ഏഷ്യന്‍ ഗെയിംസിന് ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഈ പ്രതീക്ഷകള്‍ക്ക് കരുത്താകാന്‍ വലിയൊരു സംഘമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യ നേടുന്ന മെഡലുകളില്‍ വനിതകളുടെ സംഭാവന വലുതാണ്. പുരുഷന്മാര്ക്കൊപ്പം തന്നെ വനിതകളും ട്രാക്കിലും ഫീല്‍ഡിലും മറ്റ് ഇനങ്ങളിലും മെഡലുകള്‍ വാരുന്നു.
ബാങ്കോക്കില്‍ നടന്ന 1970 ഏഷ്യന്‍ ഗെയിംസില്‍ കമല്‍ജീത് സന്ധു ഇന്ത്യക്കായി ചരിത്രം രചിച്ചു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതയെന്ന നേട്ടം കമല്‍ജീത് കൈവരിച്ചു. 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കൊണ്ടാണ് സ്വര്‍ണമെഡലില്‍ മുത്തമിട്ടത്. ഇതൊരു പ്രത്യേക മുഹൂര്‍ത്തമായിരുന്നു. കാരണം ഇതിനു മുമ്പ് നടന്ന നാലു ഗെയിംസിലും ഇന്ത്യന്‍ വനിതകള്ക്കൊന്നും പോഡിയത്തില്‍ ഇടംപിടിക്കാനായിരുന്നില്ല.
പിന്നീട് 16 വര്‍ഷങ്ങള്‍ക്കുശേഷം, 1986ലെ സിയൂള്‍ ഗെയിംസിലാണ് ഒരു ഇന്ത്യന്‍ വനിതയുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുവന്നത്. ആ ഗെയിംസ് യഥാര്‍ഥത്തില്‍ ഇന്ത്യ വനിതകളുടേതുമാത്രമായിരുന്നു. ഇവിടെയാണ് ഇതിഹാസ സ്പ്രിന്റര്‍ പി.ടി. ഉഷയുടെ മികവ് പുറത്തുവന്നത്. ഇന്ത്യ നേടിയ അഞ്ചു സ്വര്‍ണമെഡലില്‍ നാലു മലയാളിയായ ഉഷയുടേതായിരുന്നു. പിന്നീട് ഓരോ ഗെയിംസിലും ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ വനിതകളുടെ സംഭാവന ഉയര്‍ന്നു കൊണ്ടിരുന്നു. കഴിഞ്ഞ രണ്ടു ഗെയിംസിലുമായി (2014, 2010) ഇന്ത്യ നേടിയ 25 സ്വര്‍ണ മെഡലുകളില്‍ 10 എണ്ണം വനിതകളുടേതായിരുന്നു. 2002 ബുസാന്‍ ഗെയിംസില്‍ ഇന്ത്യയുടെ 10 സ്വര്‍ണമെഡലില്‍ ആറെണ്ണം വനിതകളുടേതായിരുന്നു.
2018 ഏഷ്യന്‍ ഗെയിംസിന് ഇന്ത്യ ഇറങ്ങുമ്പോള്‍ വനിതകളില്‍ നിന്നുള്ള മെഡല്‍ പ്രതീക്ഷകള്‍ക്ക് കുറവില്ല. 18-ാമത് ഗെയിംസിന് ഇന്തോനേഷ്യന്‍ നഗരങ്ങളായ ജക്കാര്‍ത്തയും പാലെംബാങുമാണ് വേദിയാകുന്നത്. ശനിയാഴ്ചയാണ് ഗെയിംസിനു തുടക്കമാകതുന്നത്. 2014ല്‍ ഇഞ്ചിയോണില്‍ നേടിയ ആകെ മെഡലുളെക്കാള് കൂടുതലാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇഞ്ചിയോണില്‍ ആകെ 57 മെഡല്‍ നേടി (11 സ്വര്‍ണം, 9 വെള്ളി, 37 വെങ്കലം). 18-ാമത് ഗെയിംസില്‍ ഇന്ത്യ വനിതകളില്‍നിന്നു കൂടുതല്‍ മെഡലുകളാണ് പ്രതീക്ഷിക്കുന്നത്.
അത്ലറ്റിക്സ്
ഫിന്‍ലന്‍ഡിലെ താംപെരെയില്‍ നടന്ന ഐഎഎഎഫ് വേള്‍ഡ് അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഹിമാ ദാസില്‍നിന്ന് അതിലും മികച്ചൊരു പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. 400 മീറ്റര്‍ ഓട്ടത്തില്‍ 51.46 സെക്കന്‍ഡിലാണ് ഹിമയുടെ സ്വര്‍ണം. ഏഷ്യാഡില്‍ ബഹറിന്റെ കെമി അഡെകൊയ ഇഞ്ചിയോണില്‍ നേടിയ 51.11 സെക്കന്‍ഡ് സമയാണ് 400 മീറ്ററിലെ റിക്കാര്‍ഡ്. ഹിമയ്ക്കു സ്വര്‍ണം നേടണമെങ്കില്‍ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തണം. 400, 200 മീറ്ററെ കൂടാതെ ഹിമ 4-400 മീറ്റര്‍ റിലേയില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. 200 മീറ്ററില്‍ ഹിമയ്ക്കൊപ്പം ഇന്ത്യയുടെ തന്നെ ദ്യുതി ചന്ദും മത്സരത്തിനുണ്ട്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യ നേട്ടം കൈവരിക്കുന്ന ഇനമാണ് 4-400 മീറ്റര്‍ റിലേ. എം.ആര്. പൂവമ്മ, സരിതബെന്‍ ഗെയ്ക്വാദ്, സോണിയ വൈശ്യ, വിജയകുമാരി, വി.കെ. വിസ്മയ, ജിസ്ന മാത്യു എന്നിവരുടെ റിലേ ടീം തങ്ങളുടെ മുന്‍ഗാമികളുടെ പ്രകടനം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ഡിസ്കസിൽ സീമ
ഡിസ്കസ് ത്രോയില്‍ സീമ പൂനിയയാണ് നിലവിലെ സ്വര്‍ണ ജേതാവ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ പൂനിയയില്നിന്ന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തുവരേണ്ടിയിരിക്കുന്നു.
സിന്ധു, സൈന
ബാഡ്മിന്റണില്‍ സൈന നെഹ്വാളും പി.വി. സിന്ധുവും മെഡല്‍ കൊണ്ടുവരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്തന്.
ഹീന, മനു
എല്ലാ പ്രാവശ്യത്തെപ്പോലെയും ഇത്തവണയും ഇന്ത്യക്കു ഷൂട്ടിംഗില്നിന്നുള്ള മെഡല്‍ പ്രതീക്ഷകള്‍ ധാരാളമാണ്. 16 വയസുള്ള മനു ഭാകര്‍ പാലെംബാങില് എങ്ങനെ പ്രകടനം നടത്തുമെന്നറിയാനായി കാത്തിരിക്കുകയാണ്. ഭാകര്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 25 മീറ്റര്‍ പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇനത്തിലാണ് മത്സരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഈ കൗമാരതാരം സ്വര്‍ണം നേടിയിരുന്നു. ഇന്ത്യയുടെ മറ്റൊരു പ്രധാന ഷൂട്ടറാണ് ഹീന സിദ്ധു. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ടീം ഇനത്തിലും മത്സരിക്കുന്നുണ്ട്.
ദിപ കർമാകർ
ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ ദിപാ കര്‍മാകറാണ്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ദിപയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനായില്ല. റിയോ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ദിപ സ്വര്‍ണം നേടിയാല്‍ ഏഷ്യന്‍ ഗെയിംസ് ജിംനാസ്റ്റിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാകും.
അമ്പെയ്ത്തില്‍ ദീപിക കുമാരിയാണ് ഇന്ത്യയുടെ പ്രധാനതാരം. ജൂണില്‍ യുഎസ്എയിലെ സോള്‍ട്ട് ലേക്കില്‍ നടന്ന ലോകകപ്പില്‍ രണ്ടു സ്വര്‍ണം നേടിയിരുന്നു. കബഡിയില്‍ ഇന്ത്യ പരമ്പരാഗത ശക്തികളാണ്. നിലവില്‍ ഇന്ത്യയാണ് ജേതാക്കള്‍. ഹോക്കിയിലും ഇന്ത്യക്കു മെഡല്‍ പ്രതീക്ഷകളുണ്ട്. ഇതിലെത്താന്‍ ദക്ഷിണ കൊറിയ, ചൈന ടീമുകളുടെ വെല്ലുവിളികളെ നേരിട്ട് ജയിക്കണം.
ഗുസ്തിയില്‍ ഇന്ത്യക്ക് റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, ഇഞ്ചിയോണ്‍ ഏഷ്യാഡില്‍ വെങ്കലം നേടിയ വിനേഷ് ഫോഗട് എന്നിവരിലും പ്രതീക്ഷവയ്ക്കാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.