ഡോ. മധുകുമാര്‍ കേരള സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍
Friday, March 30, 2012 10:20 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷാകണ്‍ട്രോളറായി ഡോ. കെ. മധുകുമാറിനെ നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. വാഴൂര്‍ ശ്രീ വിദ്യാധിരാജ എന്‍എസ്എസ് കോളജിലെ പ്രിന്‍സിപ്പലാണ് ഡോ. മധുകുമാര്‍.

മദ്രാസ് സര്‍വകലാശാല മലയാളം വകുപ്പധ്യക്ഷനായ ഡോ. സി.ജി. രാജേന്ദ്രബാബുവിനെ ലെക്സിക്കണ്‍ എഡിറ്ററായും നിയമിക്കും. സര്‍വകലാശാല ഹാള്‍ടിക്കറ്റ് തടഞ്ഞുവച്ച വിദ്യാര്‍ഥിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചതിന് കൊല്ലം അസീസിയ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചില്‍ നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കും.

നാല് അധ്യാപികമാര്‍ക്കെതിരെ സെനറ്റില്‍ ഉയര്‍ന്ന പരാതി അന്വേഷിക്കാനായി ഡോ. പി.എസ്. ശ്രീകല, ഡോ. ജോളി ജേക്കബ്, പ്രഫ. ജമാല്‍കുഞ്ഞ്, ഡോ. പി. മോഹനചന്ദ്രന്‍ നായര്‍, ഡോ.കെ.എല്‍. വിവേകാനന്ദന്‍ എന്നിവരടങ്ങിയ സമിതിയെ യോഗം ചുമതലപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനുള്ള ഫീസ് 125 രൂപയില്‍ നിന്ന് ഇരുനൂറായും സൂക്ഷ്മപരിശോധനയ്ക്കുള്ള ഫീസ് 50-ല്‍ നിന്ന് നൂറായും ഉയര്‍ത്തും.


ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ കേരള (ഐഎംകെ) മേധാവിയായി ഡോ. ജെ. രാജനെയും തമിഴ് വകുപ്പധ്യക്ഷനായി ഡോ. പി. ജയകൃഷ്ണനെയും ബയോടെക്നോളജി അധ്യക്ഷനായി ഡോ.എ. ജയകുമാരന്‍ നായരെയും മാത്തമാറ്റിക്സ് വകുപ്പധ്യക്ഷനായി ഡോ. സുരേഷ് സിംഗിനെയും നിയോഗിച്ചു. ഹിന്ദി വകുപ്പ് അധ്യക്ഷയായി ഡോ. ജെ. ഉമാകുമാരിയെ തുടരാന്‍ അനുവദിച്ചു. സെനറ്റ് ഹാളിന്റെ വാടക സായാഹ്നപരിപാടികള്‍ക്കായി 50,000 രൂപയായും ദിവസവാടക 75,000 രൂപയായും പുതുക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.