മിഡ്നാപുർ: അഖിലേന്ത്യാ അന്തർസർവകലാശാലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ അത്യന്തം വാശിയേറിയ കലാശപ്പോരാട്ടത്തിൽ നിലവിൽ ചാമ്പ്യന്മാരായ പഞ്ചാബിനെ ഒന്നിനെതിരേ രണ്ടു ഗോളിനു തകർത്ത് കാലിക്കട്ട് കിരീടം ചൂടി. ചാമ്പ്യന്മാർക്കുള്ള സർ അശുതോഷ് മുഖർജി ഷീൽഡ് സ്വന്തമാക്കിയ കാലിക്കട്ട് തുടക്കംമുതൽ തന്നെ കരുത്തു തെളിയിച്ചെങ്കിലും ലക്ഷ്യത്തിലെത്താൻ ഹാഫ്ടൈം പിന്നിടേണ്ടിവന്നു.
ബംഗാളിലെ മിഡ്നാപുർ വിദ്യാസാഗർ യൂണിവേഴ്സിറ്റി കാമ്പസിൽ ഇന്നലെ നടന്ന ഫൈനലിന്റെ ആദ്യപകുതിയിൽ ഇരുകൂട്ടർക്കും അവസരങ്ങൾ ലഭിച്ചിട്ടും ഗോളൊന്നും നേടാനായില്ല. 62, 68 മിനിറ്റുകളിൽ വടക്കാഞ്ചേരി വ്യാസ കോളജ്താരം പി.എ. അൻവറാണ് കാലിക്കട്ടിന്റെ രണ്ടു ഗോളും നേടിയത്. 78ാം മിനിറ്റിൽ പഞ്ചാബ് പെനാൽറ്റിയിലൂടെയാണ് ആശ്വാസ ഗോൾ നേടിയത്. 82ാം മിനിറ്റിൽ കാലിക്കട്ടിനും പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത അൻവറിന് വല ചലിപ്പിക്കാനായില്ല. 2013-14ൽ കോട്ടയത്തു നടന്ന ചാമ്പ്യൻഷിപ്പിലാണ് കാലിക്കട്ട് ഏറ്റവുമൊടുവിൽ വിജയികളായത്.
വിജയികൾക്കു മുൻ ഇന്ത്യൻ താരവും ദീർഘകാലം ഈസ്റ്റ്ബംഗാൾ കോച്ചുമായിരുന്ന പി.കെ. ബാനർജി ട്രോഫികൾ വിതരണം ചെയ്തു.
ടീം: ക്യാപ്റ്റൻ: വൈ.പി. മുഹമ്മദ് ഷെരീഫ് (ഫാറൂഖ് കോളജ്). കെ.ഒ. ജിയാദ് ഹസൻ, യു.എൻ. സന്ദീപ്, ടി.പി. അമൽ, എ.എസ്. ആഷിഖ്, വി.സി. അനൂപ്, ടി. സുഹൈൽ, എ.കെ. ഹമീം ജമാൽ, പി.എ. അജ്മൽ, പി. മുഹമ്മദ് സാബിത്, അർജുൻ ജയരാജ്, ഷിഹാദ് നെല്ലിപറമ്പൻ, മുഹമ്മദ് അനസ് റഹ്മാൻ, വി.കെ. അഫ്ളൽ, കെ.വി. അഭിനവ്, കെ.ആർ. മുഹമ്മദ് ഷെബിൻ, ജിബിൻ ദേവസ്യ, ജിസ് ജീസസ് ജോസ്, പി.എം. അൻവർ സാദത്ത്, പി.എ. നാസർ. സതീവൻ ബാലൻ മുഖ്യകോച്ചും മുഹമ്മദ് ഷെഫീഖ് അസിസ്റ്റന്റ് കോച്ചുമാണ്. ഡോ.കെ.എസ്. ഹരിദയാലാണ് മാനേജർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.