ലക്നോ: ഉത്തർപ്രദേശിലെ അറവുശാലകൾ അടച്ചുപൂട്ടുന്നതിനുള്ള പദ്ധതി തയാറാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിനു നിർദേശം നൽകി. പശുകടത്തലിനു സന്പൂർണ നിരോധനമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിൽ സഹിഷ്ണുത കാണിക്കേണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരോടു നിർദേശിച്ചു.
അറവുശാലകൾ സംബന്ധിച്ച നിയമങ്ങൾ പരിശോധിച്ച് പദ്ധതി തയാറാക്കാനാണു മുഖ്യമന്ത്രിയുടെ നിർദേശം. അറവുശാലകളുടെ എണ്ണം പരിമിതമാക്കുന്നതിനു സംസ്ഥാനസർക്കാർ നിയമനിർമാണം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർക്കശ നിയന്ത്രണങ്ങളോടെ ഏതാനും അറവുശാലകൾ അനുവദിച്ചേക്കാമെന്നും കരുതുന്നു. കഴിഞ്ഞദിവസം ഹത്രാസ് ജില്ലയിലെ മൂന്ന് അറവുശാലകൾക്ക് അജ്ഞാതർ തീവച്ചിരുന്നു. ഹത്രസിലെ മാന്യവർ കാൻഷി റാം കോളനിയിൽ ചൊവ്വാഴ്ച രാത്രിയാണു സംഭവം. കടകളിലുണ്ടായിരുന്ന മാംസവും മത്സ്യവും നശിപ്പിക്കപ്പെട്ടുവെന്നു കടയുടമകൾ പറഞ്ഞു.
ഇതിനു പിന്നാലെയാണു അറവുശാലകളുടെ പ്രവർത്തനം നിയമപരമായാണോ എന്നു പരിശോധിക്കാൻ പോലീസിന് നിർദേശം നൽകിയിരിക്കുന്നത്. അതിനിടെ സംസ്ഥാനത്തെ അറവുശാലകൾ എന്തുവിലകൊടുത്തും പൂട്ടുമെന്നു സർക്കാർ വക്താവും മന്ത്രിസഭാംഗവുമായ സിദ്ധാർഥ് നാഥ് സിംഗ് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നു പോലീസ് കർശനമായ പരിശോധനകൾ തുടങ്ങി. പശുകടത്തും മാംസകടത്തും തടയുന്നതിനായി ലക്നോ മേഖലയിലെ 11 ജില്ലകളിൽ പരിശോധന തുടങ്ങിയതായി മേഖലാ ഐജി സതീഷ് ഗണേഷ് അറിയിച്ചു.
ലക്നോയ്ക്കു പുറമേ ഉന്നാവോ, ബാരാബങ്കി, റായ് ബറേലി, സിതാപുർ, ഹർദോയി, ലഖിംപുർ ഖേരി, അമേത്തി, സുൽത്താൻപുർ, ഫൈസാബാദ്, അംബേദ്കർ നഗർ ജില്ലകളിലാണ് പരിശോധന. വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി ജാവീദ് അഹമ്മദ് ആവശ്യമായ നിർദേശങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പശുക്കളെ കടത്തിക്കൊണ്ടുപോകുന്നതിനാൽ സംസ്ഥാനത്തെ പാൽ അധിഷ്ഠിത വ്യവസായം നഷ്ടത്തിലേക്കു നീങ്ങുകയാണെന്നു ബിജെപി നേതൃത്വം നേരത്തെ പറഞ്ഞിരുന്നു. മുൻ സർക്കാരുകളുടെ ഭരണകാലത്ത് പശുക്കളുടെ എണ്ണത്തിൽ കുറവുണ്ടായി. കള്ളക്കടത്തിന്റെ തോതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അവർ പറഞ്ഞിരുന്നു.
പാർട്ടി അധികാരത്തിലെത്തിയാൽ ആ നിമിഷം അനധികൃത അറവുശാലകൾ അടച്ചുപൂട്ടുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാകട്ടെ ഒന്നരപതിറ്റാണ്ടായി ഗോ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്നയാളും. അറവുശാലകൾ നിർത്തലാക്കുക, പശു കടത്ത് തടയുക തുടങ്ങിയ ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഹിന്ദു യുവവാഹിനി എന്ന സംഘടന പ്രവർത്തിക്കുന്നതുതന്നെ.
ആഭ്യന്തരം ആദിത്യനാഥിനു തന്നെ
ലക്നോ: യുപിയിൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൈകാര്യം ചെയ്യും. ഖനനം, ഭവനനിർമാണം, നഗര ആസൂത്രണം അടക്കം 33 വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രിക്കാണ്. പൊതുമരാമത്ത്, ഭക്ഷ്യസംസ്കരണം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കാണ്.
ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികം, ഐ.ടി. വകുപ്പുകൾ മറ്റൊരു ഉപമുഖ്യമന്ത്രിയായ ദിനേശ് ശർമയ്ക്കാണ്. രാജേഷ് അഗർവാൾ ധന വകുപ്പും സിദ്ധാർഥ് നാഥ് സിംഗ് മെഡിക്കൽ, ആരോഗ്യ വകുപ്പും കൈകാര്യം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.