ചുരിദാർ ധരിച്ചുള്ള ക്ഷേത്രപ്രവേശനം ഹൈക്കോടതി തടഞ്ഞു
ചുരിദാർ ധരിച്ചുള്ള ക്ഷേത്രപ്രവേശനം ഹൈക്കോടതി തടഞ്ഞു
Thursday, December 8, 2016 4:18 PM IST
കൊച്ചി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചു പ്രവേശിക്കുന്നതു ഹൈക്കോടതി താത്കാലികമായി തടഞ്ഞു. പരമ്പരാഗതമായി നിലനിൽക്കുന്ന വ്യവസ്‌ഥതന്നെ തുടരാമെന്നു ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്കു ചുരിദാർ ധരിച്ചു പ്രവേശിക്കാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരേ തിരുവനന്തപുരം സ്വദേശി പി. വെങ്കിട്ടരാമ അയ്യർ, കരമന കാലടി സ്വദേശിനി റാണി വി. നായർ എന്നിവർ നൽകിയ ഹർജികളിലാണു ഹൈക്കോടതി ഉത്തരവ്.

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്കു ചുരിദാർ ധരിച്ചു പ്രവേശിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശിനി റിയ നൽകിയ ഹർജിയാണ് ഈ വിഷയത്തിൽ ഹൈക്കോടതി ആദ്യം പരിഗണിച്ചത്. സ്ത്രീകൾക്കു ചുരിദാർ ധരിച്ചു പ്രവേശിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടു ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്കു നിവേദനം നൽകിയിട്ടും നടപടിയില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിക്കാരിയേയും ഈ വിഷയത്തിൽ താത്പര്യമുള്ള മറ്റു കക്ഷികളെയും കേട്ട് ഉചിതമായ തീരുമാനം എടുക്കാൻ നിർദ്ദേശിച്ചു സിംഗിൾബെഞ്ച് കഴിഞ്ഞ സെപ്റ്റംബർ 29 നു ഹർജി തീർപ്പാക്കിയിരുന്നു. ഇതനുസരിച്ചാണു സ്ത്രീകൾക്കു ചുരിദാർ ധരിച്ചു ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ ഉത്തരവിറക്കിയത്.


ശ്രീപത്മനാഭസ്വാമിക്ഷേത്രം: കോടതി ഉത്തരവ് ലഭിക്കുന്നതുവരെ ചുരിദാറിട്ട് പ്രവേശനം തുടരും


തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ചുരിദാർ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു കോടതിയുടെ സ്റ്റേ ഉത്തരവിന്റെ കോപ്പി ലഭിക്കുന്നതുവരെ തുടരുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ കെ.എൻ. സതീഷ് പറഞ്ഞു. അതേസമയം, ഹൈക്കോടതിവിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ പരാതിക്കാരിയായ റിയ രാജി ഒരുങ്ങുകയാണ്. ചുരിദാർ ധരിച്ച് പ്രവേശനം ലഭിക്കാനായി കേസ് തുടരാനാണു തീരുമാനമെന്ന് അവർ അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.