കുവൈറ്റിലേക്കു മടങ്ങിയ യുവാവിനെ കബളിപ്പിച്ചു മയക്കുമരുന്നു കടത്താന്‍ ശ്രമം
Tuesday, April 15, 2014 12:08 AM IST
കോഴിക്കോട്: അവധി കഴിഞ്ഞു കുവൈറ്റിലേക്കു മടങ്ങിയ യുവാവിനെ കബളിപ്പിച്ചു മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. നാട്ടുകാരാണ് ഒരാളെ പിടികൂടിയത്. യുവാവിനെ നാര്‍കോട്ടിക് വിഭാഗം ചോദ്യം ചെയ്തു. നാട്ടുകാര്‍ പിടികൂടി ബാലുശേരി പോലീസിനെ ഏല്‍പ്പിച്ച മലപ്പുറം കാളികാവ് വഞ്ചിപ്രായില്‍ റാഷിദി(21) നെയാണു നാര്‍കോട്ടിക് വിഭാഗം ചോദ്യം ചെയ്തത്.

അവധി കഴിഞ്ഞു ജോലിക്കായി കുവൈറ്റിലേക്കു മടങ്ങാനൊരുങ്ങവെയാണു നടുവണ്ണൂരിനടുത്ത് മന്ദങ്കാവ് സ്വദേശി ജറീഷ് എന്നയാളെ സുഹൃത്തെന്നു പരിചയപ്പെടുത്തി ഒരാള്‍ വിളിച്ചത്. പോരുമ്പോള്‍ മൂന്നു പാന്റ്സ് കുവൈറ്റിലേക്ക് എത്തിച്ചു തരാമോ എന്നായിരുന്നു ചോദ്യം. ഇതു സമ്മതിച്ചതിനെത്തുടര്‍ന്നു രണ്ടുപേര്‍ എത്തി രണ്ടു പൊതി ഏല്‍പിച്ചു. ഒന്നില്‍ പാന്റ്സും മറ്റൊന്ന് ഒരു ഫയലുമായിരുന്നു. എന്നാല്‍, ഇവയ്ക്കു ഭാരം കൂടുതല്‍ ആയതിനാല്‍ ഫയല്‍ മാത്രമാണു ജറീഷ് കുവൈറ്റിലേക്കു കൊണ്ടുപോയത്. പാന്റ്സ് അടങ്ങിയ പാക്കറ്റ് വീട്ടില്‍ത്തന്നെ വയ്ക്കുകയായിരുന്നു.


എന്നാല്‍, കുവൈറ്റില്‍ എത്തിയ ഉടനെ കൊണ്ടുവരാതെയിരുന്ന പാക്കറ്റുമായി ബന്ധപ്പെട്ടു തുടരെ ഫോണ്‍ വിളികള്‍ വന്നതോടെ ജറീഷിനു സംശയമായി. ജറീഷ് ഉടന്‍ നാട്ടില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു വിവരം പറഞ്ഞു. ഇതോടെ ഇവര്‍ നാട്ടില്‍ സൂക്ഷിച്ചിരുന്ന പൊതി അഴിച്ചുനോക്കി. തുണിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ബ്രൌണ്‍ ഷുഗര്‍ കണ്െടത്തിയതോടെ വീട്ടുകാരും നാട്ടുകാരും ഞെട്ടി. ഉടന്‍ പോലീസില്‍ അറിയിച്ചു. ഇതിനിടെ, പാക്കറ്റുമായി ബന്ധപ്പെട്ട രണ്ടുപേരെ തന്ത്രപരമായി വിളിച്ചുവരുത്തി അതിലൊരാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മയക്കുമരുന്ന് കടത്തു സംഘത്തിനു വന്‍ ശൃംഖലയുണ്െടന്നും ഇതില്‍ കാരിയര്‍ മാത്രമാണ് ഇപ്പോള്‍ പിടിയിലായ റാഷിദ് എന്നുമാണു നാര്‍കോട്ടിക് വിഭാഗം നല്‍കുന്ന സൂചന. മയക്കുമരുന്ന് കടത്തുന്നതു പല ഗള്‍ഫ് രാജ്യങ്ങളിലും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.