എം.എം. മണിക്കെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയായി; അറസ്റിനു സാധ്യത
എം.എം. മണിക്കെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയായി;  അറസ്റിനു സാധ്യത
Thursday, February 28, 2013 11:11 PM IST
ജോണ്‍സണ്‍ വേങ്ങത്തടം

ഇടുക്കി: വിവാദപ്രസംഗം നടത്തിയ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയായി. പരമാവധി മൂന്നു വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന വകുപ്പ് പ്രകാരമുള്ള കേസിലാണ് അന്വേഷണം പൂര്‍ത്തിയായത്. എം. എം. മണിക്കെതിരായ എല്ലാ കേസുകള്‍ക്കും അടിസ്ഥാനമായ കേസാണ് ഇത്. ഇന്നലത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ കേസിന്റെ പ്രസക്തി ഏറെയാണ്. രാഷ്ട്രീയ തീരുമാനമുണ്ടാവുകയാണെങ്കില്‍ ഏതുനിമിഷവും അറസ്റ് ചെയ്യാനുള്ള സാധ്യതയും ഇതിലൂടെ ഉണ്ടായിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രകാരമായിരിക്കും മുന്നോട്ടുള്ള നടപടി. മണക്കാട് പ്രസംഗത്തിന്റെ പേരിലുള്ള എഫ്ഐആര്‍ റദ്ദാക്കുമെന്നും അതോടെ കേസുകളില്‍ നിന്നെല്ലാം തലയൂരാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു സിപിഎമ്മും മണിയാശാനും. എന്നാല്‍, ഈ ആവശ്യം ഉന്നത നീതിപീഠം തള്ളിയതോടെ ഇനി ഒന്നിനു പുറകേ മറ്റൊന്ന് എന്ന നിലയില്‍ കേസുകളുമായി കോടതി കയറിയിറങ്ങേണ്ട നിലയിലായി മണിയാശാന്‍. ഇത് പാര്‍ട്ടിയേയും എം.എം. മണിയേയും ഒരുപോലെ പ്രതിസന്ധിയിലാക്കും. സുപ്രീംകോടതി വിധിയെ സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് വേണ്ടതു ചെയ്യുമെന്ന് മണി പറഞ്ഞു.

വിവാദ പ്രസംഗം സംബന്ധിച്ചു തൊടുപുഴ പോലീസ് ചാര്‍ജു ചെയ്ത കേസിന്റെ അന്വേഷണം പൂര്‍ത്തിയായതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ദീപികയോടു വെളിപ്പെടുത്തി. എം എം മണിയുടെ വിവാദ പ്രസംഗത്തിന്റെ സി.ഡി തലസ്ഥാനത്ത് സി.ഡിറ്റില്‍ പരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണ്. അത് തിരികെ കിട്ടിയാല്‍ നടപടികള്‍ പൂര്‍ത്തിയാകും. അന്വേഷണം പൂര്‍ത്തിയാക്കിയ വിവരം ഉന്നത തലങ്ങളില്‍ ധരിപ്പിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ സംബന്ധിച്ച ഉന്നത തല നിര്‍ദ്ദേശത്തിന് കാക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.


പൊതുജനത്തിന് അസ്വസ്ഥത,’അനീതി തുടങ്ങിയവ ഉണ്ടാക്കുംവിധമുള്ള കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതിന്റെ പേരില്‍ ഐപിസി 505-1ബി, കേരള പോലീസ് നിയമത്തിലെ സെക്ഷന്‍ രണ്ട് 117 ബി വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് മണക്കാട് പ്രസംഗം സംബന്ധിച്ച കേസില്‍ മണിയാശാന്റെ മേല്‍ ചുമത്തിയിട്ടുള്ളത്. വിവാദപ്രസംഗത്തിലെ വെളിപ്പെടുത്തലിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട എം.എം. മണി ഇപ്പോള്‍ ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുകയാണ്. ഇന്ത്യന്‍ ശിക്ഷാനിയമം 302, 109, 118 വകുപ്പുകളനുസരിച്ച് യൂത്ത്കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബിയുടെ കൊലപാതകം, ഗൂഢാലോചന കേസുകളിലാണ് ജാമ്യം കിട്ടിയത്. മറ്റ് നാലു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. സിപിഎം രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊന്നിട്ടുണ്െടന്ന മണിയുടെ പ്രസംഗമാണ് വിവാദമായത്. തൊടുപുഴയ്ക്കടുത്ത് മണക്കാട് ടൌണില്‍ 2012 മെയ് 25ന് പാര്‍ട്ടിയുടെ വിശദീകരണയോഗത്തിലായിരുന്നു വിവാദപ്രസംഗം. തുടര്‍ന്ന് സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി ജോര്‍ജ് വര്‍ഗീസ്, മണിക്കെതിരെ കേസെടുക്കാന്‍ തൊടുപുഴ ഡിവൈഎസ്പിയോട് ആവശ്യപ്പെടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.