ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റാകുമ്പോൾ ആവേശത്തേക്കാൾ ആശങ്കകളാണു ലോകമെങ്ങും. പൊതുഭരണരംഗത്തു നവാഗതൻ, അസാധാരണമായ നിലപാടുകൾ ഉള്ളയാൾ, ചട്ടക്കൂടുകളിൽ ഒതുങ്ങാത്ത സ്വഭാവം ട്രംപിനെ ഭയപ്പെടാൻ കാരണങ്ങൾ പലതുണ്ട്.
ഇന്ത്യയുടെ ആശങ്കയിലാണ് മോദി ഭരണകൂടം. ട്രംപിന്റെ ഭരണമാറ്റ ടീമുമായി നല്ല ബന്ധം സ്ഥാപിച്ചെങ്കിലും വ്യാപാരരംഗത്ത് പല തിരിച്ചടികൾ ഇന്ത്യക്കുണ്ടാകും. എച്ച് വൺ ബി വീസ നിയന്ത്രണവും 35 ശതമാനം ഇറക്കുമതിച്ചുങ്കവും ആണു ഭീതിപ്പെടുത്തുന്ന ഘടകങ്ങൾ.
ഐടി മേഖല: ട്രംപ് പുറംജോലി കരാറിനും കുടിയേറ്റത്തിനും എതിരാണ്. എച്ച് വൺ ബി വീസ വ്യവസ്ഥ കർക്കശമാക്കും. അത് ഇന്ത്യൻ ഐടി കമ്പനികളെയും ഇന്ത്യൻ തൊഴിലാർഥികളെയും ബാധിക്കും. കൂടുതൽ പേരെ അമേരിക്കയിൽനിന്നു റിക്രൂട്ട് ചെയ്യാൻ കമ്പനികൾ നിർബന്ധിതമാകും. ഇന്ത്യക്കാർക്ക് അവസരം കുറയും. കമ്പനികൾ കൂടുതൽ വേതനം നൽകേണ്ടിവരും. അതു കമ്പനികളുടെ ലാഭം കുറയ്ക്കും. ടിസിഎസിനു 16ഉം ഇൻഫോസിസിന് 11ഉം വിപ്രോ, ടെക് മഹീന്ദ്ര എന്നിവയ്ക്ക് 15 വീതവും കോഗ്നിസന്റിന് 25 ശതമാനവും ലാഭം കുറയും. അമേരിക്കയാണ് ഇന്ത്യൻ ഐടി കമ്പനികൾക്കു 48 മുതൽ 78 വരെ ശതമാനം ബിസിനസ് നൽകുന്നത്.
ഔഷധങ്ങൾ: ഇന്ത്യൻ ഔഷധകമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. ട്രംപ് ഇറക്കുമതിക്ക് 35 ശതമാനം ചുങ്കം ചുമത്തുമെന്നാണു ഭീതി. ഗ്ലെൻമാർക്ക്, ടോറന്റ്, ലൂപിൻ, അരബിന്ദോ ഫാർമ, ഡോ. റെഡ്ഡീസ്, കാഡില, സൺ ഫാർമ തുടങ്ങിയ ഫാർമ കമ്പനികളുടെ അമേരിക്കൻ വില്പനയ്ക്കു തിരിച്ചടി പ്രതീക്ഷിക്കാം. പല കമ്പനികളുടെയും 25 മുതൽ 40 വരെ ശതമാനം വിറ്റുവരവ് അമേരിക്കയിൽനിന്നാണ്.
ഡയമണ്ടും ആഭരണങ്ങളും: അമേരിക്കയിൽനിന്ന് വജ്രങ്ങളും സ്വർണവും ഇറക്കുമതി ചെയ്ത് ആഭരണങ്ങളായും കട്ട് ചെയ്ത ഡയമണ്ട് ആയും കയറ്റുമതി ചെയ്യുന്നു. കസ്റ്റംസ് ഡ്യൂട്ടി വർധന ഈ മേഖലയെ കാര്യമായി ബാധിക്കില്ല.
ടെക്സ്റ്റൈൽസ്: ഇന്ത്യ ഈ വിപണിയിൽ ഓരോ വർഷവും പിന്നോട്ടു പോകുകയാണ്. ചുങ്കം വന്നാൽ പ്രത്യേക ക്ഷീണമില്ല. മെക്സിക്കൻ കമ്പനികളോടു മത്സരിക്കാനാവും എന്ന ഗുണവുമുണ്ട്. ഇപ്പോൾ മെക്സിക്കൻ ഉത്പന്നങ്ങൾക്കു ചുങ്കമില്ല.
യുഎസ് - ചൈന ബന്ധം
ട്രംപിന്റെ ഭരണകൂടം ചൈനയോടുള്ള അമേരിക്കൻ നിലപാടിൽ സാരമായ മാറ്റം വരുത്തും. ചൈനീസ് ഉത്പന്നങ്ങൾക്ക് അധികച്ചുങ്കം ചുമത്തുന്നതു മുതൽ ചൈനീസ് സൈനികശക്തിയുടെ വ്യാപനത്തിനെതിരായ നടപടികൾ വരെ ഉണ്ടാകാം. ചൈന കറൻസി വില കൃത്രിമമായി താഴ്ത്തി നിർത്തിയിരിക്കുകയാണെന്നു പറഞ്ഞു ചൈനയ്ക്കെതിരേ അധിക ചുങ്കം ചുമത്തിയേക്കാം.
ഇതിനെതിരേ ചൈനയും നടപടി എടുത്തേക്കാം. ചൈനീസ് കേന്ദ്രബാങ്കിന്റെ പക്കൽ മൂന്നു ലക്ഷം കോടി ഡോളറിന്റെ അമേരിക്കൻ ഗവൺമെന്റ് കടപ്പത്രങ്ങളുണ്ട്. അവ വിറ്റഴിക്കാൻ തുടങ്ങിയാൽ ഡോളർ കുത്തനേ ഇടിയും. ഒരു വാണിജ്യ യുദ്ധം യുക്തിസഹമല്ല എന്നു ട്രംപിനെ ബോധ്യപ്പെടുത്താൻ കഴിയുമോ എന്നതു വേറെ പ്രശ്നം.
ചൈന സൈനികസ്വാധീനം ഏഷ്യക്കപ്പുറത്തേക്കു വർധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരേയും ട്രംപ് നീങ്ങും. അതും പ്രത്യാഘാതങ്ങൾ ഉളവാക്കും.
അമേരിക്കയിലേക്ക് ഇന്ത്യൻ കയറ്റുമതി
(2016ലെ കണക്ക്)
4255 കോടി ഡോളർ
അമേരിക്കയിൽനിന്ന് ഇന്ത്യൻ ഇറക്കുമതി
1959.3 കോടി ഡോളർ
വ്യാപാര മിച്ചം
2295.9 കോടി ഡോളർ
പ്രധാന കയറ്റുമതി ഇനങ്ങൾ
ഡയമണ്ട്, ഔഷധങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, ടെക്സ്റ്റൈൽസ്.
പ്രധാന ഇറക്കുമതി ഇനങ്ങൾ
ഡയമണ്ട്, വിമാനങ്ങൾ, യന്ത്രങ്ങൾ, ഒപ്റ്റിക്-മെഡിക്കൽ
ഉപകരണങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.