റാഞ്ചി: ഇന്ത്യയുടെ വിജയമോഹങ്ങള്‍ക്കു മേല്‍ ബാറ്റേന്തി ഹാന്‍ഡ്സ്കോമ്പും ഷോണ്‍ മാര്‍ഷും ഉറച്ചുനിന്നപ്പോള്‍ റാഞ്ചിയില്‍ ആരും ജയിച്ചില്ല, തോറ്റുമില്ല. ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം സമനിലയില്‍. 152 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യക്കെതിരേ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസ്ട്രേലിയ തകര്‍ച്ചയെ നേരിട്ടെങ്കിലും അഞ്ചാം വിക്കറ്റില്‍ ഹാന്‍ഡ്സ്കോമ്പും ഷോണ്‍ മാര്‍ഷും നേടിയ 124 റണ്‍സിന്റെ കൂട്ടുകെട്ട് ഓസ്ട്രേലിയയെ കരകയറ്റി. ഹാന്‍ഡ്സ്കോമ്പ് 72 റണ്‍സ് നേടി പുറത്താകാതെനിന്നു. ഷോണ്‍ മാര്‍ഷ് 53 റണ്‍സ് നേടി.
സ്കോര്‍: ഓസ്ട്രേലിയ 451, ആറിന് 204
ഇന്ത്യ ഒമ്പതിന് 603 ഡിക്ലയേഡ്
ഡബിള്‍ സെഞ്ചുറി നേടിയ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ അവസാന ടെസ്റ്റ് 25ന് ധര്‍മശാലയില്‍ നടക്കും. ഇവിടെ വിജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ ഓസ്ട്രേലിയയ്ക്ക് ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി നിലനിര്‍ത്താനാകും.
തകര്‍ച്ചയോടെ തുടക്കം
രണ്ടിന് 23 എന്ന നിലയില്‍ അഞ്ചാം ദിനം കളിയാരംഭിച്ച ഓസ്ട്രേലിയയ്ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. 63 റണ്‍സെടുക്കുന്നതിനിടെ, നായകന് സ്മിത്ത് അടക്കം നാലു പേർ കൂടാരം കയറി.
റെന്‍ഷോയെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി ഇഷാന്ത് ശര്‍മയാണ് വിക്കറ്റ് വീഴ്ചയ്ക്കു തുടക്കമിട്ടത്. തൊട്ടുപിന്നാലെ 21 റണ്‍സെടുത്ത സ്മിത്തിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. ജഡേജയുടെ പന്ത് മനസിലാക്കിയതിലെ പിഴവായിരുന്നു സ്മിത്തിന്റെ കുറ്റി തെറിപ്പിച്ചത്.
അപ്പോഴും ഇന്ത്യയേക്കാള്‍ 89 റണ്‍സ് പിന്നിലായിരുന്നു ഓസ്ട്രേലിയ. എന്നാല്‍, ഇന്ത്യയുടെ മോഹങ്ങളുടെ ആയുസ് അവസാനിക്കാന്‍ പോകുന്നു എന്ന മുന്നറിയിപ്പുമായി ഷോണ്‍ മാര്‍ഷും ഹാന്‍ഡ്സ്കോമ്പും ക്രീസില്‍ ഒത്തുചേര്‍ന്നു.
ഉച്ചഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പായിരുന്നു കൂട്ടുകെട്ടിന്റെ തുടക്കം. ശക്തമായ പ്രതിരോധം തീര്‍ത്ത അവര്‍ സമയവും ഓവറും കവര്‍ന്നു. വളരെ ശാന്തമായും മികച്ച സാങ്കേതികത്തികവോടെയും ഇരുവരും ബാറ്റ് വീശി. അപകടകരമായ ഇന്ത്യന്‍ ബൗളിംഗിനെ സമര്‍ഥമായാണ് ഇരുവരും പ്രതിരോധിച്ചത്.
പതിയെപ്പതിയെ അവര്‍ ലീഡിലേക്കു നീങ്ങിയതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ അസ്തമിച്ചു. 62 വിലമതിക്കാനാവാത്ത ഓവറുകളാണ് അവര്‍ ക്രീസില്‍ തുടര്‍ന്നത്. ഇന്ത്യയുടെ പക്കല്‍നിന്ന് മത്സരം പിഴുതുമാറ്റി സമനിലയിലെത്തിക്കാന്‍ ഈ സമയവും ഓവറും ഓസീസിന് ധാരാളം മതിയായിരുന്നു.
വിരാട് കോഹ്്ലിയുടെ ക്യാപ്റ്റന്‍സിയിലെ പിഴവുകളും അവര്‍ ക്രീസില്‍ തുടരുന്നതിനു കാരണമായി. ഒരു എന്‍ഡില്‍ ജഡേജയെയും മറു എന്‍ഡില്‍ ഉമേഷ് യാദവിനെയും എറിയിച്ചാണ് കോഹ്്ലി പരീക്ഷണം നടത്തിയത്. ലോക ഒന്നാം നമ്പര്‍ ബൗളര്‍ അശ്വിന് തുടക്കത്തിലേ കാര്യമായ അവസരങ്ങള്‍ നല്‍കിയില്ല. നല്കിയ ഒരോവറില്‍ ഹാന്‍ഡ്സ്കോമ്പ് 13 റണ്‍സ് അശ്വിനെതിരേ നേടിയതാണ് കോഹ്്ലിയുടെ മനസ് ജഡേജയിലേക്കു തിരിയാന്‍ കാരണമായത്.
അശ്വിനു യാതൊരുവിധ ഫോമും പ്രകടിപ്പിക്കാനാകാതെ പോയി. ആദ്യവിക്കറ്റ് നേടിയതൊഴിച്ചാല്‍ ഇഷാന്ത് ശര്‍മ അമ്പേ പരാജയപ്പെട്ടു. ഉമേഷ് യാദവിന് ബംഗളൂരിലെ പോലെ മികവിലെത്താനും കഴിയാതെവന്നതോടെ സമനില വഴങ്ങുകയേ ഇന്ത്യക്കു തരമുണ്ടായിരുന്നുള്ളൂ. 197 പന്ത് മാര്‍ഷ് നേരിട്ടപ്പോള്‍ 200 പന്തുകളാണ് ഹാന്‍ഡ്സ്കോമ്പ് നേരിട്ടത്.
ഇന്ത്യക്കു വേണ്ടി രവീന്ദ്രജേഡജ നാലു വിക്കറ്റ് സ്വന്തമാക്കി. ഇഷാന്തിനും അശ്വിനും ഓരോ വിക്കറ്റ് വീതം ലഭിച്ചപ്പോള്‍ ഉമേഷ് യാദവിന് വിക്കറ്റൊന്നും ലഭിച്ചില്ല.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 451
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
രാഹുല്‍ സി വേഡ് ബി കമ്മിന്‍സ് 67, വിജയ് സ്റ്റംപ്ഡ് വേഡ് ബി ഒക്കീഫ് 82, പൂജാര സി മാക്സ് വെല്‍ ബി ലയണ്‍ 202, കോഹ്്ലി സി സ്മിത്ത് ബി കമ്മിന്‍സ് 6, രഹാനെ സി വേഡ് ബി കമ്മിന്‍സ് 14, കരുണ്‍ നായര്‍ ബി ഹെയ്സല്‍വുഡ് 23, അശ്വിന് സി വേഡ് ബി കമ്മിന്‍സ് 3, സാഹ സി മാക്സ് വെല്‍ ബി ഒക്കീഫ് 117, ജഡേജ നോട്ടൗട്ട് 54, യാദവ് സി വാര്‍ണര്‍ ബി ഒക്കീഫ് 16, ഇഷാന്ത് നോട്ടൗട്ട് 0, എക്സ്ട്രാസ് 19
ആകെ 210 ഓവറില്‍ ഒമ്പതിന് 603
ബൗളിംഗ്
ഹെയ്സല്‍വുഡ് 44-10-103-1, കമ്മിന്‍സ് 39-10-106, ഒക്കീഫ് 77-17-199, ലയണ്‍ 46-2-163-173, മാക്സ് വെല്‍ 4-0-13-0
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്
ഡേവിഡ് വാര്‍ണര്‍ ബി ജഡേജ 14, റെന്‍ഷോ എല്ബിഡബ്ല്ു ബി ഇഷാന്ത് 15, ലയണ്‍ ബ ജഡേജ 2, സ്മിത്ത് ബി ജഡേജ 21, ഷോണ്‍ മാര്‍ഷ് സി വിജയ് ബി ജഡേജ 53, ഹാന്‍ഡ്സ്കോമ്പ് നോട്ടൗട്ട് 72, മാക്സ് വെല്‍ സി വിജയ് ബി അശ്വിന് 2, വേഡ് നോട്ടൗട്ട് 9, എക്സ്ട്രാസ് 9
ആകെ 100 ഓവറില്‍ ആറിന് 204.
ബൗളിംഗ്
അശ്വിന് 30-10-71-1, ജഡേജ 44-18-54-4, ഉമേഷ് യാദവ് 15-2-36-0, ഇഷാന്ത് ശര്‍മ 11-0-30-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.