പൂന: മൂന്നു ദിവസം, ഇന്ത്യൻ ആത്മവിശ്വാസവും ഗർവ്വും തകർക്കാൻ അത്രയേ വേണ്ടിവന്നുള്ളൂ ഓസീസിന്. 2013ൽ കളിച്ച നാലു ടെസ്റ്റുകളിലും പരാജയപ്പെട്ടു നാണംകെട്ട് ഇന്ത്യയിൽ നിന്നും വിമാനം കയറിയ ഓസ്ട്രേലിയ നാലു വർഷത്തിനുശേഷം നടന്ന ആദ്യ ടെസ്റ്റിൽ തന്നെ കണക്കുതീർത്തു. ഇന്ത്യ തൂത്തുവാരുമെന്നും ഓസീസ് ഒരു കളിപോലും ജയിക്കാതെ ഇത്തവണയും രാജ്യം വിടുമെന്നു കരുതിയവർക്കു മുന്നിൽ സ്റ്റീവൻ സ്മിത്തിന് ഇനി തലയുയർത്തി നിന്ന് പറയാം, തന്റെ ടീം വന്നിരിക്കുന്നത് നാണംകെട്ടു മടങ്ങാനല്ലെന്ന്. 441 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയിൽ നിന്ന് ഒരിക്കൽ കൂടി ഒരു ക്ലാസിക് ചേസിംഗ് പ്രതീക്ഷിച്ചവരെ നിരാശരാക്കി വിരാട് കോഹ്ലിയുടെ ലോക ഒന്നാം നന്പർ പട 107 റണ്‍സിന് പുറത്തായി.
ഒരു വി.വി.എസ്. ലക്ഷ്മണോ രാഹുൽ ദ്രാവിഡോ ഇല്ലാതെ പോയി കങ്കാരുക്കൾക്കു മുന്നിൽ മതിൽ തീർക്കാൻ. 31 റണ്‍സെടുത്ത ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസീസിനു വേണ്ടി സ്റ്റീവ് ഒ കീഫെ രണ്ടാം ഇന്നിംഗ്സിലും ആറു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നഥാൻ ലയോണ്‍ ബാക്കി നാലു വിക്കറ്റുകൾ സ്വന്തം പേരിലാക്കി. മത്സരത്തിൽ 12 വിക്കറ്റുകൾ സ്വന്തമാക്കിയ സ്റ്റീവ് ഒ കീഫെയാണ് കളിയിലെ താരം.
അസാധ്യമെന്ന് വിലയിരുത്തപ്പെട്ട ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ കളത്തിലിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽപോലും മികച്ച പ്രകടനം പുറത്തെടുത്തില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ വിക്കറ്റുകൾ ഒരോന്നും ഓസീസ് സ്പിന്നർമാർ പിഴുതുകൊണ്ടിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഒ കീഫെയുടെ ആദ്യഓവറിൽ തന്നെ മുരളി വിജയ് വിക്കറ്റിനു മുന്നിൽ കുരുങ്ങി. അടുത്ത ഓവറിൽ ആദ്യ ഇന്നിംഗ്സിൽ അർധ സെഞ്ചുറി നേടിയ കെ.എൽ. രാഹുലിനെ ലയോണും പുറത്താക്കി. ഇരു താരങ്ങളും മൂന്നാം അന്പയർക്കു റിവ്യുവിനു നൽകിയെങ്കിലും ഭാഗ്യം ഓസീസിനൊപ്പം നിന്നു. ഓപ്പണർമാർ തുടക്കത്തിലെ വീഴുന്പോഴെല്ലാം പിടിച്ചു നിൽക്കാറുള്ള പൂജാരയും നായകൻ കോഹ്ലിയും പ്രതീക്ഷകളുണർത്തിയെങ്കിലും അതിന്റെ ആയുസ് 16-ാം ഓവർവരെ മാത്രമായിരുന്നു. കോഹ്ലിയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഒ കീഫെയ്ക്കെതിരേ ഇന്ത്യ എത്രമാത്രം അസ്ഥിരതയോടെയാണ് കളിക്കുന്നതെന്ന കാര്യം വ്യക്തമായി.
ആദ്യ ഇന്നിംഗ്സിൽ സംഭവിച്ച ദുരന്തത്തിൽനിന്ന് ഒരു പാഠവും ഉൾക്കൊള്ളാതെയാണ് ഇന്ത്യ വീണ്ടുമിറങ്ങിയതെന്ന ബോധ്യം ഉള്ളതുകൊണ്ടാവണം പിന്നീട് ഒ കീഫെയെയും ലയോണിനെയും ഉപയോഗിച്ചു ഇന്ത്യയെ വീഴ്ത്താനായിരുന്നു സ്മിത്ത് ശ്രമിച്ചത്.
സ്മിത്തിന്റെ തന്ത്രം വിജയിക്കുന്നതാണ് പിന്നീട് കളത്തിൽ കണ്ടത്. പുജാരയ്ക്കൊപ്പം 30 റണ്‍സ് സഖ്യമുണ്ടാക്കി രഹാനെയും ഒ കീഫെയ്ക്കു മുന്നിൽ ആയുധം വച്ച് കീഴടങ്ങിയതോടെ ഇന്ത്യ പരാജയമുറപ്പിച്ചു. രവിചന്ദ്രൻ അശ്വിനും വിക്കറ്റ് കീപ്പർ വൃദ്ധമാൻ സാഹയും ഒ കീഫെയുടെ അടുത്ത ഇരകളായിരുന്നു. ആറിന് 99 എന്ന നിലയിൽ ഇന്ത്യ തകർച്ചയുടെ പടുകുഴിയിലേക്ക് വീണപ്പോഴും നാണകെടാതെ കരയറാമെന്ന പ്രതീക്ഷ പൂജാരയിലായിരുന്നു. ഒ കീഫെയുടെ പന്തിന്റെ ദിശയറിയാതെ എൽബിഡബ്ല്യുവായി പൂജാരയും മടങ്ങിയതോടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 105 പോലും ഇന്ത്യ മറികടക്കുമെന്നുള്ള പ്രതീക്ഷകൾ പോലും അകന്നു.
സഹ സ്പിന്നർ ഒ കീഫെയുടെ പ്രകടനത്തിനു കാഴ്ചക്കാരനായി നിന്ന ലയോണിന്റെ ഉൗഴമായിരുന്നു പിന്നീട്. രവീന്ദ്ര ജഡേജയും ജയന്ത് യാദവും ഇഷാന്ത് ശർമയും അതിവേഗം മടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സിന് 107 റണ്‍സിൽ അന്ത്യമായി. ഓസീസിനായി ഒ കീഫെ 35 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകൾ നേടിയപ്പോൾ ലയോണ്‍ 53 റണ്‍സിന് നാലു വിക്കറ്റുകൾ സ്വന്തമാക്കി.
നേരത്തേ, മൂന്നാം ദിനം നാലിന് 143 എന്ന നിലയിൽ തുടങ്ങിയ ഓസീസ് മികച്ച ലീഡ് സ്വന്തമാക്കിയത് സ്റ്റീവൻ സ്മിത്തിന്റെ സെഞ്ചുറിക്കരുത്തിലാണ്. സ്മിത്തിന്റെ ബലത്തിൽ രണ്ടാം ഇന്നിംഗ്സിൽ ഓസീസ് 285 റണ്‍സെടുത്തു.
രണ്ടാം ദിനം മൂന്നു വട്ടം തന്റെ ക്യാച്ചുകൾ നിലത്തിട്ട ഇന്ത്യൻ ഫീൽഡർമാർക്കു നന്ദി പറഞ്ഞു ഇന്ത്യക്കെതിരേ തുടർച്ചയായ അഞ്ചാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് പുറത്താകുന്പോൾ ഓസീസ് വിജയത്തിനാവശ്യമായ ലീഡ് സ്വന്തമാക്കിയിരുന്നു. സ്മിത്തിനെ കൂടാതെ ഓസീസ് നിരയിൽ മറ്റാരും അർധ സെഞ്ചുറി പോലും നേടിയില്ല. ഇന്ത്യക്കു വേണ്ടി അശ്വിൻ നാലു വിക്കറ്റുകൾ നേടിയപ്പോൾ ജഡേജ മൂന്നു വിക്കറ്റും നേടി.
ഒരു പരാജയമെന്നതിലുപരി ഇന്ത്യ ഒരിക്കലും പ്രതീക്ഷിക്കാത്ത ഷോക് ട്രീറ്റ്മെന്റായിരുന്നു ഓസീസ് ഇന്ത്യക്കു നൽകിയത്. 2012 ഡിസംബറിനു ശേഷം നാട്ടിൽ ഒരു ടെസ്റ്റ് ഇന്ത്യ തോൽക്കുന്നത് ആദ്യമായിട്ടാണ്. 19 ടെസ്റ്റുകൾ തോൽവിയറിയാതെയെത്തിയ ഇന്ത്യൻ പടയുടെ ആത്മവിശ്വാസം കൂടിയാണ് ഓസീസ് തകർത്തത്. ഏഷ്യൻ മണ്ണിൽ കഴിഞ്ഞ ഒന്‍പത് ടെസ്റ്റുകളും പരാജയപ്പെട്ട കങ്കാരുക്കൾക്കു ഇനിയുള്ള മൂന്നു ടെസ്റ്റുകൾക്കും ആവശ്യമായ ഉൗർജം പൂന നൽകിയെന്നുറപ്പ്.
പരന്പരയിലെ രണ്ടാം ടെസ്റ്റ് മാർച്ച് നാലിന് ബംഗളൂരുവിൽ തുടങ്ങും.
സ്കോർ ബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 260
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 105
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്
വാർണർ എൽബിഡബ്ല്യു ബി അശ്വിൻ 10, ഷോണ്‍ മാർഷ് എൽബിഡബ്ല്യു ബി അശ്വിൻ 0, സ്മിത്ത് എൽബിഡബ്ല്യു ബി ജഡേജ 109, ഹാൻഡസ്കോംബ് സി വിജയ് ബി അശ്വിൻ 19, റെൻഷോ സി ഇഷാന്ത് ബി ജയന്ത് 31, മിച്ചൽ മാർഷ് സി സാഹ ബി ജഡേജ 31, വേഡ് സി സാഹ ബി ഉമേഷ് 20, സ്റ്റാർക്ക് സി രാഹുൽ ബി അശ്വിൻ 30, ഒ കീഫെ സി സാഹ ബി ജഡേജ 6, ലയോണ്‍ എൽബിഡബ്ല്യു ബി ഉമേഷ് 13, ഹെയ്സൽവുഡ് നോട്ടൗട്ട് 2. എക്സ്ട്രാസ് 14. ആകെ 87 ഓവറിൽ 285 റണ്‍സിനു പുറത്ത്.
ഇന്ത്യ ബൗളിംഗ്
അശ്വിൻ 28-3-119-4, ജഡേജ 33-10-65-3, ഉമേഷ് 13-1-39-2, ജയന്ത് 10-1-43-1, ഇഷാന്ത് 3-0-6-0
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്
വിജയ് എൽബിഡബ്ല്യു ബി ഒ കീഫെ 2, രാഹുൽ എൽബിഡബ്ല്യു ബി ലയോണ്‍ 10, പൂജാര എൽബിഡബ്ല്യു ബി ഒ കീഫെ 31, കോഹ്ലി ബി ഒ കീഫെ 13, രഹാനെ സി ലയോണ്‍ ബി ഒ കീഫെ 18, അശ്വിൻ എൽബിഡബ്ല്യു ബി ഒ കീഫെ 8, സാഹ എൽബിഡബ്ല്യു ബി ഒ കീഫെ 5, ജഡേജ ബി ലയോണ്‍ 3, ജയന്ത് സി വേഡ് ബി ലയോണ്‍ 5, ഇഷാന്ത് സി വാർണർ ബി ലയോണ്‍ 0, ഉമേഷ് നോട്ടൗട്ട് 0. എക്സ്ട്രാസ് 12.ആകെ 33.5 ഓവറിൽ 107 റണ്‍സിനു പുറത്ത്
ഓസ്ട്രേലിയ ബൗളിംഗ്
സ്റ്റാർക്ക് 2-2-0-0, ലയോണ്‍ 14.5-2-53-4, ഒക്കീഫെ 15-4-35-6, ഹെയ്സൽവുഡ് 2-0-7-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.