയത്ത് പോലും ലങ്കന്‍ ബൗളര്‍മാര്‍ക്ക് വലിയ തലവേദനയാണ് അയ്യര്‍ സൃഷ്ടിച്ചത്. 12 റണ്‍സ് കൂടി നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ ഇപ്പോള്‍ ലഭിക്കുന്നതിലും ശ്രദ്ധ അദ്ദേഹത്തിന്റെ ഇന്നത്തെ പ്രകടനത്തിന് ലഭിച്ചേനേ.
ശാന്തം, സുന്ദരം, ഗംഭീരം രോഹിത്
വലിയൊരു ഇന്നിംഗ്്സ് കളിക്കാനുറച്ചാണ് രോഹിത് മൊഹാലിയില്‍ ഇറങ്ങിയത്. ശിഖര്‍ ധവാന് ഒരറ്റത്ത് അടിച്ചുതകര്‍ക്കുമ്പോഴും മറുവശത്ത് നിശബ്ദനായിരുന്നു രോഹിത്. ആദ്യ 10 ഓവറില്‍ ഇന്ത്യ 33 റണ്‍സ് മാത്രമാണ് കുറിച്ചത്.
എന്നാല്‍, നിലയുറപ്പിച്ചതോടെ രോഹിത് അപകടകാരിയായി. 115-ാമത്തെ പന്തിലാണ് രോഹിത് സെഞ്ചുറിയിലേക്കെത്തിയത്. കരിയറിലെ 16-ാം ഏകദിന സെഞ്ചുറി കുറിക്കുമ്പോള്‍ രോഹിത് സ്വന്തമാക്കിയത് ഒന്‍പതു ബൗണ്ടറികളും ഒരു സിക്സും. തുടര്‍ന്നും മെല്ലെപ്പോക്ക് തുടര്‍ന്ന രോഹിത് 126 പന്തില്‍നിന്നാണ് 116 റണ്‍സെടുത്തത്.
എന്നാല്‍, പിന്നീട് ഗിയര്‍ മാറ്റിയ രോഹിത് ശ്രീലങ്കന്‍ ബൗളര്‍മാരെ അടിച്ചുപരത്തി. അവസാനം നേരിട്ട 26 പന്തുകളില്‍ രോഹിത് അടിച്ചുകൂട്ടിയത് 92 റണ്‍സാണ്. ഈ സമയത്ത് രോഹിതിന്റെ സ്ട്രൈക് റേറ്റ് 341 ഉം ആയിരുന്നു. എം.എസ്.ധോണി ഏഴ് റണ്‍സിനും ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ എട്ട് റണ്‍സിനും പുറത്തായി.
115 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് പിന്നീട് നേരിട്ട 38 പന്തില്‍ അടിച്ചുകൂട്ടിയത് 108 റണ്‍സാണ്. സെഞ്ചുറിക്ക് ശേഷം രോഹിത് നാല് ഫോറും 11 സിക്സും പറത്തി. ലങ്കന്‍ നിരയില്‍ നുവാന്‍ പ്രദീപാണ് ഏറ്റവും അധികം റണ്‍സ് വഴങ്ങിയത്. 10 ഓവറില്‍ പ്രദീപ് 106 റണ്‍സ് വിട്ടുകൊടുത്തു.
ലങ്ക കളിച്ചു തീര്‍ത്തു
മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഇന്ത്യയുടെ റണ്‍മല പിന്തുടര്‍ന്ന ലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാലാം ഓവറില്‍ ഓപ്പണര്‍ തരംഗ (7) വീണു. പത്ത് ഓവര്‍ തികയ്ക്കും മുമ്പ് ഗുണതിലകയും (16) പുറത്തായി. ഇതോടെ ക്രീസിലെത്തിയ മാത്യൂസ് ക്രീസില്‍ നിലയുറപ്പിച്ചെങ്കിലും മറുവശത്ത് വിക്കറ്റ് വീഴ്ച തുടര്‍ന്നതോടെ ലങ്ക ജയം കൈവിട്ടു.
മാത്യൂസിനെ കൂടാതെ അസേല ഗുണരത്നയും (34) നിരോഷന്‍ ഡിക്വെല്ലയും (22) മൂന്നാമനായെത്തിയ തിരമന്നയും (21) മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. ചാണ്ഡിമല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറ രണ്ടു വിക്കറ്റ് സ്വന്തമാക്കി. പുതുമുഖ താരം വാഷിംഗ്ടണ്‍ സുന്ദര്‍ കന്നി അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി അരങ്ങേറ്റം ഗംഭീരമാക്കി.ആദ്യമത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിനു തോറ്റിരുന്നു.
രോഹിത് അവസാനം നേരിട്ട 26 പന്തുകൾ
44-ാം ഓവര്‍ - 6,6,6,6=24
45-ാം ഓവര്‍ - 6,6,1=13
46-ാം ഓവര്‍ - 6,1,1=8
47-ാം ഓവര്‍ - 1,4,4,6,1=16
48-ാം ഓവര്‍ - 1,4,1=6
49-ാം ഓവര്‍ - 1,6,1=8
50-ാം ഓവര്‍ - 6,2,2,6,1=17
ആകെ 92 റൺസ്!
രോഹിതിന്റെ ഡബിളുകള്‍
173 പന്തില്‍ 264
( 2014ല്‍ ശ്രീലങ്കയ്ക്കെതിരേ
158 പന്തില്‍ 209
(2013ല്‍ ഓസ്ട്രേലിയയ്ക്കെതിരേ)
153 പന്തില്‍ 208*
( 2017ല്‍ ശ്രീലങ്കയ്ക്കെതിരേ )
രോഹിത് ഹിറ്റ്മാൻ ആയത്..
ഹിറ്റ്മാന്
ഏകദിനത്തില്‍ വന്‍ സ്കോറുകള്‍ നേടാനുള്ള രോഹിതിന്റെ കഴിവിനുള്ള ഇരട്ടപേരാണ് ഹിറ്റ്മാന്. ഏകദിനത്തില്‍ മൂന്നു ഇരട്ട സെഞ്ചുറിയുള്ള ഏക താരമാണ് രോഹിത്. ശ്രീലങ്കയ്ക്കെതിരേ രണ്ടാം ഏകദിനത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍ മൂന്നാം ഇരട്ട സെഞ്ചുറി കുറിച്ചത്.
ഹിറ്റ്മാന്റെ പിറവി
2013ല്‍ ഓസ്ട്രേലിയയ്ക്കെതിരേ ബംഗളൂവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഏകദിനത്തില്‍ നേടിയ ആദ്യ ഇരട്ട സെഞ്ചുറിയോടെയാണ് രോഹിതിനെ ഹിറ്റ്മാന് എന്നു വിളിക്കാന്‍ തുടങ്ങിയത്. ടിവി പ്രൊഡക്ഷന്‍ ടീമിലെ ഒരംഗമണ് ഈ പേര് നല്‍കിയത്. ഈ പേര് കമനന്ററി ബോക്സിലുണ്ടായിരുന്ന രവി ശാസ്ത്രിയിലെത്തിയതോടെയാണ് പ്രസിദ്ധമായി തുടങ്ങിയത്. രോഹിതിന്റെ പേരില്‍നിന്ന് ഹിറ്റ്മാനെന്ന പേര് ഉണ്ടായെന്നും അഭിപ്രായമുണ്ട്.
കണക്കു പറഞ്ഞ കളി
ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ചുറികള്‍. സച്ചിന് തെണ്ടുല്‍ക്കര്‍ (200), വീരേന്ദര്‍ സെവാഗ് (219), ക്രിസ് ഗെയ്ൽ (215), മാര്ട്ടിന് ഗപ്ടില്‍ (237 നോട്ടൗട്ട്) എന്നിവര്‍ക്ക് ഓരോന്ന് വീതം. നായകനായശേഷം രോഹിതിന്റെ രണ്ടാമത്തെ ഇരട്ട ശതകം. രോഹിത് 150 കടന്നത് അഞ്ച് തവണ. സച്ചിന് തെണ്ടുല്‍ക്കര്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരും അഞ്ചു തവണ 150നു മുകളില്‍ സ്കോർ ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ സെഞ്ചുറിയിലെത്താന്‍ രോഹിത് നേരിട്ട പന്തുകള്‍. ആദ്യത്തെ സെഞ്ചുറി 115 പന്തില്‍ പിന്നിട്ടു. അവസാന പത്ത് ഓവറിലെ 37 പന്തില്‍ രോഹിത് നേടിയ 107 റണ്‍സ് നേടി.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആറോ അതിലധികമോ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിതും. സച്ചിന് തെണ്ടുല്‍ക്കര്‍ (1998ല്‍ ഒന്‍പത്), സൗരവ് ഗാംഗുലി (2000ല്‍ ഏഴ്) എന്നിവരാണ് ഇക്കാര്യത്തില്‍ രോഹിതിനു മുന്നിലുള്ളത്. സച്ചിന് (1996), രാഹുല്‍ ദ്രാവിഡ് (1999), വിരാട് കോഹ്ലി (2017) എന്നിവരും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആറ് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
രോഹിതിന്റെ ഏകദിന സെഞ്ചുറികൾ. ഇന്ത്യക്കാരുടെ ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ രോഹിത് നാലാം സ്ഥാനത്ത്. സച്ചിന് തെണ്ടുല്‍ക്കര്‍ (49), വിരാട് കോഹ്ലി (32), സൗരവ് ഗാംഗുലി (22) എന്നിവര്‍ മാത്രമാണ് ഇനി സെഞ്ചുറിയെണ്ണത്തില് രോഹിതിനു മുന്നിലുള്ളവര്‍.
ഈ മത്സരത്തിലെ 12 സിക്സുകളോടെ ഈ വര്‍ഷം ഇതുവരെ രോഹിത് ശര്‍മ ഏകദിനത്തില്‍ നേടിയ സിക്സുകളുടെ എണ്ണം 45. 30 സിക്സുള്ള ഹർദിക് പാണ്ഡ്യയാണ് രണ്ടാം സ്ഥാനത്ത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ ഏറ്റവുമധികം സിക്സറുകള്‍ പറത്തിയ താരങ്ങളില്‍ എ.ബി. ഡിവില്യേഴ്സ് (58-2015), ഷാഹിദ് അഫ്രീദി (48-2002) എന്നിവരാണ് രോഹിതിനു മുന്നില്‍. 1998ല്‍ 40 സിക്സറുകള്‍ നേടിയ സച്ചിന്റെ ‘’ഇന്ത്യന്‍ റിക്കാര്‍ഡ്’’ രോഹിത് സ്വന്തം പേരിലാക്കുകയും ചെയ്തു. മൊഹാലിയില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കൂടിയാണ് രോഹിതിന്റെ 208
ഏകദിനത്തില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനുമൊത്ത് സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തത് 12 തവണയാണ്. ഏറ്റവുമധികം ഏകദിന സെഞ്ചുറി കൂട്ടുകെട്ടുകളുള്ള ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ രണ്ടാം സ്ഥാനത്താണിവര്‍. 21 സെഞ്ചുറി കൂട്ടുകെട്ടുകളുമായി സച്ചിന്-ഗാംഗുലി സഖ്യമാണ് ഒന്നാമത്.
ഏകദിനത്തില്‍ നൂറു തവണ 300 കടക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ഇതില്‍ 21 തവണയും ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യ 300 കടന്നത്. രണ്ടാം സ്ഥാനത്ത്- ഓസ്ട്രേലിയ ആകെ 300 കടന്നിട്ടുള്ളത് 96 തവണയാണ്,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.