പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും വാഷിംഗ്ടണിൽ. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയ ശേഷം മോദിയുടെ ആദ്യ യുഎസ് യാത്ര. തീവ്ര ദേശീയവാദികളായ ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച നാളെ വൈറ്റ് ഹൗസിൽ.
പ്രതീക്ഷയേക്കാൾ ആകാംക്ഷ
മോദിയുടെ നാലാമത്തെ യുഎസ് സന്ദർശനം. ഇത്തവണ പ്രതീക്ഷകൾ കുറവ്, ആകാംക്ഷ കൂടുതൽ. പ്രവചിക്കാനാവാത്ത സ്വഭാവക്കാരനാണു ട്രംപ്. അതുകൊണ്ട് സന്ദർശനത്തെപ്പറ്റി വലിയ അവകാശവാദമൊന്നും ഇന്ത്യ മുഴക്കിയിട്ടില്ല. ബന്ധങ്ങൾ ആഴത്തിൽ ഊട്ടിയുറപ്പിക്കുന്നതിനാണു യാത്ര എന്നാണു മോദി ട്വിറ്ററിൽ കുറിച്ചത്.
കരുതലോടെ മോദി
രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം അവരെ ഒന്നു വിമർശിക്കുകയോ കളിയാക്കുകയോ ചെയ്യുന്ന ശീലം ട്രംപിനുണ്ട്. അതിനാൽ ട്രംപിന് അസഹ്യത തോന്നാതിരിക്കാൻ ശ്രദ്ധിച്ചാണു മോദി സന്ദർശനം ക്രമീകരിച്ചത്. എല്ലായിടത്തും പ്രവാസി ഇന്ത്യക്കാരുടെ വലിയ സമ്മേളനം മോദി വിളിക്കാറുണ്ടായിരുന്നു. 2014-ൽ ന്യൂയോർക്കിലെ മാസിഡൺ സ്ക്വയറിൽ നടത്തിയ പ്രവാസിസമ്മേളനം വലിയ സംഭവമായിരുന്നു. ഇത്തവണ പക്ഷേ, പ്രവാസി സമ്മേളനം ഒതുങ്ങിയ തോതിലാണ്. വിർജീനിയയിലെ ടൈസൺൽ കോർണറിലുള്ള റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ ഇന്നാണു പ്രവാസി സമ്മേളനം.
വ്യവസായ മേധാവികളുമൊത്ത്
ഇന്നുതന്നെ പ്രമുഖ വ്യവസായികളുമായി മോദി ചർച്ച നടത്തും. മേക്ക് ഇൻ ഇന്ത്യയെപ്പറ്റിയും പറയും. ഇന്ത്യയിൽ നിക്ഷേപത്തിനു ക്ഷണിക്കും. ആപ്പിളിന്റെ ടിം കുക്ക്, വാൾമാർട്ടിന്റെ ഡഗ് മക്മില്ലൻ, കാറ്റർപില്ലറിന്റെ ജിം അംപിൾ ബി, ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നഡെല്ല, അമേരിക്കൻ ടവർ കോർപറേഷന്റെ ജിം ടൈക്ലെറ്റ്, ആമസോണിന്റെ ജെഫ് ബെസോസ്, അഡോബിയുടെ ശന്തനു നാരായൺ, ലോക്ക് ഹീഡ് മാർട്ടിന്റെ മരിലിൻ ഹ്യൂസൺ, വാർബർഗ് പിങ്കസിന്റെ ചാൾസ് കേ, ജോൺസൺ ആൻഡ് ജോൺസന്റെ അലക്സ് ഗോർക്സി, സിസ്കോയുടെ ജോൺ ചേംബേഴ്സ്, ഡിലോയിറ്റിന്റെ പുനീത് രഞ്ജൻ, മോൻഡലീസിന്റെ ഐറിൻ റോസൻ ഫെൽസ് തുടങ്ങി 19 സിഇഒമാർ പങ്കെടുക്കും. വൈറ്റ് ഹൗസിനടുത്തുള്ള വില്ലാർഡ് ഇന്റർകോണ്ടിനന്റലിലാണ് ഒന്നര മണിക്കൂറുള്ള കൂടിക്കാഴ്ച.
വൈറ്റ്ഹൗസിൽ ഒരു ദിവസം
നാളെ മുഴുവൻ സമയവും മോദി വൈറ്റ് ഹൗസിലാണെന്നു പറയാം. രാവിലെ ട്രംപുമായി പ്രതിനിധി സംഘം ഇല്ലാത്ത ചർച്ച. പിന്നീടു പ്രതിനിധി സംഘങ്ങൾ ഉൾപ്പെട്ട ഒരു മണിക്കൂർ ചർച്ച. പിന്നീടു മാധ്യമങ്ങൾക്കു മുൻപിൽ പ്രസ്താവന. അതിനുശേഷം സ്വീകരണ സൽക്കാരം. പിന്നീട് മോദിയുടെ ബഹുമാനാർഥം അത്താഴവിരുന്ന്.
ട്രംപിന്റെ ആദ്യത്തെ അത്താഴവിരുന്ന്
നരേന്ദ്ര മോദിക്കു ലഭിക്കുന്ന അത്താഴവിരുന്ന് ട്രംപ് പ്രസിഡന്റായശേഷം ഏതെങ്കിലും വിദേശഭരണാധികാരിക്കു വൈറ്റ് ഹൗസിൽ നല്കുന്ന ആദ്യത്തെ അത്താഴവിരുന്നാണ്. ഔദ്യോഗിക ഡിന്നർ ഒരു വർക്കിംഗ് ഡിന്നർ കൂടിയായാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം സൽക്കാരത്തിനിടെ തുടരുമെന്നർഥം.
ആണവ വിഷയം
ഇന്ത്യ - യുഎസ് സിവിൽ ആണവകരാർ ഉണ്ടാക്കിയതും ആണവദാതാക്കളുടെ സംഘ(എൽഎസ്ജി)ത്തിൽനിന്ന് ഇന്ത്യക്ക് ഒഴിവ് നൽകിയതും അമേരിക്കയ്ക്ക് ആണവപദ്ധതികൾ കിട്ടാനാണ്. വെസ്റ്റിംഗ്ഹൗസ് ഇന്ത്യയിൽ ആറു റിയാക്ടറുകൾ സ്ഥാപിക്കാൻ ചർച്ച നടത്തിയിരുന്നു. കന്പനിയുടെ സാന്പത്തിക പ്രതിസന്ധിമൂലം ചർച്ച വഴിമുട്ടി. അതു പുനരാരംഭിക്കാൻ തീരുമാനമായേക്കും.
ഗാർഡിയൻ ഡ്രോൺ
അമേരിക്കയിലെ ജനറൽ അറ്റോമിക്സ് കന്പനി നിർമിക്കുന്ന ആളില്ലാ വിമാനമായ ഗാർഡിയൻ ഡ്രോൺ വാങ്ങാൻ ഇന്ത്യ ഉദ്ദേശിക്കുന്നു. 22 എണ്ണം വാങ്ങും. 300 കോടി ഡോളർ (20,000 കോടി രൂപ) ആകും വില. അമേരിക്കൻ സെനറ്റും പ്രതിരോധ വകുപ്പും സമ്മതിച്ചാലേ ഇടപാടു നടക്കൂ. ഇതിന്റെ അന്തിമ രാഷ്ട്രീയ തീരുമാനം മോദി -ട്രംപ് ചർച്ചയിൽ ഉണ്ടാകും.
എഫ് - 16 വിമാനം
അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ എഫ് -16 വിമാനങ്ങളുടെ നിർമാണം ഇന്ത്യയിലേക്കു മാറ്റും. ഇന്ത്യയിൽ ടാറ്റയുമായി ചേർന്നു നിർമാണ പ്ലാന്റ് തുടങ്ങും. ടെക്സസിലെ ഫോർട്ട്വർത്തിലെ പ്ലാന്റിൽ ഇനി എഫ് -35 നിർമിക്കാനാണു ലോക്ക്ഹീഡ് മാർട്ടിൻ ഉദ്ദേശിക്കുന്നത്.
എച്ച് വൺ ബി
ഇന്ത്യൻ ഐടി കന്പനികളെ വിഷമിക്കുന്ന എച്ച് വൺ ബി വീസ ചർച്ചാ വിഷയമാകാനിടയില്ല. വീസ രീതിയിൽ വരുത്തിയ മാറ്റങ്ങൾ തിരുത്താൻ യുഎസ് തയാറായില്ല. കൂടുതൽ മാറ്റങ്ങൾ പഠിച്ചു ശിപാർശ ചെയ്യാൻ കമ്മിറ്റിയെ വച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് വന്നിട്ടേ ചർച്ചയ്ക്കു കാര്യമുള്ളു എന്നാണു യുഎസ് നിലപാട്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലർസനുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. ആയതിനാൽ മോദി - ട്രംപ് ചർച്ചയിൽ അതു വരില്ല.
കാലാവസ്ഥമാറ്റം
കാലാവസ്ഥമാറ്റവും ആഗോള താപനവും പ്രതിരോധിക്കാനുള്ള പാരീസ് ഉടന്പടിയിൽനിന്ന് അമേരിക്ക പിന്മാറിയത് ഇന്ത്യക്ക് ഇഷ്ടമല്ല. അമേരിക്കയും മറ്റും ധനസഹായം നൽകിയാലേ ഇന്ത്യ കാർബൺ വമനം കുറയ്ക്കൂ എന്നത് ട്രംപിനു ഇഷ്ടമല്ല. ഈ വിഷയത്തിൽ സംഘർഷം വരാത്ത രീതിയിൽ ചർച്ച നയിക്കാനാണ് ഇന്ത്യ ശ്രമിക്കുക.
വംശീയാക്രമണം
ഇന്ത്യക്കാർക്കെതിരായ വംശീയാക്രമണം മോദി ഉന്നയിക്കുന്ന വിഷയമാണ്. വംശീയാക്രമണത്തിനെതിരാകും ട്രംപിന്റെ സമീപനവും. നടന്നത് വംശീയമെന്നതിലുപരി ക്രിമിനൽ കുറ്റങ്ങൾ എന്ന നിലപാടാകും ട്രംപ് എടുക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.