തൃശൂർ/അഗളി: ആദിവാസിയുവാവ് മധുവിന്റെ മരണകാരണം തലയിലേറ്റ ഗുരുതര മുറിവാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചുമരിൽ ഇടിച്ചോ തലയിൽ കല്ലുകൊണ്ട് ഇടിച്ചോ ആയിരിക്കാം മുറിവുണ്ടായതെന്നാണു വിലയിരുത്തൽ. ശരീരത്തിൽ മർദനമേൽക്കാത്ത ഭാഗങ്ങളില്ല. ഒന്നിൽ കൂടുതൽ ആളുകൾ ചേർന്നു മർദിച്ചതിന്റെ ലക്ഷണമാണു കാണുന്നത്. ഒരു വാരിയെല്ല് പൊട്ടിയിട്ടുണ്ട്. ഇത് ആന്തരിക രക്തസ്രാവത്തിനു കാരണമായി. തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം.
കേസിൽ താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോലഷംസുദീൻ (34), കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ധീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (44), മുക്കാലി ചോലയിൽ അബ്ദുൾ കരീം (48), മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരക്കൽ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവിൽ വീട്ടിൽ ഹരീഷ് (34), കള്ളമല ചെരുവിൽ വീട്ടിൽ ബിജു, കള്ളമല വിരുത്തിയിൽ മുനീർ (28) എന്നീ 16 പേരാണ് അറസ്റ്റിലായത്. ഇനിയും പ്രതികൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് ന ഐജി ആർ. അജിത് കുമാർ പറഞ്ഞു.
കടുകുമണ്ണ ഉൗരിലെ മല്ലൻ-മല്ലി ദമ്പതികളുടെ മകനും ഒമ്പതുവർഷമായി കാട്ടിൽ കഴിയുകയുമായിരുന്ന മധു (27) വിനെയാണ് വ്യാഴാഴ്ച ഒരുസംഘമാളുകൾ കെട്ടിയിട്ട് മർദിച്ചത്. മണിക്കൂറുകൾക്കകം, പോലീസ് കസ്റ്റഡിയിലിരിക്കെ ഇയാൾ മരിച്ചു. സംഭവത്തിൽ വനംജീവനക്കാർക്ക് പങ്കുണ്ടെന്ന ആരോപണവും അന്വേഷിച്ചുവരികയാണ്.
രാവിലെ എട്ടരയ്ക്ക് ആരംഭിച്ച പോസ്റ്റ്മോർട്ടം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അവസാനിച്ചത്. ഫോറൻസിക് വിഭാഗം മേധാവി ഡോ. എൻ.എ. ബാൽറാമിന്റെ നേതൃത്വത്തിൽ ഡോ. പി.എ. ഷിജു, ഡോ. ഷൈക്ക് സക്കീർ ഹുസൈൻ എന്നിവരടങ്ങിയ സംഘമാണു പോസ്റ്റ്മോർട്ടം നടത്തിയത്. പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ പോലീസിനു കൈമാറും. വിശദമായ റിപ്പോർട്ടിന് ഒന്നരമാസം വേണ്ടി വരും. ഡോ. പി.കെ. ബിജു എംപി, അനിൽ അക്കര എംഎൽഎ, അട്ടപ്പാടി ആദിവാസി മൂപ്പൻ മണലൻ എന്നിവരും മധുവിന്റെ ബന്ധുക്കളും ചേർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി.
സംഭവത്തത്തുടർന്ന് വെള്ളിയാഴ്ച ഉച്ചമുതൽ പോലീസ് സ്റ്റേഷനു മുന്നിൽ വിവിധ ആദിവാസി സംഘടനകൾ പന്തൽകെട്ടി സമരം നടത്തി. മധുവിന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നും പ്രതികളെ പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. പൊരിവെയിലിൽ വെള്ളംപോലും കുടിക്കാതെയാണ് നൂറുക്കണക്കിനുപേർ മണ്ണാർക്കാട്-ആനക്കട്ടി പ്രധാനപാത ഉപരോധിച്ചത്.
ബിജെപിയും കോണ്ഗ്രസും ആഹ്വാനം ചെയ്ത ഹർത്താലും പൂർണമായിരുന്നു. വിവിധ സംഘടനകളിലെ അംഗങ്ങളും പ്രതികളെ വ്യക്തമായി അറിയാവുന്നവരുമായ ഏതാനും ആദിവാസികൾക്കു മുന്പിൽ പ്രതികളെ പോലീസ് പ്രദർശിപ്പിച്ചു.
10 ലക്ഷം സഹായധനം
തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തുക ഏറ്റവുംവേഗം നൽകാൻ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.