ആര്‍ടി ഓഫീസുകളില്‍ രണ്ടു മാസത്തിനകം ഇ-പേയ്മെന്റ് സംവിധാനം: മന്ത്രി ആര്യാടന്‍
ആര്‍ടി ഓഫീസുകളില്‍ രണ്ടു മാസത്തിനകം ഇ-പേയ്മെന്റ് സംവിധാനം: മന്ത്രി ആര്യാടന്‍
Sunday, January 6, 2013 11:15 PM IST
തലശേരി: രണ്ടുമാസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടി ഓഫീസുകളിലും ഇ-പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ ഇന്‍സ്പെക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇ-പേയ്മെന്റ് സംവിധാനം നിലവില്‍ വരുന്നതോടെ ആളുകള്‍ക്ക് ആര്‍ടി ഓഫീസിലേക്കു പോകേണ്ട സ്ഥിതി ഇല്ലാതാകും. ഇതു ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമാണ്. സംസ്ഥാനത്തു ഡ്രൈവിംഗ് സ്കൂളുകള്‍ക്കു ദൂരപരിധി നിശ്ചയിക്കും. റോഡ് സുരക്ഷാ കൌണ്‍സിലില്‍ ഡ്രൈവിംഗ് സ്കൂള്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തും. കണ്ണൂരില്‍ അടുത്ത മാസം കംപ്യൂട്ടര്‍ ഡ്രൈവിംഗ് ടെസ്റിംഗ് ഗ്രൌണ്ട് പ്രവര്‍ത്തനം ആരംഭിക്കും. ഡ്രൈവിംഗ് സ്കൂളുകളില്‍ സിലബസ് ഏര്‍പ്പെടുത്തും.

കേരളത്തില്‍ ദേശീയപാതയുടെ വീതി 70 മീറ്ററാക്കുകയാണു വേണ്ടത്. കേന്ദ്രം പറയുന്നതു 60 മീറ്ററാണ്. എന്നാല്‍ നമ്മള്‍ അതു 45 മീറ്ററാക്കി ചുരുക്കി. ഇതു 30 മീറ്ററാക്കണമെന്നാണു ചില സംഘടനകള്‍ ആവശ്യപ്പെടുന്നത്. കേരളത്തിലെ ജനസംഖ്യവച്ച് വീതി 70 മീറ്ററാക്കിയില്ലെങ്കില്‍ അടുത്ത തലമുറ വരുമ്പോള്‍ വീണ്ടും റോഡരികിലെ കടകളെല്ലാം പൊളിക്കേണ്ടിവരും. റോഡിന്റെ വീതിക്കുറവാണ് അപകടങ്ങള്‍ക്കു പ്രധാന കാരണം. സംസ്ഥാനത്തു കഴിഞ്ഞവര്‍ഷം 4200 പേരാണു വാഹനാപകടങ്ങളില്‍ മരിച്ചത്. രാജ്യത്താകെ ഒരുലക്ഷം പേര്‍ മരിച്ചു. കേരളത്തിലിപ്പോള്‍ ദിവസേന 12 പേര്‍ വാഹനാപകടത്തില്‍ മരിക്കുന്നതായും മന്ത്രി പറഞ്ഞു. പാലോട് രവി എംഎല്‍എ അധ്യക്ഷത വഹിച്ചു. പന്ന്യന്‍ രവീന്ദ്രന്‍, നെയ്യാറ്റിന്‍കര സനല്‍, ഇ.കെ. സോണി, അഷ്റഫ് നരിമുക്കില്‍, സിനിമാതാരങ്ങളായ മാമുക്കോയ, ഇന്ദ്രന്‍സ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു റോഡ് സുരക്ഷാ സെമിനാറും നടന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.