ദൈർഘ്യമേറിയ യാത്ര: എയർ ഇന്ത്യക്ക് റിക്കാർഡ്
ദൈർഘ്യമേറിയ യാത്ര: എയർ ഇന്ത്യക്ക് റിക്കാർഡ്
Sunday, October 23, 2016 11:08 AM IST
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ്പ് സർവീസ് നടത്തി റിക്കാർഡിട്ട് എയർ ഇന്ത്യ. ന്യൂഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് എയർ ഇന്ത്യ വിമാനം നിർത്താതെ പറന്നത് 15,300 കിലോമീറ്റർ. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെയുള്ള പാത ഒഴിവാക്കി പസഫിക് സമുദ്രത്തിനു മുകളിലൂടെയാണ് വിമാനം പറന്നത്.

പസഫിക് സമുദ്രത്തിനു മുകളിലൂടെയുള്ള പാത അറ്റ്ലാന്റിക്കിനു മുകളിലൂടെയുള്ളതിനേക്കാളും 1,400 കിലോമീറ്റർ കൂടുതലാണ്. 15,300 കിലോമീറ്റർ ദൂരം പൂർത്തിയാക്കാൻ 14 മണിക്കൂറും 50 മിനിറ്റുമെടുത്തു. ഉദ്ദേശിച്ചിരുന്നതിലും രണ്ടു മണിക്കൂർ നേരത്തെയാണ് യാത്ര പൂർത്തിയായത്. സഞ്ചാരപാതയുടെ ദിശയിൽത്തന്നെയുള്ള കാറ്റാണ് ഇതിനു വിമാനത്തെ സഹായിച്ചത്.

ഭൂമി ഭ്രമണം ചെയ്യുന്നത് പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ്. അതിനാൽ കാറ്റും അതേ ദിശയിലാണു വീശുക. പസഫിക്കിനു മുകളിലൂടെയുള്ള യാത്രയും കാറ്റിന്റെ അതേ ദിശയിലായിരുന്നു. ഇത് വിമാനത്തിന്റെ വേഗം വർധിക്കാൻ സഹായിച്ചു.


ബോയിംഗ് 777 200 വിമാനമാണ് നേരിട്ടുള്ള സർവീസിന് എയർ ഇന്ത്യ ഉപയോഗിച്ചത്. അറ്റ്ലാന്റിക്കിനു മുകളിലൂടയുള്ള എയർ ഇന്ത്യയുടെ 13,900 കിലോമീറ്റർ നോൺ സ്റ്റോപ്പ് സർവീസ് ഇതുവരെ ദൈർഘ്യത്തിൽ രണ്ടാം സ്‌ഥാനത്തായിരുന്നു. എമിറേറ്റ്സിന്റെ ദുബായ്–ഓക്ലൻഡ് 14,120 കിലോമീറ്ററായിരുന്നു ഒന്നാം സ്‌ഥാനത്ത്. പസഫിക്കിനു മുകളിലൂടെയുള്ള പാത തെരഞ്ഞെടുത്തതോടെ എയർ ഇന്ത്യ നോൺ സ്റ്റോപ്പ് പാതയിൽ രണ്ടു വർഷത്തേക്ക് ഒന്നാമതാകും. സിംഗപ്പൂർ എയർലൈൻസ് സിംഗപ്പൂരിൽനിന്ന് ന്യൂയോർക്കിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങുന്നതോടെ എയർ ഇന്ത്യ രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെടും. 19 മണിക്കൂറുകൊണ്ട് 16,500 കിലോമീറ്ററായിരിക്കും സിംഗപ്പൂർ എയർലൈൻസ് പറക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.