ബെല്‍ജിയത്തിന്റെ ഔദ്യോഗിക പേര് കിംഗ്ഡം ഓഫ് ബെല്‍ജിയം. പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രം ടിന്‍ടിന്റെ ജന്മസ്ഥലവുമാണിത്. യൂറോപ്യന്‍ യൂണിയന്, നാറ്റോ എന്നിവയുടെ ആസ്ഥാനവും ഇവിടെത്തന്നെ. ദേശീയമായി എടുത്തുപറയാന്‍ ഈ രാജ്യത്തിന് ഒന്നുമില്ല. ദേശീയ പാര്‍ട്ടിയില്ല, ടിവി ചാനലുകള്‍ ഇല്ല, ദേശീയ ദിനപത്രം പോലുമില്ല. എന്നാല്‍, ഈ രാജ്യത്തിന്റെ ഐക്യം ഇതിന്റെ അതുല്യമായ നാനാത്വത്തിലാണ്.
രാജ്യത്തിന്റെ വടക്ക് ഭാഗം ഡച്ച് സംസാരിക്കുന്നവരും ദക്ഷിണ ഭാഗത്ത് ഫ്രഞ്ച് സംസാരിക്കുന്നവരും. എന്നാൽ, തലസ്ഥാനമായ ബ്രസല്‍സില്‍ പല ഭാഷകളാണുള്ളത്. ഇവിടം വിവിധ സംസ്കാരം, വര്‍ഗം, സാര്വദേശീയഭാവം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു. ഇതെല്ലാം ചേരുന്നതാണ് ബെല്‍ജിയൻ ഫുട്ബോള്‍ ടീമും. ബെൽജിയത്തിന്റെ ലോകകപ്പ് സംഘത്തിൽ ഫ്രഞ്ച് സംസാരിക്കുന്നവരുണ്ട്, അറിയാത്തവരുണ്ട്. ആഫ്രിക്കയില്‍ നിന്നു കുടിയേറിവരുണ്ട്. പല ഭാഷകള്‍, വര്‍ണം, വംശം, ദേശീയത എന്നിവ ഉള്‍ക്കൊള്ളുന്നവരാണെങ്കിലും ഫുട്ബോളില്‍ ഇവര്‍ ഒന്നാകുന്നു. ഇവരുടെ ഒരുമയാണ് ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയ്ക്കുള്ളത്.
വ്യത്യസ്തതകളാൽ സന്പന്നമായ ഫ്രാന്‍സ് ആണ് ലോകകപ്പ് ഫുട്ബോൾ സെമിയിൽ ബെൽജിയത്തിന്റെ എതിരാളി. ഫ്രാൻസ് ടീമിലുമുണ്ട് പല സംസ്കാരവും വര്‍ണ, വര്‍ഗങ്ങളും ഉള്ളവര്‍. ഫ്രാന്‍സിന്റെ പഴയ കോളനി രാജ്യങ്ങളില്‍നിന്ന് കുടിയേറിവരുടെ മക്കളാണ് ഭൂരിഭാഗവും. ആഫ്രിക്കൻ വേരുകളാണ് മിക്കവർക്കും. ഇവരെയെല്ലാം ഒരുമിച്ചുകൊണ്ടുപോകുന്നതാണ് ഫ്രാൻസിന്റെ കരുത്ത്!
ബെല്‍ജിയം
ഗോള്‍കീപ്പര്‍: തിബോ കൂര്ട്ട്വോ- പ്രീക്വാര്‍ട്ടറില്‍ ജപ്പാനെതിരേ കണ്ട പ്രകടനമായിരുന്നില്ല ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെതിരേ കൂര്ട്ട്വോ നടത്തിയത്. ഗോളെന്നുറപ്പിച്ച പല ശ്രമങ്ങളും തടഞ്ഞു.
പ്രതിരോധം: ജാന്‍ വെര്ട്ടോംഗന്, വിന്‍സന്റ് കോംപനി, ടോബി അല്ഡെര്വീറെല്ഡ്, തോമസ് മ്യൂണിയേ എന്നിവര്‍ ബ്രസീലിനെതിരേ കളിച്ചിരുന്നു. സസ്പെന്‍ഷനെത്തുടര്‍ന്ന് മ്യൂണിയേ ഇന്ന് കളിക്കില്ല. ഈ ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ പ്രതിരോധം അഞ്ച് ഗോള്‍ വഴങ്ങിയിട്ടുണ്ട്. പ്രതിരോധത്തില്‍ പാളിച്ചകളുണ്ടെന്ന് പ്രീക്വാര്‍ട്ടറില്‍ ജപ്പാനെതിരേയുള്ള മത്സരം വ്യക്തമാക്കി. എന്നാല്‍, ബ്രസീലിനെതിരേ ഇറങ്ങിയപ്പോള്‍ കോംപനിയും സംഘവും പ്രതിരോധം ഗംഭീരമാക്കി.
മധ്യനിര: കെവിന് ഡി ബ്രുയിന്, അക്സല്‍ വിറ്റ്സല്‍, നാസര്‍ ചാഡ് ലി, മൗറോണ് ഫെല്ലെയ്നി, യാനിക് കാരാസ്കോ എന്നിവരാല്‍ മധ്യനിര സമ്പന്നം. മധ്യനിരയില്‍ മികച്ച കളിയാണ് ഇവര്‍ മെനയുന്നത്. വേഗമേറിയ നീക്കങ്ങളാണ് മധ്യനിരയില്‍ ഇവര്‍ നടത്തുന്നത്. ജപ്പാനും ബ്രസീലിനുമെതിരേയുള്ള വിജയ ഗോളുകൾ മധ്യനിരയുടെ മികവില്‍നിന്ന്.
മുന്നേറ്റനിര: റൊമേലു ലുകാക്കു, ഏഡന്‍ അസാര് എന്നിവരുള്ള മുന്നേറ്റനിര ഏതു പ്രതിരോധവും പൊളിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇതുവരെയുള്ള പ്രകടനം. ലൂകാക്കു നാലും അസാര് മൂന്നു ഗോളും നേടി. ഈ ഗോളുകള്‍ ഗ്രൂപ്പ് മത്സരങ്ങളിലായിരുന്നു. എന്നാല്‍ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇവരില്‍നിന്ന് ഗോള്‍ പിറന്നിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിത നീക്കങ്ങള്‍കൊണ്ട് ഇവര്‍ മറ്റുള്ളവരെ ഗോളടിപ്പിക്കുന്നുണ്ട്. അസാമാന്യ വേഗം കൊണ്ട് ബ്രസീലിന്റെ പ്രതിരോധം തകര്‍ക്കുന്ന പ്രകടനമാണ് ലൂകാക്കു കാഴ്ചവച്ചത്.
ഫ്രാന്‍സ്
ഗോള്‍കീപ്പര്‍: ഹ്യൂഗോ ലോറിസ് ഫ്രാന്‍സിന്റെ നായകനും ഗോള്‍കീപ്പറുമായ ലോറിസിന് ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരമായിരുന്നു പ്രീക്വാര്‍ട്ടറില്‍ അര്ജന്റീനയ്ക്കെതിരേയുള്ളത്. ആ മത്സരത്തില്‍ മൂന്നു ഗോള്‍ വഴങ്ങുകയും ചെയ്തു. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വെയ്ക്കെതിരെ മിന്നുന്ന രക്ഷപ്പെടുത്തലുകളിലൂടെ ലോറിസ് മികവ് പുറത്തെടുത്തു.
പ്രതിരോധം: റാഫേല്‍ വാറാന്‍, ബെഞ്ചമിന്‍ പവാര്‍, സാമുവല്‍ ഇംറ്റിറ്റി, ലൂകാസ് ഹെര്‍ണാണ്ടസ് എന്നിവരുള്ള പ്രതിരോധനിര മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ഈ പ്രതിരോധത്തില്‍ പോരായ്മകളുണ്ടെന്ന് പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും വ്യക്തമായിരുന്നു. ഫ്രാന്‍സ് ഒമ്പത് ഗോള്‍ നേടിയപ്പോള്‍ നാലു ഗോള്‍ വഴങ്ങി. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന മൂന്നു ഗോളടിച്ചു പ്രതിരോധത്തിലെ പോരായ്മ വ്യക്തമാക്കിയതാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോൾകീപ്പറുടെ പ്രകടനമാണ് ഗോള്‍ വഴങ്ങാതിരിക്കാന്‍ ഫ്രാന്‍സിനെ സഹായിച്ചത്.
മധ്യനിര: പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ, ബ്ലെയ്സ് മറ്റൂഡി എന്നിവര്‍ അണിനിരക്കുന്ന മധ്യനിര ശക്തമാണ്. പന്തുകള്‍ നിയന്ത്രിക്കുന്നതിലും വിംഗുകളിലൂടെയുള്ള നീക്കവും ഇവര്‍ ഭംഗിയാക്കുന്നു. പ്രതിരോധിക്കാനും ഇവര്‍ മിടുക്കരാണ്. പ്ലേ മേക്കറായും ഹോള്‍ഡിംഗ് മിഡ്ഫീല്ഡറായുമാണ് കാന്റെ കളിക്കുന്നത്.
മുന്നേറ്റനിര: മുന്നേറ്റനിരയില്‍ ആന്ത്വാന് ഗ്രീസ്മാനും കൈലിയന്‍ എംബാപ്പെയും അസാമാന്യ പ്രകടനമാണ് നടത്തുന്നത്. ഇരുവരും മൂന്നു ഗോള്‍ വീതം നേടിക്കഴിഞ്ഞു. ഒളിവര്‍ ഗിരുവിന് ഇതുവരെ ഗോള്‍ നേടാനായിട്ടില്ല. ഇതു മാത്രമാണ് ഫ്രാന്‍സിനെ വിഷമിപ്പിക്കുന്നത്.
ഫ്രാൻസ്
ഗ്രൂപ്പ് സി ചാന്പ്യന്മാർ
പ്രീക്വാർട്ടർ:
ഫ്രാൻസ് 4, അർജന്റീന 3
ക്വാർട്ടർ: ഫ്രാൻസ് 2, ഉറുഗ്വെ 0
കളികൾ: 05
അടിച്ച ഗോൾ: 09
വഴങ്ങിയ ഗോൾ: 04
ഗോൾ ഷോട്ട്: 19
പെനൽറ്റി: 02
ഓഫ് സൈഡ്: 01
കോർണർ: 15
നടത്തിയ ഫൗൾ: 73
വഴങ്ങിയ ഫൗൾ: 75
മഞ്ഞക്കാർഡ്: 08
പരിശീലകൻ: ദിദിയെ ദേഷാംപ്
സാധ്യതാ ഫോർമേഷൻ: 4-2-3-1
ബെൽജിയം
ഗ്രൂപ്പ് ജി ചാന്പ്യന്മാർ
പ്രീക്വാർട്ടർ:
ബെൽജിയം 3, ജപ്പാൻ 2
ക്വാർട്ടർ: ബെൽജിയം 2, ബ്രസീൽ 1
കളികൾ: 05
അടിച്ച ഗോൾ: 14
വഴങ്ങിയ ഗോൾ: 05
ഗോൾ ഷോട്ട്: 33
പെനൽറ്റി: 01
ഓഫ് സൈഡ്: 06
കോർണർ: 30
നടത്തിയ ഫൗൾ: 72
വഴങ്ങിയ ഫൗൾ: 64
മഞ്ഞക്കാർഡ്: 07
പരിശീലകൻ: മാർട്ടിനസ്
സാധ്യതാ ഫോർമേഷൻ: 3-4-3
ഇന്ന് പ്രീമിയർ ലീഗ് ഷോ!
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങളാകും ഇന്നത്തെ ഫ്രാൻസ് - ബെൽജിയം പോരാട്ടത്തിൽ കളത്തിൽ ഭൂരിഭാഗവും. 12 പ്രീമിയർ ലീഗ് കളിക്കാർ ഇന്ന് ഇരു ടീമുകളുടെയും ആദ്യ ഇലവനിൽ ഉൾപ്പെട്ടേക്കും. ബ്രസീലിനെതിരായ ക്വാർട്ടറിൽ എട്ട് ഇംഗ്ലണ്ട് ക്ലബ്ബ് താരങ്ങളെയാണ് ബെൽജിയം ആദ്യ ഇലവനിൽ ഇറക്കിയത്. ഇന്ന് നേർക്കുനേർ ഇറങ്ങുന്നവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.